അരൂപി.
നടന്ന സംഭവമാണോ എന്നറിയില്ല. രംഗം തമിഴ്നാട്ടിലെ ഒരുള്‍നാടന്‍ സിനിമ തിയറ്റര്‍. സ്ക്രീനില്‍ നായകനായ എം.ജി.ആറും വില്ലനായ എം.എന്‍.നമ്പ്യാരും തമ്മിലുള്ള വാള്‍പയറ്റ് പൊടിപൊടിക്കുന്നു. അപ്പോഴതാ നമ്പ്യാരുടെ വെട്ടേറ്റ് എം.ജി.ആറിന്‍റെ വാള്‍ ഒടിയുന്നു. പകച്ച് നില്‍ക്കുന്ന എം.ജി.ആറിന് “അണ്ണേ പിടിച്ചുങ്കോ” എന്ന് ആക്രോശിച്ചു കൊണ്ട് മുന്‍നിരയിലെ കാണികളിലൊരാള്‍ തന്‍റെ കത്തി വലിച്ചെറിഞ്ഞു കൊടുക്കുന്നു.
നടന്നതാണെങ്കിലും അല്ലങ്കിലും ഈ കഥ ആരും അവിശ്വസിക്കില്ല. കാരണം തമിഴ്നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ തീവ്രവും ഭ്രാന്തവുമായ താരാരാധന അത്രമേല്‍ പ്രസിദ്ധമാണ്.

ഈ താരാരാധനയുടെ ഏറ്റവും ഒടുവിലത്തെ ബലിയാടുകളാണ് കരൂരില്‍ സെപ്തംബര്‍ 27-ന് നടന്ന തമിഴക വെട്രി കഴകത്തിന്‍റെ നേതാവ് ദളപതി വിജയ്നെ കാണാന്‍ ഒഴുകിയെത്തിയ ജനക്കൂട്ടത്തില്‍ തിക്കിലും തിരക്കിലും പെട്ട് കാലപുരി പൂണ്ട 41 ജീവിതങ്ങള്‍.
തമിഴ്നാട്ടിലെ ജനങ്ങളും അവരുടെ സംസ്ക്കാരവും രണ്ട് കാര്യങ്ങളില്‍ ബന്ധപ്പെട്ടിരിക്കുന്നു. സിനിമയും രാഷ്ട്രീയവും. തമിഴ്നാട്ടിലെ ദൈനംദിന യാഥാര്‍ത്ഥ്യത്തെ ഇവയില്‍ നിന്ന് വേര്‍പിരിക്കുക അസാദ്ധ്യമാണ്. സിനിമ കാണുന്നത് തമിഴ് ജനതക്ക്, പ്രത്യേകിച്ച് ഗ്രാമീണ ജനതക്ക്, അവരുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ്. വെള്ളിത്തിരയിലെ സംഭവങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കാനാണ് അവര്‍ക്കിഷ്ടം.
ഇന്‍ഡ്യയില്‍ മറ്റൊരു ദേശത്തും കാണാത്ത താരാരാധനയാണ് തമിഴ്നാട്ടുകാര്‍ക്കുള്ളത്. അവര്‍ക്ക് താരങ്ങള്‍ ദൈവതുല്യരാണ്. അവര്‍ക്ക് അവരുടെ ‘തലൈവരു’ടെ വാക്കുകള്‍ വേദവാക്യങ്ങളാണ്. അതുകൊണ്ടാണ് അവര്‍ നായക പരിവേഷമുള്ള നടന്മാരുടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നത്, ആ കട്ടൗട്ടുകളില്‍ പൂമാല ചാര്‍ത്തുന്നത്, പാലഭിഷേകം നടത്തുന്നത്, തലൈവരുടെ ജന്മ ദിനത്തില്‍ അന്നദാനം നടത്തുന്നത്. എന്തിനേറെ അവരുടെ പേരില്‍ ക്ഷേത്രങ്ങള്‍ പോലും നിര്‍മ്മിച്ച് ആരാധന നടത്തുന്നതും തലൈവരോ തലൈവിയോ മരിച്ചാല്‍ കൂടെ മരിക്കാന്‍ പോലും തയ്യാറാകുന്നതും.
