March 6, 2026 6:22 am

ഡാവോസിൽ നിന്നുള്ള ശോകക്കാഴ്ചകൾ…..

കൊച്ചി : പത്തു കോടി ചെലവാക്കി വേൾഡ് എക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്ന കേരളത്തിന് എന്തു നേട്ടമെന്ന് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ജാവേദ് പർവേശിൻ്റെ സംശയം. മന്ത്രിയും ചീഫ് സെക്രട്ടറിയും മറ്റും കേരളത്തിൻ്റെ പവലിയനിൽ വെറുതെ കുത്തിയിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പെഴുതി.

അദ്ദേഹത്തിൻ്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ:

ഡാവോസിൽ നിന്നുള്ള കാഴ്ചകൾ ശോകം ആണ്.അതി ദയനീയമാണ് പത്തു കോടി ചെലവാക്കി വേൾഡ് എക്കണോമിക് ഫോറത്തിൽ പങ്കെടുക്കാനെത്തിയ കേരള സംഘത്തിൻ്റെ സ്ഥിതി.

മന്ത്രിയും ചീഫ് സെക്രട്ടറിയും മറ്റും കേരളത്തിൻ്റെ പവലിയനിൽ കുത്തിയിരിക്കുകയാണ്.കുറച്ചു റെഡ്ഡിമാരും ചില ഇന്ത്യൻ ബിസിനസുകാരിലെ രണ്ടാംനിരയും വന്നു കണ്ടിട്ടുണ്ട്.വന്നതിൽ ഏറ്റവും ടോപ് പാർട്ടി നമ്മുടെ യൂസുഫലി സാഹിബാണ്.

വിയോൺ എന്ന അധികം കേട്ടുകേൾവിയില്ലാത്ത ഒരു ടിവിയിൽ എന്തോ അഡ്വട്ടോറിയൽ ക്വട്ടേഷൻ ഒരുക്കിയിട്ടുണ്ട്. ചോദ്യവും ഉത്തരവും എല്ലാം സ്ക്രിപ്റ്റഡ്.ഫുൾ വിറ്റാണ്.

സോമസുന്ദരം എന്ന കൊള്ളാവുന്ന ധന സെക്രട്ടറിയുണ്ടായിരുന്നു കേരളത്തിൽ.പിന്നീട് കേന്ദ്ര സെക്രട്ടറിയായി പോയി.മന്ത്രിമാർ വിദേശടൂർ പോയാൽ മന്ത്രിതല ചർച്ച നടത്തണമെന്നും സെക്രട്ടറിമാർ പോയാൽ അതേ തലത്തിലുള്ള ചർച്ച വേണമെന്നും ഇതെല്ലാം നേരത്തെ ഷെഡ്യൂൾ ചെയ്യണമെന്നും ഇല്ലെങ്കിൽ ജോയ് റൈഡിന് പണം നൽകില്ലെന്നും ഫയലിൽ എഴുതിയ പാർട്ടിയാണ്.

വെറുതെ കോമാളിക്കോട്ടും ഇട്ട് ഒരു സ്റ്റാളിലെ സ്റ്റൂളിൽ ചന്തി പാർക്ക് ചെയ്ത് മന്ത്രിയും സെക്രട്ടറിമാരും തുടയാട്ടിക്കളിക്കേണ്ടതില്ല എന്ന ലൈനാണ് മൂപ്പർക്കുണ്ടായിരുന്നത്.

യൂസുഫലി മുതലാളിയെ കാണണമെങ്കിൽ കൊച്ചിയിൽ വന്നാൽ മതി.റെഡ്ഡിമാരെയും മറ്റും കച്ചവടക്കാരെയും ഇവിടെത്തന്നെ കാണാം. ട്രംപും ഇമ്മാനുവൽ മാക്രോണും മറ്റും പങ്കെടുക്കുന്ന വേദികളുടെ സമീപത്തേക്ക് നമ്മുടെ പ്രതിനിധികളെ അടുപ്പിക്കുന്നില്ലെന്ന് തോന്നുന്നു. ഒരുത്തന്‍റെയും പോട്ടം കാണുന്നില്ല.

ഒരു സുഹൃത്ത് പറഞ്ഞത് ഡാവോസിൽ ഒരു വീട് എടുത്ത് , മുറി ഷെയർ ചെയ്ത് പവലിയൻ ഒരുക്കിയിരിക്കുകയാണത്രെ പല സംസ്ഥാനങ്ങളും. കേരളം അത്ര മോശമല്ല എന്നാണ് പറയുന്നത്. നമുക്ക് ഇരിക്കാൻ കസേരയും മുന്നിൽ മേശയുമുണ്ട്. മലേഷ്യക്കാർ ബ്രോഷർ ഓടിനടന്ന് വിതരണം ചെയ്യുകയാണത്രെ.

