ഡോ ജോസ് ജോസഫ് .
ഒരു സ്പോർട്സ് ആക്ഷൻ ഫിലിം എന്ന ടാഗോടെ ഉണ്ണി ശിവലിംഗത്തിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബൾട്ടി,ഷെയ്ൻ നിഗമിൻ്റെ 25-മത്തെ ചിത്രമാണ്.ആർ ഡി എക്സിൽ ആക്ഷൻ രംഗങ്ങളിൽ തിളങ്ങിയ ഷെയ്ൻ നിഗം ബൾട്ടിയിലെത്തുമ്പോൾ കൂടുതൽ പക്വതയാർന്ന പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്.
കബഡിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ബൾട്ടിക്ക് ഗ്യാങ്സ്റ്റർ ചിത്രങ്ങളുടെ പതിവ് ചേരുവകളെല്ലാമുണ്ട്. ആദ്യ പകുതിയിലെ ആകർഷകമായി ചിത്രീകരിച്ച രണ്ട് മത്സരങ്ങൾ കഴിഞ്ഞാൽ കബഡി രണ്ടാം പകുതിയിൽ പിന്നിലേക്ക് തള്ളപ്പെട്ടു.

കഥാഗതി പ്രവചനീയമാണെങ്കിലും ആഖ്യാനത്തിലെ ചടുലത കൊണ്ട് നവാഗത സംവിധായകനായ ഉണ്ണി ശിവലിംഗം അതിനെ മറികടന്നു.നവാഗത സംവിധായകൻ്റെ പാളിച്ചകളില്ലാതെ ചിത്രം സംവിധാനം ചെയ്യുന്നതിൽ ഉണ്ണി വിജയിച്ചു.ചിത്രത്തിൻ്റെ തിരക്കഥയും ഉണ്ണിയുടേതാണ്.
കേരളത്തിൻ്റെയും തമിഴ് നാടിൻ്റെയും അതിർത്തിയിലുള്ള വേലംപാളയം എന്ന ചെറു പട്ടണത്തിലാണ് ബൾട്ടിയുടെ കഥ നടക്കുന്നത്. തമിഴും മലയാളവും ഇടകലർന്ന സംസാര ഭാഷ. രണ്ട് ഭാഷകളും സംഭാഷണങ്ങളിൽ സുഗമമായി ഇഴചേർന്നിരിക്കുന്നു.നാട്ടിലെ ഉത്സവത്തിനിടയിൽ നടക്കുന്ന ഒരു കൊലപാതകത്തിൻ്റെ ഫ്ലാഷ് ബാക്കോടെയാണ് ചിത്രത്തിൻ്റെ തുടക്കം.
ഉദയൻ ( ഷെയ്ൻ നിഗം), കുമാർ ( ശാന്തനു ഭാഗ്യരാജ് ), രമേശ് (ശിവ ഹരിഹരൻ ), മണി (ജെക്സൺ ജോൺസൺ) എന്നീ യുവാക്കൾ ഒരു വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ക്രൂരമായ ഒരു കൊലപാതകം നടത്തുന്നു.ഈ യുവാക്കൾ ആരാണെന്നും എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പിന്നീടുള്ള സംഭവങ്ങളിലൂടെ സംവിധായകൻ വെളിപ്പെടുത്തുന്നത്.

നാട്ടിലെ പഞ്ചമി റൈഡേഴ്സ് എന്ന കബഡി ക്ലബ്ബിലെ അംഗങ്ങളാണ് ഈ നാലു യുവാക്കളും. കുമാറാണ് ടീമിൻ്റെ ക്യാപ്റ്റൻ.ഉദയൻ ടീമിനെ ജയിപ്പിക്കുന്ന താരവും. കബഡി കഴിഞ്ഞാൽ വെള്ളമടിച്ചു കറങ്ങി നടക്കലാണ് ഇവരുടെ പണി.
നാട്ടിലെ പ്രബലരായ പൊർത്താമരൈ കബഡി ക്ലബ്ബിനെ തോൽപ്പിച്ചതോടെ പഞ്ചമി ടീം അജയ്യരായി മാറി. നാട്ടിലെ വട്ടിപ്പലിശക്കാരിൽ മുമ്പനായ ഭൈരവൻ മുതലാളി (സെൽവ രാഘവൻ) യാണ് പൊർത്താമരൈ ക്ലബ്ബിൻ്റെ ഉടമ. പൊർത്താമരൈ ഫിനാൻസ് എന്ന വട്ടിപ്പലിശ കമ്പനിക്കൊപ്പം അന്തസ്റ്റിനു വേണ്ടിയാണ് ഭൈരവൻ കബഡി ക്ലബ്ബ് നടത്തിക്കൊണ്ടു പോകുന്നത്.
അതിർത്തി ഗ്രാമങ്ങൾ മൂന്ന് വട്ടിപ്പലിശ ഗ്യാങുകളുടെ നിയന്ത്രണത്തിലാണ്.ഭൈരവനാണ് അതിൽ വിജയിച്ചു നിൽക്കുന്നത്. എക്സ് എൽ വട്ടി, ജംബോ വട്ടി തുടങ്ങി കഴുത്തറപ്പൻ പലിശക്ക് കടം കൊടുക്കുന്ന നിരവധി സ്കീമുകൾ ഭൈരവൻ്റെ പൊർത്താമരൈ കമ്പനിക്കുണ്ട്. ഭൈരവൻ്റെ ഗ്യാങാണ് ഏറ്റവും ശക്തം.

