തിരുവനന്തപുരം: ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ അമേരിക്ക തോൽക്കുമോ ? അമേരിക്കയിൽ ട്രംപ് വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രവചിച്ച് ശ്രദ്ധേയനായ ചൈനക്കാരൻ പ്രൊഫസർ ജിയാങ് ഷുക്ക് പറയുന്നത് ട്രംപ് ദയനീയമായി പരാജയപ്പെടുമെന്നാണ് – മാധ്യമ പ്രവർത്തകനായ ബി. ശ്രീജൻ ഫേസ്ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഇറാൻ യുദ്ധം യു എസ് തോൽക്കുമെന്നും അത് ലോകക്രമത്തെ തച്ചുടച്ച് വാർക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുമെന്നുമാണ് ചൈനക്കാരനായ പ്രൊഫസർ ജിയാങ് ഷുക്ക് (Jiang Xueqin) പ്രവചിക്കുന്നത്.
ചരിത്രകാരനും തത്വ ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമാണ് ഈ പ്രൊഫസർ. അസംബന്ധം എന്ന് പറയും മുൻപ് പ്രൊഫസർ ജിയാങ് പ്രെഡിക്ടീവ് ഹിസ്റ്ററി എന്ന യൂട്യൂബ് ചാനലിലൂടെ നടത്തിയ മറ്റു രണ്ട് പ്രവചനങ്ങൾ കേൾക്കുക – ഡൊണാൾഡ് ട്രംപ് 2024 ൽ അധികാരത്തിൽ തിരിച്ചുവരുമെന്നതാണ് ആദ്യത്തേത്, അധികാരം ഉറച്ചുകഴിഞ്ഞാൽ ഇറാനെ ട്രംപ് ആക്രമിക്കുമെന്നത് രണ്ടാമത്തേത്.
അതിന് തുടർച്ചയായാണ് ആ യുദ്ധത്തിൽ അമേരിക്ക തോൽക്കുമെന്ന പ്രവചനം. Predictive History ചാനലിലെ പുതിയ വീഡിയോയിലും Breaking Point നു നൽകിയ അഭിമുഖത്തിലും തൻ്റെ നിഗമനത്തിനുള്ള കാരണങ്ങൾ
അദ്ദേഹം വിവരിക്കുന്നുണ്ട്.
ഗണിതശാസ്ത്രത്തിലെ ഗെയിം തിയറിയും ചരിത്രവും ഭൗമ രാഷ്ട്രീയവും വേണ്ട അളവിൽ ചേർത്താണ് പ്രെഡിക്ടീവ് വീഡിയോകൾ ജിയാങ് തയാറാക്കുന്നത്.
20 വർഷത്തിൽ അധികമായി അമേരിക്കയെ നേരിടാൻ, ആ യുദ്ധത്തെ അന്ത്യയുദ്ധമായി തന്നെ കാണാൻ, എല്ലാ രീതിയിലും ഒരുങ്ങിയ ഒരു ജനതയും നേതൃത്വവുമാണ് ഇറാനിലേതെന്ന് ജിയാങ് പറയുന്നു. ഖമനേയിയുടെ രക്തസാക്ഷിത്വം അവരുടെ ലക്ഷ്യത്തെ ഒന്നുകൂടെ ശക്തമാക്കുകയേ ഉള്ളൂ. അതുകൊണ്ട് ഈ യുദ്ധത്തിൽ മാനസികമായ മേൽക്കൈ ഇറാനാണ്. അവർക്ക് ഒന്നും നഷ്ടപ്പെടാനില്ല.
കഴിഞ്ഞ ജൂണിലെ 12 ദിന യുദ്ധത്തിൽ ഇറാനെ അമേരിക്ക പഠിച്ചത് പോലെ അമേരിക്കയെ ഇറാനും പഠിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളുടെ പിന്തുണ ഇല്ലാതെ മേഖലയിൽ അമേരിക്കയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അവർക്ക് അറിയാം. ദുബായിയും സൗദിയും ബഹറിനും ഖത്തറും കുവൈറ്റും ഇറാൻ ആക്രമിക്കുന്നത് അമേരിക്കയ്ക്ക് എതിരെ ഈ രാജ്യങ്ങളെ പതുക്കെ തിരിക്കാൻ വേണ്ടി തന്നെയാണ്.
സാമ്പത്തിക കേന്ദ്രങ്ങളായ എണ്ണ ശുദ്ധീകരണ ശാലയും തുറമുഖവും ഒക്കെ ലക്ഷ്യം വയ്ക്കുന്നതിലൂടെ ഈ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയെ തന്നെ ആക്രമിക്കുകയാണ് ഇറാൻ. ലോകത്തെ ധനികർ ഏറ്റവും സുരക്ഷിതമായി കണ്ടിരുന്ന, കോടികൾ നിക്ഷേപിച്ച് വിരമിക്കൽ ജീവിതം പ്ലാൻ ചെയ്തിരുന്ന ദുബായ്ക്ക് ആ സ്ഥാനം ഒറ്റ രാത്രി കൊണ്ടാണ് നഷ്ടമായത്. പാം ജുമൈറ പോലും സുരക്ഷിതമല്ലാതെ വന്നാൽ…
ഈ ഘട്ടം കൊണ്ട് തീർപ്പുണ്ടായില്ലെങ്കിൽ ഇറാൻ അടുത്ത് ചെയ്യാൻ പോകുന്നത് ജി സി സി രാജ്യങ്ങളുടെ കടൽ വെള്ള ശുദ്ധീകരണ പ്ലാൻ്റുകൾ ആക്രമിക്കുക ആയിരിക്കുമെന്ന് പ്രൊഫസർ ജിയാങ് പറയുന്നു. 60 ശതമാനം ജല ആവശ്യങ്ങളും ശുദ്ധീകരിച്ച കടൽ വെള്ളം കൊണ്ട് നിറവേറ്റുന്ന രാജ്യങ്ങളാണ് യു എ ഇ മുതൽ ഖത്തർ വരെ.
