ടെഹറാൻ : ഇറാനെതിരെ,കഴിഞ്ഞ വർഷം നടന്ന 12 ദിവസത്തെ സംഘർഷത്തേക്കാൾ വളരെ രൂക്ഷമായതും ആഴ്ചകളോളം നീണ്ടുനിൽക്കുന്നതുമായ ഒരു സൈനിക നീക്കത്തിന്~ അമേരിക്കയും ഇസ്രായേലും ഒരുങ്ങുന്നു.പൂർണമായ യുദ്ധത്തിന് സമാനമായ രീതിയിലായിരിക്കും ഇതെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജനീവയിൽ നടന്നുകൊണ്ടിരിക്കുന്ന ആണവ ചർച്ചകൾ ഫലപ്രദമാകാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് അമേരിക്കയിലെ ഉദ്യോഗസ്ഥർ. ഇറാനുമായുള്ള ആണവ കരാറിൽ അന്തിമ തീരുമാനമെടുക്കാൻ രണ്ട് ആഴ്ചത്തെ സമയമാണ് അമേരിക്ക നൽകിയിരിക്കുന്നത്.
നയതന്ത്ര ചർച്ചകളിലൂടെ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കിൽ സൈനികമായ പോംവഴി തേടുമെന്ന് പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.
പശ്ചിമേഷ്യയിൽ അമേരിക്ക തങ്ങളുടെ നാവിക-വ്യോമ സേനാ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.ഏകദേശം 150ലധികം സൈനിക വിമാനങ്ങൾ മേഖലയിൽ എത്തിക്കഴിഞ്ഞു . ഇത്തരമൊരു സൈനിക നീക്കം പശ്ചിമേഷ്യയിലെ മുഴുവൻ സുരക്ഷാ സാഹചര്യങ്ങളെയും മാറ്റിമറിക്കും.
ഇതിനിടെ ഇറാൻ അതിർത്തിക്ക് സമീപം അമേരിക്ക വൻതോതിൽ സൈനിക വിന്യാസം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എഫ്-35, എഫ്-22, എഫ്-16 ഉൾപ്പെടെ അമ്പതിലധികം യുദ്ധവിമാനങ്ങളാണ് പശ്ചിമേഷ്യയിലെ താവളങ്ങളിൽ എത്തിയത്.
ഇതിന് പുറമെ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നീ രണ്ട് ഭീമൻ വിമാനവാഹിനിക്കപ്പലുകളും മേഖലയിൽ സജ്ജമാണ്.
ഇറാൻ ഭരണകൂടത്തിന്‍റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാവുന്ന ഒരു സംയുക്ത സൈനിക നീക്കത്തിന് ഇസ്രായേലും തയ്യാറെടുക്കുന്നതായാണ് വിവരം.
മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സേനകൾ യുദ്ധസജ്ജമായി നിൽക്കുമ്പോൾ, ഇറാൻ തങ്ങളുടെ ‘വജ്രായുധമായ’ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ച് സൈനികാഭ്യാസം ആരംഭിച്ചിട്ടുണ്ട്. ഇത് ആഗോള എണ്ണ വിപണിയെയും സാമ്പത്തിക രംഗത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
നയതന്ത്രം അതിന്‍റെ സ്വാഭാവിക അന്ത്യത്തിലെത്തിയെന്ന് ട്രംപ് പ്രഖ്യാപിച്ചാൽ ഏത് നിമിഷവും ഗൾഫ് മേഖലയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം.































