തിരുവനന്തപുരം: കോർപറേഷൻ മേയറായി ബി ജെ പിയുടെ വി.വി. രാജേഷും ഡപ്യൂട്ടി മേയറായി ആശാനാഥും ജയിക്കുമെന്ന് ഉറപ്പായി. കണ്ണമ്മൂല വാർഡിൽനിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പാററൂർ രാധാകൃഷ്ണൻ ബി ജെ പിക്ക് പിന്തുണ അറിയിച്ചതോടെ കൗൺസിലിൽ ബി ജെ പിക്ക് ഭൂരിപക്ഷം ലഭിച്ചു.
50 സീറ്റുകൾ നേരത്തെ തന്നെ സ്വന്തമാക്കിയ ബി ജെ പിക്ക് ഇതോടെ 51 അംഗങ്ങളുടെ പിന്തുണയായി. 101 സീറ്റുകളുള്ള കോർപ്പറേഷനിൽ 51 സീറ്റായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. മേയർ സ്ഥാനാർഥിയായി രാജേഷിനെ തീരുമാനിച്ചതിനു പിന്നാലെയാണ് രാധാകൃഷ്ണൻ പിന്തുണ വ്യക്തമാക്കിയത്.
മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥികൾക്ക് മേയറാകുമെന്ന് കരുതപ്പെട്ടിരുന്ന മുൻ ഡി ജി പി ആർ ശ്രീലേഖ മധുരം നൽകി സന്തോഷം പങ്കുവെച്ചതും ശ്രദ്ധേയമായി. ശ്രീലേഖയെ മേയർ ആക്കാനുള്ള നീക്കത്തെ പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി എതിർത്തതോടെയാണ് തീരുമാനം മാറിമറിഞ്ഞത്. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ശ്രീലേഖയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ വിജയ സാധ്യത കൂടുതൽ ഉള്ള സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
മേയർ സ്ഥാനത്തേക്ക് എൽ ഡി എഫും യുപ ഡി എഫും മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മുൻ എം എൽ എ കൂടിയായ കെ എസ് ശബരീനാഥനാണ് മത്സരിക്കുക. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും രംഗത്തുണ്ടാവും.
സി പി എം ജില്ലാ കമ്മിറ്റി അംഗവുമായ ആർ പി ശിവജി ആണ് എൽ ഡി എഫിന് വേണ്ടി മൽസരിക്കുക.































