വാഷിങ്ടണ്‍: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ 50 ശതമാനം തീരുവ ചുമത്തിയ നടപടി പിഴച്ചെന്ന് സമ്മതിച്ച് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇത് അകൽച്ചയുണ്ടാക്കി. ‘ഫോക്‌സ് ന്യൂസി’ന് നല്‍കിയ അഭിമുഖത്തിലായിരുന്നു അധികത്തീരുവ സംബന്ധിച്ച അദ്ദേഹത്തിൻ്റെ പരാമര്‍ശം.
ഇന്ത്യയായിരുന്നു റഷ്യയുടെ ഏറ്റവും വലിയ അസംസ്കൃത എണ്ണ ഉപയോക്താവ്.അവര്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനാല്‍ ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തി. അത് ഇന്ത്യയുമായി ഒരു വിള്ളലിന് കാരണമായി- ട്രംപ് പറഞ്ഞു.
റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുതിനോടുള്ള തന്‍റെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് അഭിമുഖത്തില്‍ വ്യക്തമാക്കി.
യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനെന്ന് പറഞ്ഞാണ് റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കുമേല്‍ ഡൊണാള്‍ഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയത്. ആദ്യം 25 ശതമാനം തീരുവ ചുമത്തിയ ട്രംപ് , ഓഗസ്റ്റ് 27 മുതല്‍ ഇത് 50 ശതമാനമാക്കി വര്‍ധിപ്പിക്കുകയായിരുന്നു.
അതിനിടെ, ഇന്ത്യയുമായുള്ള വ്യാപാരതടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് കഴിഞ്ഞ ട്രംപ് പറഞ്ഞിരുന്നു. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയുടെ പിഴത്തീരുവയ്ക്കിടയിലും റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങിക്കൂട്ടുകയാണ് ഇന്ത്യ എന്നാണ് റിപ്പോർട്ട്.ഓഗസ്റ്റിൽ 290 കോടി യൂറോയുടെ (ഏകദേശം 30,000 കോടി രൂപ) എണ്ണയാണ് വാങ്ങിയത്. ചൈനയുടെ 310 കോടി യൂറോയുടെ (32,000 കോടി രൂപ) ഇറക്കുമതിക്ക് അടുത്തേക്ക് ഒരു പടികൂടി അടുക്കുകയുംചെയ്തു.
ഹെൽസിങ്കി ആസ്ഥാനമായുള്ള സെൻ്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത്. ജൂലായിൽ 270 കോടി യൂറോയുടെ അസംസ്കൃത എണ്ണയായിരുന്നു ഇന്ത്യ റഷ്യയിൽനിന്ന് വാങ്ങിയിരുന്നത്. ചൈന 410 കോടി യൂറോയുടെയും.
ചൈനയുടെ റഷ്യൻ എണ്ണ ഇറക്കുമതി കുറഞ്ഞപ്പോൾ ഇന്ത്യയുടേത് ഓഗസ്റ്റിൽ കൂടിയതായാണ് കണക്ക്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന അമേരിക്കൻ സമ്മർദത്തിനിടയിലാണിത്.
തന്ത്രപ്രധാനമായ കരുതൽ ശേഖരത്തിലേക്കാണ് ചൈന കൂടുതലും റഷ്യൻ എണ്ണ വാങ്ങിക്കൂട്ടുന്നത്. എന്നാൽ, ഇന്ത്യ വിപണിക്കുവേണ്ടിയാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിൽ സംസ്കരിച്ച് കമ്പനികൾ വിദേശരാജ്യങ്ങളിലേക്ക് ഡീസലും പെട്രോളും കയറ്റുമതി ചെയ്യുന്നുമുണ്ട്.
ഓഗസ്റ്റിൽ റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ വാങ്ങിയത് ചൈനയാണ്. അതേസമയം, റഷ്യയിൽനിന്നുള്ള വാതകവും എണ്ണ ഉത്പന്നങ്ങളും കൂടുതൽ വാങ്ങിയത് തുർക്കിയാണ്. അസംസ്കൃത എണ്ണ കൂടാതെ 51 കോടി യൂറോയുടെ കൽക്കരിയും 28.2 കോടി യൂറോയുടെ പെട്രോളിയം ഉത്പന്നങ്ങളും ഇന്ത്യ റഷ്യയിൽനിന്ന് വാങ്ങിയതായും റിപ്പോർട്ടിലുണ്ട്.































