ന്യൂഡൽഹി : അനിൽ അംബാനി നേതൃത്വം നൽകുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് കൂടുതൽ കുരുക്കിലേക്ക്.
അനിൽ അംബാനിയുടെ വായ്പ അക്കൗണ്ടുകൾ വഞ്ചനാ അഥവാ ഫ്രോഡ് വിഭാഗത്തിൽ ഉൾപ്പെടുത്തി ബാങ്ക് ഓഫ് ബറോഡ നടപടികൾ തുടങ്ങി.
റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, പാപ്പരത്ത നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് എടുത്തിട്ടുള്ള വായ്പകളാണ് ഇത്തരത്തിൽ വഞ്ചനാ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിനെയും അതിന്‍റെ മുൻ ഡയറക്ടറായ അനിലിനെയും ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക വിവാദങ്ങളിൽ നിർണായക വഴിത്തിരിവാണ് പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ഈ നീക്കം.
അനിൽ അംബാനി ഈ സ്ഥാപനത്തിന്റെ ഡയറക്ടർ പദവിയിൽ നിന്ന് മാറ്റപ്പെട്ടിരുന്നു. റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് കടം വീട്ടാനായി രൂപീകരിച്ചിരിക്കുന്ന കമ്മിറ്റി, നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നതിനിടെയാണ് ബാങ്ക് ഓഫ് ബറോഡയുടെ ഈ നടപടി.
നിയമവാദങ്ങൾ, നടപടികൾ, വിധിന്യായങ്ങൾ, ഉത്തരവുകൾ, കോടതികൾ, ട്രൈബ്യൂണലുകൾ, അല്ലെങ്കിൽ ആർബിട്രേഷൻ പാനലുകൾ എന്നിവയിൽ നിന്ന് സംരക്ഷണമുണ്ടെന്നാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് വാദിക്കുന്നത്.
അനിൽ അംബാനിയുടെ ഗ്രൂപ്പ് സ്ഥാപനങ്ങൾക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെൻ്റ് (ഇഡി) അന്വേഷണത്തിനിടയിലാണ് ബാങ്ക് ഓഫ് ബറോഡയുടെ അപ്രതീക്ഷിത നീക്കം.
റിലയൻസ് ഹൗസിംഗ് ഫിനാൻസ്, ആർകോം, റിലയൻസ് കൊമർഷ്യൽ ഫിനാൻസ് എന്നിവയ്ക്ക് നൽകിയ വായ്പകളുമായി ബന്ധപ്പെട്ട് പതിമൂന്നോളം ബാങ്കുകളിൽ നിന്നാണ് ഇഡി വിവരങ്ങൾ തേടിയിട്ടുള്ളത്. 17000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് വിലയിരുത്തൽ.
നവി മുംബൈ ആസ്ഥാനമായാണ് റിലയൻസ് കമ്യൂണിക്കേഷൻ ലിമിറ്റഡ് പ്രവർത്തിക്കുന്നത്. 2019 മുതൽ പാപ്പരത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് അനിൽ അംബാനി.
റിലയൻസ് കമ്യൂണിക്കേഷൻ ലിമിറ്റഡിന്‍റെ വായ്പാ അക്കൗണ്ടുകളെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ,ഫ്രോഡ് വിഭാഗത്തിൽ
ഉൾപ്പെടുത്തിയിരുന്നു.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബാങ്ക് ഓഫ് ഇന്ത്യയും സമാന നടപടി സ്വീകരിച്ചിരുന്നു.
നേരത്തെ 17000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുൻപിൽ അനിൽ അംബാനി ഹാജരായിരുന്നു.