സിനിമ എന്ന മായാലോകക്കാഴ്ചകളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ താരങ്ങള്‍ ആ പഴുതിലൂടെ അധികാരത്തില്‍ കടന്ന് കൂടാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന കാഴ്ച തമിഴ്നാട്ടില്‍ പുത്തരിയല്ല. താരങ്ങളുടെ പേരിലുള്ള ‘രസികര്‍ മണ്‍ട്ര’ങ്ങള്‍ രാഷ്ട്രീയ പ്രവേശനത്തിനുള്ള കുറിക്കുവഴിയാണവര്‍ക്ക്. താരാരാധന മുതലെടുത്ത് തങ്ങളുടെ രാഷ്ട്രീയ അജണ്ട നിശ്ചയിക്കാനും നേട്ടങ്ങള്‍ കൊയ്യാനും അവര്‍ സിനിമയെ പ്രചരണായുധമാക്കുന്നു.

തങ്ങളെ ആരാധിക്കുന്നവര്‍ രാഷ്ട്രീയ വിശകലനത്തിലോ, പ്രത്യയശാസ്ത്രത്തിലോ, സാമൂഹിക പ്രതിബദ്ധതയിലോ ഒന്നും തല്‍പ്പരല്ലന്നും അവര്‍ക്കറിയാം. സി.എന്‍. അണ്ണാദുരൈ, മുത്തുവേല്‍ കരുണാനിധി, എം.ജി.രാമചന്ദ്രന്‍, ജയലളിത, ശിവാജി ഗണേശന്‍, വിജയകാന്ത്, ശരത്കുമാര്‍, രജനീകാന്ത്, ഖുശ്ബു, കമലഹാസന്‍ എന്നിവരെല്ലാം ഇങ്ങിനെ രാഷ്ട്രീയ പ്രവേശം നടത്തിയ പ്രമുഖരാണ്. ദളപതി വിജയ് ആ ശൃംഖലയിലെ ഒടുവിലത്തെ കണ്ണിയാണ്.
ദളപതി വിജയ് യുടെ തമിഴക വെട്രി കഴകത്തിന്‍റെ കരൂര്‍ റാലിയിലുണ്ടായ ദുരന്തം മദ്രാസ് ഹൈക്കോടതി വിശേഷിപ്പിച്ച പോലെ മനുഷ്യ നിര്‍മ്മിത ദുരന്തമാണ്. രാഷ്ട്രീയാവേശത്താലോ ഭക്തിമൂത്തിട്ടോ ക്രിക്കറ്റും കാല്‍പ്പന്ത് കളിയുമൊക്കെ കാണാനുള്ള അദമ്യമായ ആഗ്രഹത്തോലോ തിങ്ങിക്കൂടുന്ന ജനസഞ്ചയത്തെ നിയന്ത്രിക്കുന്നതിലെ വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടുന്ന ദാരുണ സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ ദുരന്തം.
അവിടെ പ്രതീക്ഷിച്ചതിലും കൂടുതല്‍ ഒഴുകിയെത്തിയപ്പോള്‍ തിക്കും തിരക്കും നിയന്ത്രണാതീതമാകുകയായിരുന്നു. വിജയ് യുടെ രാഷ്ട്രീയ പ്രസംഗം കേള്‍ക്കുന്നതിനേക്കാളേറെ തങ്ങളുടെ ഇഷ്ടനായകനെ നേരില്‍ കാണാനുള്ള ആവേശത്തിലായിരുന്നു അവിടെ ഒഴുകിയെത്തിയ ജനങ്ങള്‍.
ദളപതി വിജയ് ഒരു രാഷ്ട്രീയ നേതാവായിട്ടല്ല ജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആരാധകരാല്‍ നയിക്കപ്പെടുന്ന ഒരു സിനിമാ നടന്‍ എന്ന നിലയിലായിരുന്നു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലുള്ള പോലെ പരിചയ സമ്പന്നരായ നേതാക്കളും പ്രവര്‍ത്തകരും വിജയ്ടൊപ്പമില്ല. തമിഴക വെട്രി കഴകമെന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിട്ട് തന്നെ കഷ്ടിച്ച് ഒരു വര്‍ഷമാകുന്നതേയുള്ളു.