മൃദുഭാഷിയാണെങ്കിലും കടം തിരിച്ചടക്കാത്തവരെ അതിക്രൂരമായി ഭൈരവൻ നേരിടും. അച്ഛൻ പെരുമാളിൻ്റെ പേരിൽ സോഡാ കമ്പനി നടത്തുന്ന സോഡാ ബാബുവാണ് (അൽഫോൻസ് പുത്രൻ) പ്രബലനായ മറ്റൊരു വട്ടിപ്പലിശക്കാരൻ.
അതിർത്തിയിലെ കോളേജ് പിള്ളേരാണ് ബാബുവിൻ്റെ ഇരകൾ. പ്രെസ്റ്റീജിനു വേണ്ടി ഷോ ബോയ്സ് എന്ന ഒരു കബഡി ക്ലബ്ബ് ബാബുവും നടത്തുന്നുണ്ട്. ജീ മാ എന്ന് വിളിക്കുന്ന എക്സ് സെക്സ് വർക്കർ ഗൗരി ( പൂർണിമ ഇന്ദ്രജിത് ) നടത്തുന്ന ഗൗരി ഫിനാൻസാണ് അതിർത്തിയിലെ പ്രബലമായ മൂന്നാമത്തെ ബ്ലേഡ് കമ്പനി.
മൂന്ന് ഗ്യാങുകളും തമ്മിലുള്ള കിടമത്സരം ശക്തമാണെങ്കിലും രാഷ്ട്രീയക്കാരുടെയും പോലീസിൻ്റെയും പിന്തുണ ഭൈരവനാണ്. കബഡി കളിക്കാരായ നാല് യുവാക്കളുടെ സൗഹൃദത്തിനൊപ്പം അതിർത്തി പ്രദേശങ്ങളെ അടക്കി ഭരിക്കുന്ന മൂന്ന് ബ്ലേഡ് പലിശ ഗ്യാങുകളുടെ ശത്രുത, പ്രതികാരം, വഞ്ചന, ക്രൂരത എന്നിവയുടെ കഥ കൂടിയാണ് ബൾട്ടി.
നാലു സുഹൃത്തുക്കളിൽ സങ്കീർണ്ണമായ അടരുകളുള്ള കഥാപാത്രമാണ് കുമാർ.കുമാർ ഒറ്റക്കെടുക്കുന്ന ചില തീരുമാനങ്ങൾ നാലു പേരുടെയും വിധിയെ തന്നെ മാറ്റി മറിക്കുന്നു. പൗർണമി ടീം അംഗങ്ങൾ മറ്റ് ടീമുകൾക്ക് വേണ്ടി കളിക്കാൻ പോകാറില്ല.
കൂടുതൽ പണം മോഹിച്ച് കുമാർ സോഡ ബാബുവിൻ്റെ ഷോ ബോയ്സിനു വേണ്ടി കളിക്കാമെന്നേൽക്കുന്നു. ഭൈരവൻ മൂന്നിരട്ടി പണം വാഗ്ദാനം ചെയ്തപ്പോൾ കൂറ് അങ്ങോട്ടായി.പഞ്ചമി റൈഡേഴ്‌സിലെ നാല് കൂട്ടുകാരും പൊർത്താമരൈ ക്ലബ്ബിൽ ചേരുന്നു. അവിടെ നിന്ന് കഥയുടെ ഗതി മാറുന്നു.

