ന്യൂഡൽഹി: മലിനീകരണം ഉണ്ടാക്കുന്ന പടക്കങ്ങൾ രാജ്യത്തുടനീളം നിരോധിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് നിരീക്ഷിച്ചു. ഡൽഹിയിലെ പടക്ക നിരോധനം ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുകയായിരുന്നു അദ്ദേഹം.
ശുദ്ധവായുവിനുള്ള അവകാശം ഡൽഹി എൻ.സി.ആറിന് മാത്രമായി പരിമിതപ്പെടുത്താൻ സാധിക്കില്ല. അത് രാജ്യത്തെ എല്ലാ പൗരന്മാർക്കും ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡൽഹി എൻ.സി.ആറിലെ ജനങ്ങൾക്ക് ശുദ്ധവായുവിന് അവകാശമുണ്ടെങ്കിൽ മറ്റു നഗരങ്ങളിലെ ജനങ്ങൾക്കും അതിന് അവകാശമുണ്ട്.
ഏതെങ്കിലും ഒരു പാരിസ്ഥിതിക നയം രൂപീകരിക്കുകയാണെങ്കിൽ അത് ഇന്ത്യയിലെല്ലായിടത്തും ബാധകമാകണം. രാജ്യത്തെ ഉന്നതവർഗം ഡൽഹിയിൽ താമസിക്കുന്നതുകൊണ്ട് മാത്രം അവർക്കായി ഒരു നയം ഉണ്ടാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഡൽഹി-എൻ.സി.ആറിൽ പടക്കങ്ങൾ വിൽക്കുന്നതിനും സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും നിർമിക്കുന്നതിനും ഏർപ്പെടുത്തിയ സമ്പൂർണ നിരോധനം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 3-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെയാണ് യഥാർത്ഥത്തിൽ ഹർജിയിൽ ചോദ്യം ചെയ്യുന്നത്.

മലിനീകരണമുണ്ടാകുമ്പോൾ സമ്പന്നർ ഡൽഹി വിട്ടുപോകുമെന്ന് സീനിയർ അഡ്വക്കേറ്റ് അമിക്കസ് അപരാജിത സിംഗ് പറഞ്ഞു. ഡൽഹി എൻ.സി.ആറിൽ പടക്കങ്ങൾ പൂർണമായി നിരോധിക്കുന്നതിനെതിരെയുള്ള ഹർജിയിൽ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചക്കകം മറുപടി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.
ഏതാനും മാസത്തേക്ക് മാത്രം നിരോധനം പരിമിതപ്പെടുത്തുന്നത് ഒരു ഉദ്ദേശ്യവും സാധിക്കില്ലെന്ന് കോടതി പറഞ്ഞു. ആളുകൾ വർഷം മുഴുവൻ പടക്കങ്ങൾ ശേഖരിക്കുകയും നിരോധനമുള്ള സമയത്ത് വിൽക്കുകയും ചെയ്യുമെന്നും കോടതി കൂട്ടിച്ചേർത്തു.
ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡെക്സ് 200-ന് മുകളിൽ കടന്നതിരുന്നു. ഇതിനെ തുടർന്ന് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കൽക്കരിയും വിറകും ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പഴയ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവർത്തനം കർശനമായി നിരീക്ഷിക്കാൻ എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ ഏജൻസികൾക്ക് നിർദ്ദേശവും നൽകി.റോഡ് നിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നിവയിൽ ആന്റി-സ്മോഗ് ഗണ്ണുകളും, വെള്ളം തളിക്കുന്നതും, പൊടി നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളും വർദ്ധിപ്പിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടു.