വിജയ്ന്‍റെ ഫാന്‍സ് അസ്സോസിയേഷൻ പ്രവര്‍ത്തകരാണ് തമിഴക വെട്രി കഴകത്തിന്‍റേയും പ്രവര്‍ത്തകര്‍. റാലിയുടെ സംഘാടകരും അവര്‍ തന്നെയായിരുന്നു. അവരുടെ പരിചയമില്ലയ്മ സംഘാടനത്തിലും ആസൂത്രണത്തിലും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലുമെല്ലാം പ്രകടമായിരുന്നു. അതെല്ലാം തന്നെ ഗുരുതരമായ വീഴ്ചയിലേക്കും ദുരന്തത്തിലേക്കും നയിക്കുകയും ചെയ്തു.
മറ്റെല്ലായിടത്തേയും പോലെ കരൂരിലും വിജയ് തന്‍റെ “വണ്‍ മാന്‍ ഷോ” അവതരിപ്പിക്കുകയായിരുന്നു. ദുരന്തത്തില്‍ പതറിയ വിജയ് ഭീരുവിനെപ്പോലെ ഒളിച്ചോടുകയാണുണ്ടായത്. ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹം അനുശോചന സന്ദേശം പുറപ്പെടുവിക്കാനും മരിച്ചവര്‍ക്ക് ധനസഹായവും നഷ്ടപരിഹാരവും പ്രഖ്യാപിക്കാനും തയ്യാറായത്.
മദ്രാസ് ഹൈക്കോടതി ചോദിച്ച പോലെ “യുദ്ധമുഖത്ത് സ്വന്തം പടയാളികള്‍ വീഴുമ്പോള്‍ എങ്ങിനെ ‘ദളപതി’ക്ക് ഒളിച്ചോടാനാവും”? അണികളുടെ സുഖത്തിലും ദുഃഖത്തിലും ഒപ്പം നില്‍ക്കാത്ത നേതാവ് നേതാവല്ല. ആ നേതാവ് വിശ്വാസ വഞ്ചകനാണെന്നേ അണികള്‍ കരുതൂ.
എന്തായാലും അധികാര കസേര മോഹിച്ച് രാഷ്ട്രീയ പ്രവേശം നേടിയ വിജയ് യുടെ പ്രതിച്ഛായക്ക് കരൂര്‍ സംഭവത്തോടെ മങ്ങലേറ്റിരിക്കുന്നുവെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ദുരന്തത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് പകരം അത് രാഷ്ട്രീയ പകപോക്കലാണെന്ന്നി ആരോപിച്ച് തനിക്കെതിരേ നടപടികളെടുക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയും മറ്റും ചെയ്തത് കൊണ്ടന്നും അണികള്‍ തൃപ്തരാകുമെന്ന് തോന്നുന്നില്ല.

ഈ സംഭവത്തോടെ ദളപതി വിജയ് യുടെ രാഷ്ട്രീയ ജീവിതം അവസാനിക്കില്ലായിരിക്കാം. പക്ഷേ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന്‍റെ ആവേഗം കുറഞ്ഞിരിക്കുന്നു. വെറുമൊരു താരമെന്നതിലുപരി ഒരു രാഷ്ട്രീയ നേതാവാകാന്‍ തനിക്ക് കഴിയുമെന്ന് അദ്ദേഹം തെളിയിക്കേണ്ടിയിരിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
പതിവ് പോലെ ഈ ദുരന്തവും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കുകയാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്തത്. ഡി.എം.കെ.സര്‍ക്കാരിന്‍റേയും സംസ്ഥാന പോലീസിന്‍റേയും പരാജയം മൂലമാണ് ഈ ദുരന്തമുണ്ടായതെന്നും ദുരന്തത്തെക്കുറിച്ചും അതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും ഉത്തരവാദികളെക്കുറിച്ചും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് പ്രതിപക്ഷ കക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ സെക്രട്ടറി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടത്. ഡി.എം.കെ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും അദ്ദേഹം ആരോപിച്ചു.
എ.ഐ.എ.ഡി.എം.കെക്കൊപ്പം ബി.ജെ.പി.യും പട്ടാളി മക്കള്‍ കച്ചിയും ഡി.എം.കെ സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നു. സംഭവത്തെക്കുറിച്ച് സുപ്രീം കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്.
