ചെന്നൈ: തമിഴ് നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടി വി കെ) കരൂരിൽ സംഘടിപ്പിച്ച റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് ആറ് കുട്ടികളും16 സ്ത്രീകളും ഉൾപ്പെടെ 40 പേർ മരിച്ചു.
മരണസംഖ്യ ഉയരുമെന്നാണ് സൂചന. 75 പേർ ആശുപത്രിയികളിലാണ്. 12 പേരുടെ നില അതീവഗുരുതരമാണെന്നാണ് അറിയുന്നത്.

പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് നിഗമനം. ഒട്ടേറെ പാർട്ടി പ്രവർത്തകരും കുട്ടികളും കുഴഞ്ഞു വീണവരിൽ ഉൾപ്പെടുന്നു. ജനബാഹുല്യം മൂലം ആംബുലൻസുകൾക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി.
![]()
അപകടത്തെ തുടർന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച്ജനങ്ങളോട് സംയമനം പാലിക്കാനും ആംബുലൻസുകൾക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാനും മൈക്കിലൂടെ അഭ്യർഥിച്ചു.
സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെയാണ് ദുരന്തമുണ്ടായത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഞായറാഴ്ച രാവിലെ കരൂരിലെത്തും. മന്ത്രിമാരായ സെന്തില്‍ ബാലാജി, എം.എ. സുബ്രഹ്‌മണ്യന്‍ എന്നിവരോട് അടിയന്തരമായി അപകടസ്ഥലത്തെത്താല്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം, സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കുമെന്നാണ് റിപ്പോർട്ട്. വിജയ്ക്കെതിരെ വിമർശനവുമായി തമിഴ്നാട് സിപിഎം രംഗത്തെത്തി. മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.
ടിവികെ റാലികൾക്ക് ഹൈക്കോടതി നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. ഇതും മറികടന്ന് നടത്തിയുള്ള റാലിയിലാണ് വൻ ദുരന്തം ഉണ്ടായിരിക്കുന്നത്.
അതിനിടെ, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ദുരന്തത്തിന് ശേഷമാണ് വിജയ് തിരുച്ചിറപ്പള്ളിയിലെത്തിയത്.
വേലുച്ചാമി പുരത്തേക്ക് വിജയുടെ കോൺവോയ് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. വിജയ് സംസാരിക്കുമ്പോൾ തന്നെ ആംബുലൻസുകൾ വന്നു ആൾക്കാരെ കൊണ്ടുപോയി. അതിനിടെ, വിജയ് പ്രസംഗം നിർത്തി.
വിജയുടെ സംസ്ഥാന പര്യടനം സെപ്റ്റംബർ 13 നു തിരുച്ചിറപ്പള്ളി അറിയാളൂർ നിന്നാണ് തുടങ്ങിയത്. മണിക്കൂറുകൾ നീണ്ട ഗതാഗത തടസവും ആൾക്കൂട്ടവും കാരണം ആദ്യ റാലി തന്നെ അലങ്കോലമായിരുന്നു.
ഡിസംബർ 20 നു പര്യടനം തീരുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ജനുവരിയിലേക്ക് പര്യടനം നീളുമെന്ന് കഴിഞ്ഞ ദിവസം ടിവികെ അറിയിക്കുകയായിരുന്നു.
ദുരന്തത്തില്‍ ജൂഡീഷ്യല്‍ നടത്തുമെന്ന് സർക്കാർ അറിയിച്ചു. മുന്‍ ജഡ്ജി അരുണ ജഗദീശന്‍ അധ്യക്ഷയായ കമ്മീഷനാണ് അന്വേഷണ ചുമതല.
ദുരന്തത്തിന്റെ ഇരകള്‍ക്ക് ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് ധന സഹായമായി നല്‍കുക. പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായമായി ഒരു ലക്ഷം രൂപ അനുവദിക്കാനും മുഖ്യമന്ത്രി സ്റ്റാലിന്‍ നിര്‍ദേശിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രിതല സംഘത്തെയും കരൂരിലേക്ക് അയച്ചിട്ടുണ്ട്. തിരുച്ചി, സേലം, ഡിണ്ടിഗല്‍ കലക്ടര്‍മാരോടു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കരൂരിലെത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന് അടിയന്തിര യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. അപകടം സംബന്ധിച്ച് കേന്ദ്ര സർക്കാരും റിപ്പോർട്ട് തേടിയിട്ടുണ്ട്.
പുലർച്ചയോടെ സ്റ്റാലിൻ ആശുപത്രി സന്ദർശനം നടത്തി. മോർച്ചറിയിലെത്തി മരിച്ചവർക്ക് അന്തിമോപാചരം അർപ്പിച്ചു. പരിക്കേറ്റവരെയും അദ്ദേഹം കണ്ടു.
ജുഡീഷ്യൽ അന്വേഷണത്തിൽ അപകട കാരണം വ്യക്തമാകട്ടെയെന്നും അന്വേഷണത്തിന് ഒടുവിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു. വിജയെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോൾ തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് വീഴ്ചയെ കുറിച്ച് ചോദ്യത്തിന് ഉത്തരം നൽകാതെ സ്റ്റാലിൻ മടങ്ങുകയായിരുന്നു. അന്വേഷണത്തിൽ സത്യം വ്യകതമാകട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. കരൂരിലുണ്ടായത് നിർഭാഗ്യകരമായ സംഭവമാണെന്നും പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നതായും അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു. വിജയ്‍യുടെ പേര് പരാമർശിക്കാതെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചിരിക്കുന്നത്.































