ആലപ്പുഴ: സി പി എമ്മിനെ ഞെട്ടിച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ജി സുധാകരൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.
സി പി എം ദേശീയ സെക്രട്ടറി എം എ ബേബി ഇന്നലെ വീട്ടിലെത്തിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ സമവായ നീക്കങ്ങൾ ഫലപ്രദമായില്ല.
താൻ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നുവെന്നും ആരോടും പറഞ്ഞിട്ടില്ല. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം മാധ്യമങ്ങളോട് വിശദീകരിച്ച സുധാകരൻ ആരും നിർബന്ധിച്ചിട്ടല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും കൂട്ടിച്ചേർത്തു.
മൂന്ന് ആഴ്ച മുൻപ് പാർടി അംഗത്വം പുതുക്കാൻ ആളുവന്നു. പുതുക്കിയില്ല, അത് വാര്‍ത്തയായി, ഒരു ജില്ലാ കമ്മിറ്റി അംഗമാണ് ചോർത്തിയത്. പാർട്ടി ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചില്ല. പാര്‍ട്ടി ജീവിതം നയിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്തു. തന്‍റെ അച്ഛന് വരെ ചില പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു.
മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്. മന്ത്രി സജി ചെറിയാനെതിരെയും സുധാകരൻ വിമര്‍ശനമുന്നയിച്ചു. ഭരണഘടനയെ കുന്തം, കുടചക്രം എന്നൊന്നും താൻ പറയില്ല. യഥാര്‍ത്ഥ പാര്‍ട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. സ്ഥാനത്ത് എത്രകാലം ഇരുന്നു എന്നല്ല, എന്ത് ചെയ്തു എന്ന് നോക്കണം – അദ്ദേഹം പറഞ്ഞു.
യു ഡി എഫ് പിന്തുണയോടെയായിരിക്കും മുൻ മന്ത്രി സുധാകരൻ്റെ മൽസരം. കൊട്ടാരക്കരയിൽ മുൻ സി പി എം എൽ എ അയിഷ പോററി കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിക്കുന്നുണ്ട്.