കളി വിട്ട് അവർ ഭൈരവൻ്റെ അധോലോക ഗ്യാങിലെ മുന്നണി പോരാളികളായി മാറുന്നു.രണ്ടാം പകുതിയിൽ കബഡിയിലുള്ള വൈദഗ്ദ്യത്തിനു പകരം ചടുലമായ ആക്ഷൻ സീക്വൻസുകളുടെ മികവാണ് കാണുന്നത്.
ഷെയ്ൻ അഭിനയിച്ച ആർ ഡി എക്സി (2023) നോട് സാമ്യമുള്ളതാണ് രണ്ടാം പകുതിയിലെ ചില ആക്ഷൻ സീക്വൻസുകൾ. ഇതിനിടയിൽ കാവേരിയുമായുള്ള ( പ്രീതി അസ്രാണി ) ഉദയൻ്റെ പ്രേമവും ഉപകഥയായി കടന്നു വരുന്നുണ്ട്.
അധോലോകങ്ങളുടെ കുടിപ്പകയിലും വഞ്ചനയിലും ആരെല്ലാം വീഴും, ആരെല്ലാം വാഴും എന്നതാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ്.ആദ്യ പകുതിയിലെ സ്പോർട്സ് ഡ്രാമ രണ്ടാം പകുതിയിൽ ഗ്യാങ്സ്റ്റർ ഡ്രാമയായി മാറുന്നു.

അധികം ബഹളങ്ങളില്ലാതെ, ഒതുക്കത്തോടെയും തന്മയത്വത്തോടെയും ഉദയനെ ഷെയ്ൻ നിഗം അവതരിപ്പിച്ചു. പ്രണയരംഗങ്ങളിലും വൈകാരിക രംഗങ്ങളിലും ആക്ഷനിലും ഷെയ്ൻ ഒരു പോലെ തിളങ്ങി.സൗഹൃദത്തിന് വലിയ വില നൽകുകയും അതേ സമയം അധോലോക രഹസ്യ ബന്ധങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്ന കുമാറിനെ ശാന്തനു ഭാഗ്യരാജും ഭംഗിയാക്കി. ഭാഗ്യരാജിൻ്റെയും പൂർണിമ ഭാഗ്യരാജിൻ്റെയും മകനായ ശാന്തനു 2009 ലെ മോഹൻ ലാൽ ചിത്രം ഏഞ്ചൽ ജോണിലാണ് അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.
കടക്കാരെ വസ്ത്രം അഴിച്ചുമാറ്റി അപമാനിക്കുകയും ചിരിച്ചു കൊണ്ട് .അവരെ സമാധാനിപ്പിക്കുകയും ചെയ്യുന്ന ഭൈരവൻ്റെ വേഷത്തിൽ എത്തിയത് തമിഴ് സംവിധായകൻ സെൽവ രാഘവനാണ്.അദ്ദേഹത്തിൻ്റെ വില്ലൻ പ്രകടനവും മികച്ചതാണ്.അരവട്ടനായ ബ്ലേഡ് പലിശക്കാരൻ സോഡ ബാബു സംവിധായകൻ അൽഫോൻസ് പുത്രന് ചേർന്ന വേഷമാണ്. നായിക പ്രീതി അസ്രാണിക്ക് കാര്യമായൊന്നും ചെയ്യാനില്ല. വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തിയ പൂർണിമ ഇന്ദ്രജിത്തും ശ്രദ്ധേയയായി.
കഥയിൽ പുതുമയില്ലെങ്കിലും മേക്കിംഗ് ആകർഷകമാക്കുന്നതിൽ സംവിധായകൻ ഉണ്ണി ശിവലിംഗം വിജയിച്ചു. മാസ്സ് ആക്ഷൻ രംഗങ്ങൾ അലക്സ് ജെ പുളിക്കലിൻ്റെ ക്യാമറ മികവോടെ പകർത്തിയിട്ടുണ്ട്.ശിവ്കുമാര്‍ വി. പണിക്കരുടെ എഡിറ്റിങ്ങും പ്രശംസനീയമാണ്.മ്യൂസിക് സെൻസേഷൻ സായി അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനും ഗായകനുമാണ് 20 വയസ്സുകാരൻ സായി. ചിത്രത്തിലെ “ജാലക്കാരി” എന്ന ഗാനത്തിൻ്റെ ട്യൂൺ ആകർഷകമാണ്. മാസ്സ് ആക്ഷൻ രംഗങ്ങളിലെ ബിജിഎം കൊള്ളാം.ആക്ഷന്‍ സന്തോഷും വിക്കിയും ചേർന്നൊരുക്കിയ സംഘട്ടനരംഗങ്ങള്‍ പ്രേക്ഷകരുടെ കയ്യടി നേടും.എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് ബൾട്ടി നിർമ്മിച്ചിരിക്കുന്നത്.

——————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക


























