ബീജിംഗ് : അഴിമതി ആരോപണങ്ങളെത്തുടർന്ന് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 9 പേരെ ചൈന സർക്കാർ പുറത്താക്കി. ജനറൽ ഹെ വെയ്‌ദോങ്, നാവിക അഡ്മിറൽ മിയാവോ എന്നിവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പ്രതിരോധ മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്.
ഇവരെ സൈന്യത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. പ്രസിഡണ്ട് ഷി ജിൻപിങ്ങിൻ്റെ 2023-ൽ ആരംഭിച്ച അഴിമതി വിരുദ്ധ നീക്കത്തിൻ്റെ ഭാഗമാണിത്.
ഹെ വെയ്‌ദോങ് സെൻട്രൽ മിലിട്ടറി കമ്മീഷൻ വൈസ് ചെയർമാൻ ആയിരുന്നു.സൈന്യത്തിലെ രണ്ടാമത്തെ ഉയർന്ന സ്ഥാനമാണിത്. ഷി ജിൻപിങ്ങിൻ്റെ നേതൃത്വത്തിൽ സൈന്യത്തിന്‍റെ പരമോന്നത കമാൻഡ് വഹിക്കുന്ന കമ്മീഷനാണിത്.2025 മാർച്ച് മുതൽ ഹെ വെയ്‌ദോങിനെ പൊതുവേദികളിൽ കണ്ടിട്ടില്ല.
ഷി ജിൻപിങ്ങിൻ്റെ അടുത്ത സഹായി ആയാണ് ഹെ വെയ്‌ദോങ് കണക്കാക്കപ്പെടുന്നത്. 1990-കളിൽ ഫുജിയാൻ, ഷെജിയാങ് പ്രവിശ്യകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. സാധാരണയായി ഉയർന്ന കമ്മീഷനിലെ സേവനത്തിന് ശേഷം മാത്രം ലഭിക്കുന്ന വൈസ് ചെയർമാൻ സ്ഥാനത്തേക്ക് 2022-ൽ അദ്ദേഹത്തെ നേരിട്ട് നിയമിക്കുകയായിരുന്നു.
നാവിക അഡ്മിറലും സൈന്യത്തിലെ മുൻ ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥനുമായിരുന്നുഅഡ്മിറൽ മിയാവോ ഹുവ . 2023 നവംബർ മുതൽ ഇദ്ദേഹം അന്വേഷണ പരിധിയിലായിരുന്നുവെന്ന് പറയുന്നു.
സൈന്യത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയപരമായ മേൽനോട്ട ചുമതല മിയാവോക്കായിരുന്നു. പ്രസിഡന്‍റ് ഷി ജിൻപിങ് വ്യക്തിപരമായി തിരഞ്ഞെടുത്ത ഉദ്യോഗസ്ഥനായിരുന്നു മിയാവോ.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയുടെ നാലാം യോഗത്തിന് ദിവസങ്ങൾക്ക് മുൻപാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ഈ യോഗത്തിൽ കൂടുതൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
നേരത്തെയും അഴിമതി വിരുദ്ധ പരിപാടിയുടെ ഭാഗമായി ചൈന രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ നീക്കം ചെയ്തിരുന്നു.നാവിക ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ ലി ഹാൻജുൻ, ചൈന നാഷണൽ ന്യൂക്ലിയർ കോർപ്പറേഷന്റെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ലിയു ഷിപെങ് എന്നിവരായിരുന്നു അവർ.
അഴിമതി സൈന്യത്തെ ദുർബലപ്പെടുത്തുന്നുവെന്ന ആശങ്ക സർക്കാരിന് ഉണ്ടായിരുന്നു. അതിനാൽ, 2023 മുതൽ സൈന്യത്തിൽ അഴിമതി വിരുദ്ധ നടപടികൾ തുടർന്നുവരികയാണ്.ഇതിന്‍റെ ഭാഗമായി നിരവധി ഉദ്യോഗസ്ഥരെ ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.
പ്രസിഡണ്ടായത് മുതൽ ഷി ജിൻപിങ് സൈന്യത്തിലെ അഴിമതി തടയാൻ ശ്രമം നടത്തുന്നുണ്ടെന്ന് രാഷ്ടീയ വിശകലന വിദഗ്ധർ പറയുന്നു.
2024-ൽ പ്രതിരോധ മന്ത്രി ഡോങ് ജൂണിന്‍റെ പേരും അന്വേഷണത്തിൽ ഉൾപ്പെട്ടിരുന്നു. ഇതിന് മുൻപ്, മുൻ പ്രതിരോധ മന്ത്രിമാരായ ലി ഷാങ്ഫു, വെയ് ഫെങ്‌ഹെ എന്നിവരെയും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഷി ജിൻപിങ്ങിൻ്റെ അധികാരം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗം കൂടിയാണ് ഈ നടപടിയെന്ന് വിദഗ്ധർ വിശ്വസിക്കുന്നു.
സൈന്യത്തെ തുടർച്ചയായി ആധുനികവൽക്കരിക്കുന്നുണ്ട് ചൈന.ഈ വർഷം വാർഷിക പ്രതിരോധ ബജറ്റ് 7.2% വർദ്ധിപ്പിച്ചിട്ടുണ്ട്. സൈന്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളിൽ അമേരിക്കയ്ക്ക് ശേഷം ചൈനയാണ് രണ്ടാമത്.































