ന്യൂയോർക്ക് : ലൈംഗികാതിക്രമ ആരോപണങ്ങളും, എഫ്.ബി.ഐ രേഖകൾ അപ്രത്യക്ഷമായതുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലാക്കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ നീതിന്യായ വകുപ്പ് പൂഴ്ത്തിവച്ചു എന്നാരോപണം രാഷ്ടീയ വിവാദമായി മാറുന്നു.
ട്രംപിനെ പരാമര്‍ശിക്കുന്ന നിരവധി രേഖകളും 1980 കളില്‍ ട്രംപ് പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവും നീതിന്യായ വകുപ്പ് പുറത്തുവിട്ടിട്ടില്ലെന്ന് പുതിയ അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നുണ്ടെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതേത്തുടർന്ന്, ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷമായ ഡെമോക്രാറ്റ് പാർടി നേതാക്കൾ രംഗത്തെത്തി. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഒളിച്ചുകളി എന്ന് വിശേഷിപ്പിച്ചാണ് റിപ്പബ്ലിക്കന്‍ പാർടിക്കാരനായ പ്രസിഡന്‍റിനെതിരെ ഡെമോക്രാറ്റുകള്‍ പ്രതിഷേധം കടുപ്പിച്ചത്.
2019ല്‍ ഡൊണള്‍ഡ് ട്രംപിനെതിരെ ഒരു യുവതി നല്‍കിയ പീഡന പരാതിയുമായി ബന്ധപ്പെട്ട ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) രേഖകളില്‍ അന്‍പതിലധികം പേജുകള്‍ കാണാനില്ലെന്നാണ് കണ്ടെത്തല്‍. അതായത് എഫ്ബിഐ അഭിമുഖങ്ങളുടെ ഏകദേശം 50 പേജുകളും വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രംപ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ ഒരു പ്രത്യേക പേജും പൂഴ്ത്തിവെച്ചവയില്‍ പെടുന്നു.
എപ്സ്റ്റീൻ്റെ പെണ്‍വാണിഭ സംഘത്തെക്കുറിച്ചുള്ള അന്വേഷണ രേഖകളിലെ ഇന്‍ഡക്‌സുകളും സീരിയല്‍ നമ്പറുകളും പരിശോധിച്ചതില്‍ നിന്നും, പരാതിക്കാരിയുമായി എഫ്ബിഐ ഉദ്യോഗസ്ഥർ നാല് തവണ അഭിമുഖം നടത്തിയതായും അതിന്റെ സംഗ്രഹങ്ങളും കുറിപ്പുകളും തയാറാക്കിയതായും വ്യക്തമാകുന്നുണ്ട്.
എന്നാല്‍ പൊതു ഡേറ്റാബേസില്‍ ഇതിലെ ഒരു സംഗ്രഹം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇത് പ്രധാനമായും എപ്സ്റ്റീനെതിരെയുള്ള ആരോപണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള മൂന്ന് സംഗ്രഹങ്ങളും അനുബന്ധ കുറിപ്പുകളും ഉള്‍പ്പെടെ 50ലധികം പേജുകള്‍ നീതിന്യായ വകുപ്പിന്‍റെ വെബ്സൈറ്റില്‍ ലഭ്യമല്ല. ന്യൂയോര്‍ക്ക് ടൈംസ്, എംഎസ് നൗ എന്നീ മാധ്യമങ്ങളും സമാനമായ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തനിക്കു പതിമൂന്നും പതിനഞ്ചും വയസ്സിന് ഇടയില്‍ പ്രായമുള്ളപ്പോള്‍ എപ്സ്റ്റീന്‍ തന്നെ ട്രംപിന് പരിചയപ്പെടുത്തിയെന്നും അദ്ദേഹം പീഡിപ്പിച്ചെന്നുമാണ് പരാതിക്കാരി പറയുന്നത്. വിഷയം വലിയ പ്രതിഷേധത്തിനിടയാക്കിയതോടെ ഫയലുകള്‍ നീക്കം ചെയ്തിട്ടില്ലെന്നും, സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കുന്നതിനായി താല്‍ക്കാലികമായി മാറ്റിയ രേഖകള്‍ ഉടന്‍ പുനഃസ്ഥാപിക്കുമെന്നും നീതിന്യായ വകുപ്പ് അറിയിച്ചു. എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എപ്സ്റ്റീന്‍ ഫയലുകള്‍ തന്നെ കുറ്റവിമുക്തനാക്കിയെന്നുമാണ് ട്രംപിൻ്റെ വാദം.
