കൊച്ചി: രണ്ടര കോടി രൂപ നിക്ഷേപിച്ചിരുന്ന തിരുവല്ലയിലെ സ്വകാര്യ ബാങ്ക് പൊളിഞ്ഞിട്ടും, ശബരിമല ശ്രീ ധർമശാസ്താ ക്ഷേതത്തിലെ തന്ത്രി കണ്ഠര് രാജീവര്, പോലീസിൽ പരാതി നൽകിയില്ല.
ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരുടെ പണമിടപാടുകളിൽ കർശന അന്വേഷണം നടത്തുന്ന പോലീസിൻ്റെ
പ്രത്യേക അന്വേഷണ സംഘമാണ് ഈ വിവരം കണ്ടെത്തിയത്.
ചോദ്യം ചെയ്തപ്പോഴൊന്നും തന്ത്രി ഇക്കാര്യം പറഞ്ഞില്ല. എന്നാൽ വെള്ളപ്പൊക്കത്തിൽ കുറച്ചു പണം നഷ്ടമായ കാര്യം വെളിപ്പെടുത്തുകയും ചെയ്തു. പക്ഷേ പൊട്ടിയ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണത്തെ കുറിച്ച് മിണ്ടിയതേയില്ല. ഇതോടെയാണ് രണ്ടര കോടിയെ ചുറ്റിപ്പറ്റി അന്വേഷണം തുടങ്ങിയത്.
തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ, മറ്റ് പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടുന്നതിനാണ് തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28ന് വിജിലൻസ് കോടതി പരിഗണിക്കും.
അതിനിടെ ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ ആയിരുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം ലഭിച്ചു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലുമാണ് ജാമ്യം. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ഈ നടപടി. അതേസമയം തന്ത്രി രാജീവരുടെ റിമാൻഡ് 14 ദിവസം കൂടി നീട്ടി.
നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ റിമാൻഡിൽ തുടരുകയാണ്.






























