March 8, 2026 3:48 pm

അഫ്ഘാനിസ്ഥാനിൽ സ്ത്രീകളുടെ പുസ്തകങ്ങൾക്ക് താലിബാൻ്റെ വിലക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭരണം നടത്തുന്ന കടുത്ത ഇസ്ലാമിക തീവ്രവാദികളായ താലിബാൻ നയിക്കുന്ന  ഭരണകൂടം സ്ത്രീകൾക്കെതിരെയുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ‘സമൂലമായ മാറ്റങ്ങൾ’ വരുത്തുന്നതിൻ്റെ ഭാഗമായി സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾക്ക് താലിബാൻ നിരോധനമേർപ്പെടുത്തി. ഇത് വിദ്യാഭ്യാസ രംഗത്ത് നിന്ന് സ്ത്രീകളെ പൂർണ്ണമായും അകറ്റി നിർത്താനുള്ള താലിബാൻ്റെ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്.

Afghan women open library amid Taliban rule to help gain education - ABC  News

മനുഷ്യാവകാശങ്ങൾ, ലൈംഗിക പീഡനം, സ്ത്രീകളുടെ അവകാശങ്ങൾ, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടെ 18 സർവകലാശാലാ കോഴ്സുകൾ താലിബാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കി.

സ്ത്രീകളെയും അവരുടെ അവകാശങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങളും പഠനവിഷയങ്ങളും ഇസ്ലാമിക തത്വങ്ങൾക്ക് വിരുദ്ധമാണെന്നാണ് താലിബാൻ പറയുന്നത്. അഫ്ഗാനിസ്ഥാനിലെ 18 സർവകലാശാലകളിൽ നിന്ന് 679 പുസ്തകങ്ങളാണ് നിരോധിച്ചത് എന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ 140 പുസ്തകങ്ങൾ സ്ത്രീകൾ എഴുതിയവയാണ്. ഇറാനിയൻ എഴുത്തുകാരുടെയും പ്രസാധകരുടെയും 310 പുസ്തകങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.

താലിബാൻ അധികാരികളുടെ കാഴ്ചപ്പാടിൽ ‘അനാവശ്യമായ’തോ ‘ഇസ്‌ലാമികമല്ലാത്ത’തോ ആയ ഉള്ളടക്കങ്ങളുള്ള എല്ലാ പുസ്തകങ്ങളും നീക്കം ചെയ്യാനാണ് നിർദ്ദേശം . ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡെപ്യൂട്ടി മന്ത്രി സിയാവുർ റഹ്മാൻ അരിയുബിയുടെ ഔദ്യോഗിക കത്തിലാണ് ഈ നിർദേശങ്ങൾ സർവകലാശാലകൾക്ക് നൽകിയത്.

Afghan women under Taliban rule

ഉപയോഗിക്കുന്ന പുസ്തകങ്ങൾ ഉടൻ തന്നെ ഒഴിവാക്കണമെന്നും, പകരം ഇസ്ലാമിക നിയമങ്ങൾക്കും താലിബാൻ ഭരണകൂടത്തിൻ്റെ ആശയങ്ങൾക്കും അനുസൃതമായ പുതിയ പാഠപുസ്തകങ്ങൾ ഉപയോഗിക്കാൻ തുടങ്ങണമെന്നും കർശനമായി കത്തിൽ നിർദ്ദേശിക്കുന്നു.

താലിബാൻ 2021-ൽ അധികാരത്തിൽ വന്നതു മുതൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അടിച്ചമർത്തലുകൾ പതിവാണ്.പെൺകുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് സർവകലാശാലകളിൽ പ്രവേശനമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള വേർതിരിവുകൾ നിർബന്ധമാക്കിയിട്ടുമുണ്ട് .

Foreign Aid Groups Halt Work After Taliban Ban On Female Staff | New Age  Islam News Bureau | New Age Islam | Islamic News and Views | Moderate  Muslims & Islam

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് സ്ത്രീകളെ പൂർണ്ണമായും ഒഴിവാക്കാനും, താലിബാൻ പ്രത്യയശാസ്ത്രത്തിന് അനുസരിച്ചുള്ള ഒരു തലമുറയെ വാർത്തെടുക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഇതിനിടെയാണ് ഈ പുതിയ നീക്കം.

ഇത് അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ പുരോഗതിയെ പുറകോട്ടടിക്കുകയും, സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യും. സ്ത്രീ വിരുദ്ധമായ ഈ നയങ്ങൾക്കെതിരെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളും രാജ്യങ്ങളും ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ, താലിബാൻ ഭരണകൂടം ഈ വിമർശനങ്ങളെ അവഗണിച്ച് മുന്നോട്ട് പോവുകയാണ്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News