March 7, 2026 8:43 am

ഗ്രീൻലാൻ്റ് പിടിക്കാൻ അമേരിക്കൻ സൈന്യം ?

വാഷിംഗ്ടണ്‍: വെനിസ്വേലയിലെ സൈനിക നടപടികള്‍ക്ക് പിന്നാലെ ഡെന്‍മാര്‍ക്കിൻ്റെ നിയന്ത്രണത്തിലുള്ള ആര്‍ക്ക്ടിക് ദ്വീപായ ഗ്രിന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ വീണ്ടും ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഈ ലക്ഷ്യം കൈവരിക്കാന്‍ സൈനിക ഇടപെടല്‍ ഉള്‍പ്പെടെയുള്ള വിവിധ മാര്‍ഗങ്ങള്‍ വൈറ്റ് ഹൗസ് പരിഗണിക്കുന്നതായി പ്രസിഡന്‍റിന്‍റെ വക്താവ് കരോളിന്‍ ലെവിറ്റ് വ്യക്തമാക്കി.

ഗ്രിന്‍ലാന്‍ഡ് സ്വന്തമാക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷാ മുന്‍ഗണനയാണെന്ന് ട്രംപ് ഭരണകൂടം പറയുന്നു. ആര്‍ക്ക്ടിക് മേഖലയിലെ ചൈനയും റഷ്യയും ഉയര്‍ത്തുന്ന ഭീഷണികളെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണെന്നും ഇതിന് ഗ്രിന്‍ലാന്‍ഡിൻ്റെ നിയന്ത്രണം നിര്‍ണായകമാകുമെന്നും ലെവിറ്റ് വ്യക്തമാക്കി.

‘പ്രസിഡന്‍റിനും അദ്ദേഹത്തിന്‍റെ സംഘത്തിനും മുന്നിലുള്ള വിവിധ സാധ്യതകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. അമേരിക്കന്‍ സൈന്യത്തെ ഉപയോഗിക്കുന്നതും പ്രസിഡൻ്റിൻ്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്ന് അവര്‍ പറഞ്ഞു.

അതേസമയം, ഗ്രിന്‍ലാന്‍ഡിനെ കുറിച്ചുള്ള ഏതൊരു സൈനിക ഇടപെടലും നാറ്റോ സഖ്യത്തെ തന്നെ തകര്‍ക്കാന്‍ ഇടയാക്കുമെന്ന് ഡെന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.ഈ വിഷയത്തില്‍ യുറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലും കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

മുമ്പ് തുലെ എയര്‍ബേസ് എന്നറിയപ്പെട്ടിരുന്ന ഗ്രീന്‍ലാന്‍ഡിന്റെ പിറ്റുഫിക് സ്‌പേസ് ബേസ് ഇപ്പോള്‍ യു എസിൻ്റെ ഉടമസ്ഥതയിലാണ്. യു എസില്‍ നിന്നു യൂറോപ്പിലേയ്ക്കുള്ള ഏറ്റവും ചെറിയ റൂട്ടായതിനാലും വലിയ യു എസ് ബഹിരാകാശ സൗകര്യത്തിൻ്റെ ആസ്ഥാനമായതിനാലും തന്ത്രപ്രധാന സാഹചര്യങ്ങളാണ് ഗ്രീന്‍ലാന്റ് സ്വന്തമാക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കുന്നുണ്ട്.

ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ലെന്നും ഇത്തരം ഭീഷണികള്‍ അവസാനിപ്പിക്കണമെന്നും ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ ട്രംപിനെതിരെ ശക്തമായി തിരിച്ചടിച്ചു. ചരിത്രപരമായ സഖ്യകക്ഷിയായ ഒരു രാജ്യത്തിനെതിരെയും അവിടുത്തെ ജനതയ്‌ക്കെതിരെയും ഭീഷണി മുഴക്കുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്നും ഫ്രെഡറിക്‌സന്‍ വ്യക്തമാക്കി.

റഷ്യയുടെയും ചൈനയുടെയും കപ്പലുകള്‍ മേഖലയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡെന്മാര്‍ക്കിന് ഒറ്റയ്ക്ക് ഗ്രീന്‍ലാന്‍ഡിനെ സംരക്ഷിക്കാന്‍ കഴിയില്ലെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ യു എസ് നടത്തുന്ന പുതിയ നീക്കത്തിനെതിരെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.

ഗ്രീന്‍ലാന്‍ഡിൻ്റെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളും ഡെന്മാര്‍ക്കുമാണെന്നും മറ്റൊരു രാജ്യത്തിനും അതില്‍ അവകാശമില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

അതിര്‍ത്തികള്‍ ബലപ്രയോഗത്തിലൂടെ മാറ്റാന്‍ കഴിയില്ലെന്ന് ജര്‍മ്മന്‍ സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. അതിര്‍ത്തികള്‍ മാറ്റാന്‍ ആര്‍ക്കും അനുവാദമില്ല. ഗ്രീന്‍ലാന്‍ഡ് അവിടുത്തെ ജനതയുടെയും ഡെന്മാര്‍ക്കിൻ്റേതുമാണെന്ന്  ഫ്രഞ്ച് വിദേശകാര്യ വക്താവ് പ്രതികരിച്ചു.

രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുമെന്നും ഈ വിഷയത്തില്‍ ഡെന്മാര്‍ക്കിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു.

മഡുറോയുടെ അറസ്റ്റിന് പിന്നാലെ ട്രംപ് നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ ആഗോള തലത്തില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഗ്രീന്‍ലാന്‍ഡിൻ്റെ തന്ത്രപ്രധാനമായ സ്ഥാനവും അവിടെയുള്ള അപൂര്‍വ്വ ധാതുശേഖരവുമാണ് അമേരിക്കയുടെ ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News