ഇതിനുപുറമെ, എഴുത്തുകാരിയായ ഇ. ജീൻ കാരോളിനെ 1990-കളിൽ ലൈംഗികമായി പീഡിപ്പിച്ചു എന്ന സിവിൽ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന് കോടിക്കണക്കിന് രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
ട്രംപിൻ്റെ ഭരണകാലത്തെ സുരക്ഷാ വീഴ്ചകളും വ്യക്തിപരമായ പെരുമാറ്റദൂഷ്യങ്ങളും രാജ്യത്തിന്‍റെ അന്തസ്സിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന വാദത്തിന് പുതിയ റിപ്പോർട്ടുകൾ ആക്കം കൂട്ടിയിട്ടുണ്ട്.
ഔദ്യോഗിക പദവിയിലിരിക്കെ അതീവ രഹസ്യസ്വഭാവമുള്ള എഫ്.ബി.ഐ ഫയലുകൾ കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തലാണ് ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്ന വേറൊരു പ്രധാന വിഷയം. പല സുപ്രധാന രേഖകളും കാണാതായതായും ഇവ എവിടെയാണെന്ന് വ്യക്തമല്ലെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദേശീയ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളുന്ന ഇത്തരം രേഖകൾ അപ്രത്യക്ഷമായത് യാദൃച്ഛികമല്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ഡെമോക്രാറ്റുകൾ ആരോപിക്കുന്നു.
ട്രംപ് അധികാരദുർവിനിയോഗം നടത്തി ഇരകളെ നിശബ്ദരാക്കാൻ ശ്രമിച്ചുവെന്ന ആരോപണവും ഡെമോക്രാറ്റുകൾ ശക്തമായി ഉയർത്തുന്നുണ്ട്. സ്ത്രീവിരുദ്ധമായ നിലപാടുകളും പെരുമാറ്റവും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഇത്തരമൊരാൾ പൊതുരംഗത്ത് തുടരുന്നത് ജനാധിപത്യത്തിന് കളങ്കമാണെന്നും പ്രമുഖ ഡെമോക്രാറ്റിക് നേതാക്കൾ പ്രസ്താവനകളിൽ ചൂണ്ടിക്കാട്ടി.
ട്രംപിനെതിരെയുള്ള ഈ ഇരട്ട പ്രഹരം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ചർച്ചകളെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. കാണാതായ എഫ്.ബി.ഐ രേഖകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് തെളിയിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. രേഖകൾ കടത്തുന്നത് ഫെഡറൽ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് നിയമവിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ഈ ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ തകർക്കാൻ ഡെമോക്രാറ്റുകൾ നടത്തുന്ന ആസൂത്രിത നീക്കമാണെന്നുമാണ് ട്രംപിൻ്റേയും അദ്ദേഹത്തെ അനുകൂലിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കാരുടെയും നിലപാട്.അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് വേട്ടയാടുകയാണെന്ന് അവർ വാദിക്കുന്നു.
എന്നാൽ, പുറത്തുവരുന്ന ഓരോ പുതിയ റിപ്പോർട്ടുകളും ട്രംപിൻ്റെ പ്രതിരോധത്തെ ദുർബലപ്പെടുത്തുന്നവയാണ്. രാജ്യത്തിന്‍റെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ പരാജയപ്പെട്ട ഒരാൾക്ക് വീണ്ടും വിശ്വാസ്യത നേടാനാവില്ലെന്നാണ് പൊതുവികാരം. ഈ സാഹചര്യത്തിൽ, നിയമനടപടികൾ എത്രത്തോളം വേഗത്തിലാകുമെന്നും അത് ട്രംപിൻ്റെ രാഷ്ട്രീയ നീക്കങ്ങളെ എങ്ങനെ ബാധിക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ അലയൊലികൾ സൃഷ്ടിക്കുന്ന ഈ വിഷയം വരും ദിവസങ്ങളിൽ കൂടുതൽ വാദപ്രതിവാദങ്ങൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.































