ന്യൂയോർക്ക് : അന്യഗ്രഹ ജീവികളെയും പറക്കുംതളികകളെയും സംബന്ധിച്ചുള്ള അതീവ രഹസ്യരേഖകൾ പുറത്തുവിടാൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ട വാർത്ത വലിയ ചർച്ചകൾക്ക് വഴിതെളിക്കുന്നു
ലോകമെമ്പാടുമുള്ള ശാസ്ത്രപ്രേമികളെയും, ഗൂഢാലോചന സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്നവരെയും ഒരുപോലെ ആവേശത്തിലാക്കുന്ന ഈ പ്രഖ്യാപനം തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് അദ്ദേഹം നടത്തിയത്.
പ്രപഞ്ചത്തിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന കാലങ്ങളായുള്ള ചോദ്യത്തിന് ഈ രേഖകൾ ഉത്തരം നൽകുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെൻ്റെഗണും മറ്റ് രഹസ്യാന്വേഷണ ഏജൻസികളും ദശാബ്ദങ്ങളായി കാത്തുസൂക്ഷിക്കുന്ന രഹസ്യങ്ങൾ ജനങ്ങൾക്ക് മുന്നിലെത്തിക്കാനാണ് ട്രംപിൻ്റെ ലക്ഷ്യം.

അന്യഗ്രഹ ജീവികൾ,തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങൾ എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കാനും അവ പരസ്യപ്പെടുത്താനുമാണ് യുദ്ധകാര്യ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകിയിരിക്കുന്നത്.
ഈ നീക്കത്തിന് പിന്നിൽ രാഷ്ട്രീയമായ ചില കാരണങ്ങളും ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. മുൻ പ്രസിഡന്‍റ് ബരാക് ഒബാമ അടുത്തിടെ ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്നത് ഒരു യാഥാർത്ഥ്യമാണെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ താൻ അവയെ നേരിട്ട് കണ്ടിട്ടില്ലെന്നും രഹസ്യ താവളമായ ‘ഏരിയ 51’-ൽ അവയെ ഒളിപ്പിച്ചിട്ടില്ലെന്നും ഒബാമ വ്യക്തമാക്കി.
ഒബാമയുടെ ഈ വെളിപ്പെടുത്തൽ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പുറത്തുവിടുന്നതിന് തുല്യമാണെന്നും അദ്ദേഹം വലിയ തെറ്റാണ് ചെയ്തതെന്നും ട്രംപ് ആരോപിച്ചു. ഒബാമ തുടങ്ങിവെച്ച ഈ ചർച്ചയെ പൂർണ്ണമായ വെളിപ്പെടുത്തലിലൂടെ അവസാനിപ്പിക്കാനാണ് ട്രംപിൻ്റെ ലക്ഷ്യം.

“ആളുകൾക്ക് ഈ വിഷയത്തിൽ വലിയ താൽപ്പര്യമുണ്ട്. വളരെ സങ്കീർണ്ണവും എന്നാൽ അത്യന്തം രസകരവുമായ കാര്യങ്ങളാണിത്,” എന്നാണ് ട്രംപ് തന്‍റെ പോസ്റ്റിൽ കുറിച്ചത്. വിവരങ്ങൾ പുറത്തുവിടുന്നതിലൂടെ ഒബാമയെ ‘പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കാൻ’ തനിക്ക് കഴിയുമെന്നും അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേർത്തു.
അമേരിക്കൻ സൈന്യത്തിലെ പൈലറ്റുമാരും മറ്റ് ഉദ്യോഗസ്ഥരും പലപ്പോഴായി ആകാശത്ത് കണ്ടിട്ടുള്ള അസാധാരണമായ വസ്തുക്കളുടെ ദൃശ്യങ്ങളും റിപ്പോർട്ടുകളും പുറത്തുവരുന്നത് ഈ വെളിപ്പെടുത്തലോടെ വർദ്ധിക്കുമെന്ന് കരുതപ്പെടുന്നു. മുൻപ് പെൻ്റെഗൺ പുറത്തുവിട്ട ചില വീഡിയോകളിൽ ഭൗതികശാസ്ത്ര നിയമങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ സഞ്ചരിക്കുന്ന വസ്തുക്കൾ കണ്ടത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
എന്നാൽ 2024-ൽ പെൻ്റഗൺ സമർപ്പിച്ച റിപ്പോർട്ടിൽ ഇവ അന്യഗ്രഹ സാങ്കേതികവിദ്യയാണെന്നതിന് തെളിവില്ലെന്നാണ് പറഞ്ഞിരുന്നത്. പലതും ചാരവിമാനങ്ങളോ കാലാവസ്ഥാ ബലൂണുകളോ ആകാമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
എന്നിരുന്നാലും, ട്രംപിൻ്റെ പുതിയ ഉത്തരവോടെ പുറത്തുവരാനിരിക്കുന്ന രേഖകളിൽ ഇതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഈ രേഖകൾ പുറത്തുവരുന്നതോടെ ഏരിയ 51-നെ കുറിച്ചുള്ള ദുരൂഹതകൾ മാറുമോ അതോ പുതിയ ഗൂഢാലോചനകൾക്ക് അത് തുടക്കമിടുമോ എന്ന് കണ്ടറിയണം. ഏതായാലും ശാസ്ത്രലോകവും പൊതുജനങ്ങളും ഒരേപോലെ കാത്തിരിക്കുന്ന ഒരു സുപ്രധാന വെളിപ്പെടുത്തലിലേക്കാണ് ഡൊണാൾഡ് ട്രംപിൻ്റെ ഈ പ്രഖ്യാപനം വിരൽ ചൂണ്ടുന്നത്.