കിയോൺ ടിവി എന്ന സാധനത്തിന് എത്ര പൈസ കൊടുത്താണ് ക്വട്ടേഷൻ പരിപാടി എന്നു ആരെങ്കിലും ആർടിഐ വച്ച് ചോദിക്കണം. ഇവൻ്റ് മാനേജ്മെൻ്റിൽ ഇതും പെടുമോ എന്നു ചോദിക്കണം. ഒരു സ്റ്റൈൽ എല്ലാം വേണമെങ്കിൽ ആഗോളതലത്തിൽ സിഎൻഎന്നിലോ ബിബിസിയിലോ വരണം.

അതും വേണ്ട, രാജ്ദീപ് സർദേശായി നടത്തുന്ന ഇന്ത്യാടുഡേ പരിപാടിയിൽ പോലും ഇവൻമാരെ ഇതുവരെ അടുപ്പിച്ചിട്ടില്ല. ഷോ തീരാൻ സമയമുള്ളതിനാൽ ഇനി അടുപ്പിക്കുമോ എന്നറിയില്ല. ഫരീദ് സക്കറിയ എല്ലാം ജിയോ പൊളിറ്റിക്സ് പറയുന്ന പരിപാടി കൊള്ളാം. ചന്ദ്രബാബു നായിഡുവും നമ്മുടെ ഡികെയും ഷോയിൽ സംസാരിക്കുന്നത് കണ്ടു. മന്ത്രി രാജീവിനെ എന്താ തവിട് കൊടുത്ത് വാങ്ങിയതാണോ ? നമുക്ക് കിയോൺ, ഡികെക്ക് ഇന്ത്യാ ടുഡേ ടിവി.

കേരളം ഒരു വ്യാജ നിർമിതിയായി മാറിയിരിക്കുകയാണ്.ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ സമീപത്ത് ഒരു ഹാൾ വാടകക്ക് എടുത്ത് മാണി സാർ അധ്വാന വർഗ സിദ്ധാന്തം അവതരിപ്പിച്ചത് കേട്ടിട്ടുണ്ട്. പ്രചരിപ്പിച്ചത് ബ്രിട്ടീഷ് പാർലമെന്റിൽ മാണി സാർ സംസാരിച്ചുവെന്നാണ്. കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുമ്പോൾ അപ്പുറത്ത് ലോഡ്ഡ് മുറിയിൽ കേരളത്തിൽ നിന്നു ഉൾപ്പെടെ ഉടായിപ്പ് സിനിമ പ്രദർശിപ്പിച്ച് കാനിൽ സിനിമ പ്രദർശിപ്പിച്ചുവെന്ന് തള്ളുന്ന പാർട്ടികളെ കണ്ടിട്ടുണ്ട്.

ബാൾട്ടിമോറിൽ മുഖ്യമന്ത്രി വിജയേട്ടൻ്റെ ഇതുപോലുള്ള പരിപാടി പിആർ ദുരന്തമായി മാറിയതും കണ്ടിട്ടുണ്ട്. സന്ദർശകർക്കുള്ള പലക കോവിഡിനുള്ള പുരസ്കാരം ആണെന്നായിരുന്നു സർക്കാറും അന്തങ്ങളും തള്ളിയിരുന്നത്.

ഈ മാർക്സിസ്റ്റ് പ്രൊപ്പഗണ്ട-ഇന്റർനാഷണൽ പൂമരത്വം- ഒരു പകർച്ച വ്യാധിയായി മാറിയിരിക്കുകയാണ്.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചില ഡെക്കോറം പാലിക്കണം. കോമാളി കോട്ടും ഇട്ട് ഓടി നടന്ന് ബ്രോഷർ വിതരണമല്ല ഇവരുടെ പണി.

അല്ലെങ്കിൽ വേണ്ട.കുറച്ചു ദിവസം കൂടിയല്ലേയുള്ളു. കോട്ടും വെള്ള സ്നീക്കറും ഇട്ട് കുറച്ചുകാലം കൂടി സുഖിച്ചോട്ടെ. ഒറ്റ അഭ്യർത്ഥനയേയുള്ളു. കീലേരി അച്ചുവിൻ്റെ ഉറുമാല് പോലത്തെ സാധനം ത്രീപീസ് സ്യൂട്ടിനു മുകളിൽ കെട്ടി ദയവു ചെയ്ത് നാറ്റിക്കരുത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News