March 7, 2026 9:00 am

വഖഫ് സ്വത്ത് നിയമം: വിവാദ വകുപ്പുകൾ തടഞ്ഞ് സുപ്രിം കോടതി

ന്യൂഡല്‍ഹി: ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട വഖഫ് സ്വത്ത് കൈകാര്യം ചെയ്യുന്ന നിയമഭേദഗതിയിലെ വിവാദ വകുപ്പുകൾ സുപ്രീംകോടതി സ്‌റ്റേ ചെയ്തു.

ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നടപടി.ഭേദഗതിയുടെ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് എം പി: മുഹമ്മദ് ജാവേദ്, എ ഐ എം ഐ എം എംപി: അസദുദ്ദീന്‍ ഉവൈസി എന്നിവരുള്‍പ്പെടെ കോടതിയില്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നു.

ഭേദഗതികള്‍ മുസ്ലിം മതസ്ഥാപനങ്ങളെ തിരഞ്ഞെടുത്ത് ലക്ഷ്യം വെക്കുന്നെന്നും, സ്വന്തം മതകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സമുദായത്തിന്‍റെ ഭരണഘടനാപരമായ അവകാശത്തില്‍ ഇടപെടുന്നുവെന്നുമാണ് ഹര്‍ജിക്കാര്‍ വാദിച്ചത്.

Waqf Amendment Bill row - Can't stay law made by Parliament when validity presumed: Centre on Waqf row - BusinessToday

ഭേദഗതിയെ പിന്തുണച്ചുകൊണ്ട് ബിജെപി അധികാരത്തിലുള്ള ആറ് സംസ്ഥാനങ്ങളും സുപ്രീം കോടതിയെ സമീപിച്ചു. ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, അസം എന്നീ സംസ്ഥാനങ്ങളാണ് കക്ഷിചേരാനുള്ള അപേക്ഷകള്‍ നല്‍കിയിരുന്നത്.

വഖഫ് സമര്‍പ്പണത്തിന് ഒരാള്‍ അഞ്ച് വര്‍ഷമായി ഇസ്ലാം മതം ആചരിക്കുന്ന വ്യക്തിയായിരിക്കണം എന്ന വ്യവസ്ഥ നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വരെ സുപ്രീംകോടതി സ്റ്റേ ചെയ്തു.

സര്‍ക്കാര്‍ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തര്‍ക്കം തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്‍റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയിലാണ് മറ്റൊരു ഇടപെടല്‍.

ഒരു എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥന് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ അനുവാദം നല്‍കാനാവില്ലെന്നും ഇത് അധികാര വിഭജനത്തിന്‍റെ ലംഘനമാകുമെന്നും നിരീക്ഷിച്ചുകൊണാണ് സ്റ്റേ ചെയ്തിരിക്കുന്നത്.

Centre files affidavit in court against Waqf Act, seeks dismissal of pleas

അതേസമയം വഖഫ് ബോര്‍ഡുകളിലേക്ക് അമുസ്ലിം അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അനുവദിക്കുന്ന വ്യവസ്ഥ സ്റ്റേ ചെയ്തിട്ടില്ല. എന്നിരുന്നാലും, സാധ്യമാകുന്നിടത്തോളം ബോര്‍ഡിലെ എക്സ്-ഒഫീഷ്യോ അംഗം ഒരു മുസ്ലീം ആയിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര വഖഫ് കൗണ്‍സിലില്‍ നാലില്‍ കൂടുതല്‍ അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകരുതെന്നും, സംസ്ഥാന വഖഫ് ബോര്‍ഡില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകരുതെന്നും കോടതി നിരീക്ഷിച്ചു.

രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത് ഒരു പുതിയ വ്യവസ്ഥയല്ലെന്നും കോടതി വ്യക്തമാക്കി. 1995-ലെയും 2013-ലെയും മുന്‍ നിയമങ്ങളിലും ഈ നിബന്ധനയുണ്ടായിരുന്നുവെന്നും പറഞ്ഞുകൊണ്ട് കോടതി ഈ വ്യവസ്ഥയില്‍ ഇടപെട്ടില്ല. അതേസമയം, രജിസ്ട്രേഷനുള്ള സമയപരിധി കോടതി നീട്ടി നല്‍കിയിട്ടുണ്ട്.

തങ്ങളുടെ നിരീക്ഷണങ്ങൾ പ്രഥമദൃഷ്ട്യാ മാത്രമുള്ളതാണെന്നും, നിയമത്തിൻ്റെ സാധുതയെ ചോദ്യം ചെയ്ത് കക്ഷികൾക്ക് കൂടുതൽ വാദങ്ങൾ ഉന്നയിക്കുന്നതിന് ഇത് തടസ്സമാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വഖഫ് ഭേദഗതി നിയമം ലോക്സഭയില്‍ ഏപ്രില്‍ മൂന്നിനും രാജ്യസഭയില്‍ ഏപ്രില്‍ നാലിനും പാസാക്കിയിരുന്നു. ഭേദഗതി നിയമത്തിന് ഏപ്രില്‍ 5-ന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിക്കുകയുണ്ടായി.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News