March 7, 2026 8:45 am

പ്രസിഡന്‍റ് മഡൂറോയുടെ കേസ് കേൾക്കുന്നത് തൊണ്ണൂററിമൂന്നുകാരൻ

ന്യൂയോര്‍ക്ക് : വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്‌ലോറസും ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയില്‍ ഹാജരാക്കപ്പെടുമ്പോള്‍,കേസ് കേൾക്കുന്നത് 93 വയസ്സുള്ള, മാന്‍ഹാട്ടനിലെ മുതിര്‍ന്ന ജഡ്ജി ആല്‍വിന്‍ ഹെല്ലര്‍സ്റ്റീന്‍.

ദക്ഷിണ ന്യൂയോര്‍ക്ക് ജില്ലാ കോടതിയില്‍ ഏകദേശം മൂന്നു ദശകത്തോളം സേവനം അനുഷ്ഠിച്ചിട്ടുള്ള ഹെല്ലര്‍സ്റ്റീന്‍, അമേരിക്കയിലെ ഏറ്റവും പരിചയസമ്പന്നരായ ഫെഡറല്‍ ജഡ്ജിമാരിലൊരാളാണ്.

പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപുമായി ബന്ധപ്പെട്ട കേസുകള്‍, സെപ്റ്റംബര്‍ 11 ഭീകരാക്രമണങ്ങളുടെ പിന്നാലെ ഉയര്‍ന്ന നിയമവാദങ്ങള്‍, സുഡാനിലെ വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ തുടങ്ങി രാജ്യാന്തര ശ്രദ്ധ നേടിയ നിരവധി കേസുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

മഡൂറോയ്‌ക്കെതിരായി ആറുവര്‍ഷത്തോളം സ്തംഭിച്ചിരുന്ന കേസാണ് ഇപ്പോള്‍ വീണ്ടും സജീവമാകുന്നത്. യു എസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ മഡൂറോ അറസ്റ്റില്‍ നിന്ന് ഒഴിഞ്ഞുമാറിയ കാലഘട്ടത്തിലും, അദ്ദേഹത്തിന്‍റെ അടുത്ത അനുയായികളുമായി ബന്ധപ്പെട്ട കേസുകള്‍ ഹെല്ലര്‍സ്റ്റീന്‍ പരിഗണിച്ചിരുന്നു.

Alvin Hellerstein, the Judge Who Will Preside Over Nicolás Maduro's Trial | Al Día News

2024 ഏപ്രിലില്‍, വിരമിച്ച വെനിസ്വേല സൈനിക ജനറല്‍ ക്ലിവര്‍ ആല്‍ക്കാലയ്ക്ക് 21 വര്‍ഷത്തിലധികം തടവ് ശിക്ഷ വിധിച്ചതും ഹെല്ലര്‍സ്റ്റീനായിരുന്നു. മുന്‍ വെനിസ്വേല ഇന്റലിജന്‍സ് മേധാവി ഹ്യൂഗോ കാര്‍വഹാലിന് ഫെബ്രുവരി 23ന് ശിക്ഷ വിധിക്കാനും അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കന്‍ സേന തട്ടിക്കൊണ്ടുവന്ന മഡൂറോയും ഭാര്യയും കുറ്റം നിഷേധിച്ചിട്ടുണ്ട്. ‘ഞാന്‍ നിരപരാധിയാണ്. ഞാന്‍ ഒരു നല്ല മനുഷ്യനാണ്, ഞാന്‍ വെനിസ്വേലയുടെ പ്രസിഡൻ്റാണ് ‘ എന്നായിരുന്നു മഡൂറോയുടെ വാദം.

മഡൂറോയ്‌ക്കെതിരെ പ്രധാനമായും നാർക്കോ-ടെററിസം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വെനിസ്വേലയെ ഒരു ‘മയക്കുമരുന്ന് പാത’യായി ഉപയോഗിച്ച് ടൺ കണക്കിന് കൊക്കെയ്ൻ അമേരിക്കയിലേക്ക് കടത്താൻ മഡൂറോ സഹായിച്ചു എന്നാണ് പ്രധാന ആരോപണം. ഇതിനായി കൊളംബിയയിലെ ‘ഫാർക്ക്’ എന്ന വിമത ഗ്രൂപ്പുമായി ചേർന്ന് മഡൂറോ പ്രവർത്തിച്ചു എന്ന് സർക്കാർ പറയുന്നു.

ഭീകരപ്രവർത്തനങ്ങൾക്കും മയക്കുമരുന്ന് കച്ചവടത്തിനുമായി മഡൂറോ അധികാരം ദുരുപയോഗം ചെയ്തു എന്നതാണ് മറ്റൊരു കുറ്റം. ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് രാഷ്ട്രീയ അധികാരം നിലനിർത്താനും അമേരിക്കൻ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താനും ശ്രമിച്ചു എന്നാണ് കുറ്റപത്രം പറയുന്നത്.

മയക്കുമരുന്ന് കടത്തിന് സുരക്ഷ ഒരുക്കുന്നതിനായി മെഷീൻ ഗണ്ണുകളും സ്ഫോടകവസ്തുക്കളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ അനധികൃതമായി കൈവശം വെച്ചതിനും വിതരണം ചെയ്തതിനും കേസുണ്ട്.

വെനിസ്വേലയിലെ പൊതുമുതൽ കൊള്ളയടിക്കുകയും മയക്കുമരുന്ന് ഇടപാടുകളിലൂടെ ലഭിക്കുന്ന പണം നിയമവിരുദ്ധമായി വെളുപ്പിക്കുകയും ചെയ്തു എന്നും ആരോപണമുണ്ട്.

ഈ കേസിൽ കുറ്റം തെളിയിക്കപ്പെട്ടാൽ മഡൂറോയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ട്. രാജ്യാന്തര രാഷ്ട്രീയവും നിയമവ്യവസ്ഥയും ഏറ്റുമുട്ടുന്ന ഈ അപൂര്‍വ കേസില്‍, ഹെല്ലര്‍സ്റ്റീൻ്റെ വിധിനിര്‍ണയം ചരിത്രപരമായ പ്രാധാന്യമുള്ളതാകുമെന്ന വിലയിരുത്തലിലാണ് നിയമലോകം.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News