മറുവശത്ത് ഡി.എം.കെ.യാകട്ടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കാത്തതിനും വേണ്ടത്ര ആസൂത്രണമില്ലാതെ റാലി സംഘടിപ്പിച്ചതിനും തമിഴക വെട്രി കഴകത്തിനെ കുറ്റപ്പെടുത്തുകയാണുണ്ടായത്.
ഇതിനിടെ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധി പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക അന്വേഷണ സംഘത്തെ കോടതി നിയോഗിച്ചിരിക്കുന്നു. സര്‍ക്കാര്‍ പൊതുമാനദണ്ഡങ്ങള്‍ ആവിഷ്ക്കരിക്കുന്നത് വരെ പൊതുനിരത്തില്‍ റാലികളും പൊതുയോഗങ്ങളും നടത്തുന്നത് തടഞ്ഞിരിക്കുന്നു. ഉത്തരവാദിത്വമില്ലാതെ പെരുമാറിയ തമിഴക വെട്രി കഴകത്തെ രൂക്ഷമായി കോടതി വിമര്‍ശിച്ചിരിക്കുന്നു. വിജയ്ക്കെതിരേ കേസെടുക്കാത്തതില്‍ ഡി.എം.കെ.സര്‍ക്കാരിനേയും കോടതി വിമര്‍ശിച്ചിട്ടുണ്ട്.
കരൂര്‍ ദുരന്തത്തില്‍ പ്രതികരിച്ചവരുടെ കൂട്ടത്തില്‍ നടന്‍ ജോയ്മാത്യൂവിന്‍റെ പ്രതികരണം വളരെ പ്രസക്തമായിരുന്നു. “എന്തിന് വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിമൃഗങ്ങളാകുന്നത്? സിനിമാ താരം മറ്റെല്ലാ മനുഷ്യനേയും പോലെ തിന്നുകയും കുടിക്കുകയും ചെയ്യുന്ന മനുഷ്യനാണെന്നും അമാനുഷിക കഴിവുകളൊന്നുമില്ലാത്ത സാദാ മനുഷ്യനാണെന്നും ജനങ്ങള്‍ എന്നാണ് മനസ്സിലാക്കുക?

അധികാരത്തിന് വേണ്ടിയുള്ള ആള്‍ക്കൂട്ട പ്രദര്‍ശനത്തില്‍ മനുഷ്യര്‍ എന്തിന് വേണ്ടിയാണ് ബലിമൃഗങ്ങളാകുന്നത്? അനീതിക്കെതിരേയുള്ള പ്രക്ഷോഭത്തിന്‍റെ ഭാഗമായാണോ? യുദ്ധ വിരുദ്ധ പ്രകടനമാണോ? ദാരിദ്ര്യവും തൊഴിലില്ലായ്മ പരിഹരിക്കാനാണോ? അഴിമതിരഹിത ഭരണത്തിനാണോ?” അദ്ദേഹത്തിന്‍റെ ചോദ്യങ്ങള്‍ നീളുന്നു.
അതെ; ഇവ തന്നെയാണ് പ്രസക്തമായ ചോദ്യങ്ങള്‍. താരപരിവേഷം കൊണ്ട് സാധാരണക്കാരന്‍റെ പ്രശനങ്ങളും സാമൂഹിക പ്രശ്നങ്ങളും ചര്‍ച്ചചെയ്യപ്പെടുന്നതിന് പകരം തന്‍റെ വ്യക്തി പ്രഭാവം കൊണ്ട് ജനങ്ങളെ മയക്കി അണികളാക്കുന്നത് രാഷ്ട്രീയ കപടതയാണ്. കരൂരില്‍ സംഭവിച്ചതും ഈ രാഷ്ട്രീയ കപടതയാണ്.
ഇതിനെതിരേ ബോധവാന്മാരാകേണ്ടത് ജനങ്ങളാണ്. നടന്‍ ജോയ് മാത്യൂ ചോദിച്ച പോലെ എന്നവര്‍ ബോധവാന്മാരാകും?.