വെള്ളം കിട്ടാതായാൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകും അത് അമേരിക്കയോടും ട്രമ്പിനോടുമുള്ള വെറുപ്പ് വർദ്ധിപ്പിക്കും. ഹോർമുസ് കടലിടുക്ക് അടച്ചതോടെ എണ്ണയുടെ കയറ്റുമതി മാത്രമല്ല അവശ്യ സാധനങ്ങളുടെ ഇറക്കുമതിയും ഗൾഫ് രാജ്യങ്ങൾക്ക് തലവേദനയാകും. ശരിക്കും നടുക്കടലിൽ പെടുന്ന അവസ്ഥയാവും.
ഇറാൻ്റെ കൈവശമുള്ള മിസൈൽ, ഡ്രോൺ ശേഖരമൊന്നും പെട്ടെന്ന് തീരില്ലെന്ന് പ്രൊഫസർ പറയുന്നുണ്ട്. 50,000 ഡോളർ വിലയുള്ള ഇറാൻ്റെ ഡ്രോണിനെ വെടിവച്ചിടാൻ 10 ലക്ഷം ഡോളർ വിലയുള്ള ഇൻ്റർസെപ്റ്റർ 10 എണ്ണം വീതമൊക്കെയാണ് അമേരിക്കയും സഖ്യകക്ഷികളും ഉപയോഗിക്കുന്നത്. അവരുടെ സങ്കീർണമായ ഇൻ്റർസെപ്റ്റർ ശേഖരം പെട്ടെന്ന് തീരുകയും പുതിയ സപ്ലൈ എത്താൻ വൈകുകയും ചെയ്യാം. എന്നാൽ ഇറാൻ തദ്ദേശീയമായി തന്നെ ലളിത സങ്കേതിക വിദ്യ ഉപയോഗിച്ച് ആയിരക്കണക്കിന് ഡ്രോണുകൾ നിർമിച്ചു സേനയ്ക്ക് നൽകിക്കൊണ്ടിരിക്കുമത്രെ.
തോൽവി ഒരു ഓപ്ഷൻ അല്ലാത്തതിനാൽ ഇസ്രയേലിൻ്റെ വാക്കു കേട്ട് ട്രംപ് കരയുദ്ധത്തിന് ഇറങ്ങുമെന്നും പ്രവചനമുണ്ട്. അത് അമേരിക്കയ്ക്ക് 5 ട്രില്യൺ ഡോളറിന്റെ ബാധ്യത ഉണ്ടാക്കി വയ്ക്കുന്ന ഏർപ്പാടായി മാറുമെന്ന് പ്രൊഫസർ പറയുന്നു. മലനിരകളാൽ ചുറ്റപ്പെട്ട ഇറാനിൻ്റെ ഭൂമിശാസ്ത്രം അഫ്ഗാൻ പോലെ തന്നെ അമേരിക്കയെ വട്ടം ചുറ്റിക്കും.

ഇക്കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ടും ഉപദേശകർ എതിർത്തിട്ടും ട്രംപ് എന്തിനാണു ഇപ്പണിക്ക് ഇറങ്ങിയത് ? ട്രംപിന്റെ അതിമോഹവും അഹങ്കാരവും ആണ് ആദ്യ കാരണം. മഡുറോയെ പിടിച്ചുകൊണ്ട് വന്നപ്പോൾ ആത്മവിശ്വാസം വല്ലാതെ കൂടി. അടുത്ത രാജ്യത്ത് പാവ ഭരണകൂടത്തെ കുടിയിരുത്താമെന്ന് ആത്മാർത്ഥമായി വിശ്വസിച്ചു കാണും. യൂറോപ്പ് കീഴടക്കിയ ആത്മവിശ്വാസത്തിൽ സ്റ്റാലിനെ ചൊറിയാൻ പോയി പണി മേടിച്ച് കൂട്ടി അവസാനം പടമായ ഹിറ്റ്ലറുടെ ചെയ്തിയോടാണ് ഇതിനെ ജിയാങ് ഉപമിക്കുന്നത്.
രണ്ടാമത്തെ കാരണം തീർത്തും സാമ്പത്തികം തന്നെ. ഇസ്രായേലിനെ പോലെ ഇറാൻ്റെ നാശം കൊതിക്കുന്ന സൗദി അറേബ്യ ട്രംപിൻ്റെ മരുമകൻ ജെറാഡ് കുഷ്നരുടെ ബിസിനസിൽ മുടക്കിയിരിക്കുന്നത് 2 ബില്യൺ ഡോളറാണ്. ഇസ്രയേലി കോടീശ്വരി Miriam Adelson ട്രംപിൻ്റെ മൂന്നാമൂഴത്തിന് വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത് 250 മില്യൺ ഡോളറാണ്. മൂന്നാമൂഴം വേണമെങ്കിൽ യുദ്ധം നീണ്ട് അടിയന്തരാവസ്ഥ വന്ന് ഇലക്ഷൻ നടക്കാതെ ഇരിക്കണമല്ലോ?
ഇനിയുമൊരു കാരണം ജിയാങ് പറയുന്നുണ്ട്: ലോകാവസാനം ഉറപ്പിക്കാൻ ഇല്ലുമ്മിനാറ്റിയുടെ ഒടുക്കത്തെ കളി. കൂടുതൽ വിശദീകരിച്ചാൽ ആ തിയറി ആണ് കൂടുതൽ സ്ട്രോങ് എന്ന് തോന്നിപ്പോകും.

ബി ശ്രീജൻ































