ലണ്ടൻ: ലോകത്തെ ആശങ്കയിലാഴ്ത്തുന്ന അർബുദം എന്ന മഹാമാരിക്കെതിരെ പുതിയ പ്രതിരോധ മാർഗ്ഗവുമായി ശാസ്ത്രലോകം.
ഏതിനം അർബുദത്തെയും പ്രതിരോധിക്കാൻ കഴിയുന്ന ‘സാർവത്രിക വാക്സിൻ’ വികസിപ്പിച്ചതായി ശാസ്ത്രരംഗത്ത് നിന്ന് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കണ്ടുപിടുത്തം യാഥാർത്ഥ്യമാവുകയാണെങ്കിൽ, അതൊരു വൻ മുന്നേറ്റത്തിന് വഴിയൊരുക്കും.

നിലവിൽ, വിവിധ തരം അർബുദങ്ങൾക്ക് പ്രത്യേക ചികിത്സാ രീതികളാണ് ഉള്ളത്. ഓരോ അർബുദത്തിനും അനുസരിച്ച് കീമോതെറാപ്പി, റേഡിയേഷൻ, ശസ്ത്രക്രിയ, ടാർഗെറ്റഡ് തെറാപ്പികൾ, ഇമ്മ്യൂണോതെറാപ്പികൾ എന്നിവയാണ് ഉപയോഗിക്കുന്നത്.
എന്നാൽ, പുതിയതായി വികസിപ്പിച്ചെന്ന് പറയുന്ന ഈ സാർവത്രിക വാക്സിൻ, ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ അർബുദ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും പഠിപ്പിക്കുമെന്നാണ് അവകാശപ്പെടുന്നത്. ഇത് ഒരു പ്രത്യേക തരം അർബുദത്തെ മാത്രം ലക്ഷ്യമിടുന്നില്ല എന്നതിലാണ് ഇതിൻ്റെ പ്രാധാന്യം.
ഈ വാക്സിൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പൂർണ്ണമായി ലഭ്യമല്ല.അർബുദ കോശങ്ങളിലെ പൊതുവായ ചില പ്രോട്ടീനുകളെയോ,അർബുദ കോശങ്ങൾ മാത്രം ഉത്പാദിപ്പിക്കുന്ന ചില പ്രത്യേക തന്മാത്രകളെയോ ലക്ഷ്യമിട്ടായിരിക്കാം ഇത് പ്രവർത്തിക്കുന്നത് എന്നാണ് വിദഗ്ദ്ധർ അനുമാനിക്കുന്നത്.ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി അർബുദ കോശങ്ങളെ ഒരു അന്യവസ്തുവായി കണ്ട് അതിനെ ആക്രമിക്കാൻ ഈ വാക്സിൻ പ്രേരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഈ വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാവുകയാണെങ്കിൽ,ചികിത്സാരംഗത്ത് ഇത് ഒരു നിർണ്ണായക വഴിത്തിരിവാകും.വരും വർഷങ്ങളിൽ ഇത് ജനങ്ങൾക്ക് ലഭ്യമാവുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അർബുദ രോഗികൾക്ക് ഇത് വലിയ ആശ്വാസമാകും.
എന്നാൽ, ഈ വാക്സിൻ മനുഷ്യരിൽ പൂർണ്ണമായും ഫലപ്രദമാണോ, ഇതിന് എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോ, എത്രത്തോളം കാലം പ്രതിരോധം നൽകും തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ പഠനങ്ങളും സ്ഥിരീകരണങ്ങളും ആവശ്യമാണ്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ രേഖകൾ പ്രകാരം, 2023-ൽ ഇന്ത്യയിൽ ഏകദേശം 14 ലക്ഷത്തിലധികം പുതിയ അർബുദ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.2025 ആകുമ്പോഴേക്കും ഇത് ഏകദേശം 15.7 ലക്ഷം ആയി ഉയരുമെന്ന് കരുതുന്നു. 2022-ൽ ഏകദേശം 9.16 ലക്ഷം പേർ അർബുദം മൂലം മരിച്ചു എന്നാണ് കണക്ക്.
പൊതുവെ, രോഗബാധ നിരക്ക് ഇന്ത്യയിൽ കൂടുതലാണ്. ഒരു ലക്ഷം പേരിൽ ഏകദേശം 100 പേർക്ക് അർബുദം നിർണ്ണയിക്കപ്പെടുന്നു എന്നാണ് സൂചനകൾ.2022-ലെ കണക്കനുസരിച്ച്, സ്ത്രീകളിലാണ് (ഒരു ലക്ഷത്തിൽ 105.4) പുരുഷന്മാരേക്കാൾ (ഒരു ലക്ഷത്തിൽ 95.6) രോഗബാധ നിരക്ക് കൂടുതൽ.
ശ്വാസകോശം,സ്തനം, അന്നനാളം, വായ, കരൾ, വൻകുടൽ, ഗർഭാശയമുഖം എന്നിവയെയാണ് അർബുദം കൂടുതലായി ബാധിക്കുന്നത്. വിവിധ പഠനങ്ങളും റിപ്പോർട്ടുകളും അനുസരിച്ച്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന ഏതാനും അർബുദങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ശ്വാസകോശ അർബുദം ആണ് ഇതിൽ പ്രധാനം.പുരുഷന്മാരിൽ ഏറ്റവും സാധാരണമാണിത്. മരണനിരക്ക് കൂടുതലായി കാണുകയും ചെയ്യുന്നു.പുകവലിയാണ് ഇതിൻ്റെ പ്രധാന കാരണം.
വായിലെ അർബുദങ്ങൾ വളരെ സാധാരണമാണ്, പ്രത്യേകിച്ച് പുരുഷന്മാരിൽ. ഇത് മരണനിരക്കിൽ ഒന്നാം സ്ഥാനത്താണ് (15.6%). പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം, മദ്യം എന്നിവ പ്രധാന കാരണങ്ങളാണ്.ആമാശയ കാൻസറും വർദ്ധിച്ചുവരുന്ന ഒരു ആശങ്കയാണ്. ഇത് മരണനിരക്കിൽ രണ്ടാം സ്ഥാനത്താണ് (10.6%).

സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണമാണ്.മരണനിരക്കിൽ ഇത് നാലാം സ്ഥാനത്താണ് (9%).വൻകുടൽ അർബുദവും മരണനിരക്കിൽ പ്രധാനപ്പെട്ട ഒന്നാണ്.പലപ്പോഴും ഇത് വൈകിയാണ് കണ്ടെത്തുന്നത്.
2022-ൽ ലോകത്ത് അർബുദം നിർണ്ണയിക്കപ്പെട്ട ശേഷം 5 വർഷത്തിനുള്ളിൽ ജീവിച്ചിരിക്കുന്നവരുടെ എണ്ണം ഏകദേശം 5 കോടി 35 ലക്ഷം ആയിരുന്നു.അർബുദം ബാധിച്ചുള്ള മരണനിരക്കിൽ ഏഷ്യയിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമുണ്ട് എന്നാണ് രേഖകൾ കാണിക്കുന്നത്. രോഗം കണ്ടെത്തുന്നതിനുള്ള കാലതാമസം , ഗ്രാമീണ മേഖലകളിലെ ചികിത്സാ സൗകര്യങ്ങളുടെ അഭാവം, ബോധവൽക്കരണത്തിൻ്റെ കുറവ്, ഉയർന്ന ചികിത്സാ ചിലവ് എന്നിവയെല്ലാം മരണനിരക്ക് കൂടാൻ കാരണമാകുന്നുവെന്ന് വിദഗ്ധർ പറയുന്നു.
































One Response
കൊറോണ വാക്‌സിനേഷൻ കൊണ്ടുണ്ടായ പ്രത്യാഘാതങ്ങൾ കൂടി പഠന വിധേയമാക്കിക്കൊണ്ട് വേണം പുതിയ പരീക്ഷണങ്ങൾ. 🙏