തിരുവനന്തപുരം: ശബരിമല ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തയാറാക്കിയ ‘പോറ്റിയേ കേറ്റിയേ’ എന്ന പാട്ട് ശരണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു.
ഖത്തറിലുള്ള ഗാനരചയിതാവ് ജി പി കുഞ്ഞബ്ദുളള, പാടിയ ഡാനിഷ്, നിർമാതാവ് സുബൈർ പന്തല്ലൂർ, ഇവരുടെ സിഎംഎസ് മീഡിയ എന്നിവരാണ് പ്രതിസ്ഥാനത്ത്.മലപ്പുറം സ്വദേശികളായ സുബൈര്‍ പന്തല്ലൂരും ഹനീഫ മുടിക്കോടും തങ്ങളുടെ സ്റ്റുഡിയോയുടെ പ്രമോഷന് വേണ്ടി ചെയ്തതാണ് ഈ ഗാനം.
ഗായക സംഘം.
മതസ്പർധയുണ്ടാക്കി, വിശ്വാസം വ്രണപ്പെടുത്തി, അയ്യപ്പഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചു എന്നും പോലീസ് പറയുന്നു.തിരുവാഭരണ പാതാ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല, സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് കേസ്.
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തിറങ്ങിയ പാട്ട്, ഫലം വന്ന ശേഷം യുഡിഎഫ് നേതാക്കൾ ഏറ്റുപാടിയതോടെയാണ് വൈറലായത്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി സിപിഎമ്മും പാട്ടിനെതിരെ പരാതി നൽകാൻ തീരുമാനിച്ചു. ധ്രുവീകരണമുണ്ടാക്കി വോട്ടുപിടിക്കാൻ പാട്ടിലൂടെ ശ്രമം നടന്നെന്നും ചട്ടലംഘനമുണ്ടായെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെടും.
ഗാനത്തിന് എതിരെയുള്ള നീക്കവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുളളില്‍ തന്നെ ഭിന്നാഭിപ്രായമാണുള്ളത്. ശബരിമല സ്വര്‍ണക്കവര്‍ച്ച സജീവചര്‍ച്ചയായി നിലനിര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം വാദിക്കുന്നവരുടെ ഇരട്ടത്താപ്പാണ് പരാതിക്കും നടപടികള്‍ക്കും പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നു.
അതേസമയം, മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് നിലനിൽക്കില്ലെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.ആസഫലി അഭിപ്രായപ്പെട്ടു. സ്വര്‍ണം കട്ടത് ആരാണെന്ന് അയ്യപ്പനോടു പറയുകയാണ് പാട്ടിലൂടെ ചെയ്തിരിക്കുന്നത്.അയ്യപ്പെനെ ധിക്കരിക്കുകയോ പരിഹസിക്കുകയോ ചെയ്തിട്ടില്ല.
രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന ഒരു വരി പോലും ആ ഗാനത്തിലില്ല. വിശ്വാസികളുടെ വികാരമല്ല മറിച്ച് സ്വര്‍ണം തട്ടാന്‍ കൂട്ടുനിന്നവരുടെ വികാരമാണ് വ്രണപ്പെട്ടിരിക്കുന്നത്. ബിഎന്‍എസ് 196, പൊലീസ് ആക്ട് 118 ഡി തുടങ്ങിയ വകുപ്പുകളാണ് ചുമത്താന്‍ കഴിയുന്നത്. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. എന്നാല്‍ ‘പോറ്റിയേ കേറ്റിയേ’ ഗാനത്തിന്‍റെ വിഷയത്തില്‍ ഈ വകുപ്പുകളൊന്നും നിലനില്‍ക്കില്ല.
ഭരണഘടന അനുഛേദം19(1)(a) ഉറപ്പു നല്‍കുന്ന സംസാരത്തിനും ആശയ പ്രകടനത്തിനും ഉള്ള സ്വാതന്ത്ര്യം വളരെ വിലപ്പെട്ട ഒരു അവകാശമാണ്. രാജ്യത്തിൻ്റെ അഖണ്ഡതക്കും പരമാധികാരത്തിനും എതിരായും പൊതു സമാധാനത്തിന്‍റെ താല്‍പര്യത്തിനെതിരായും ദുരുപയോഗിച്ചുവെന്ന് വന്നാല്‍ മാത്രമേ അതു നിയന്ത്രിക്കാനാവൂ എന്നും ആസഫലി പറഞ്ഞു.
അതേസമയം, ഗാനവുമായി ബന്ധപ്പെട്ട് നിയമനടപടി വേണമെന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കവര്‍ച്ച പ്രതിഫലിച്ചില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ വാദം. എന്നാൽ പാട്ട് വോട്ടർമാരെ സ്വാധീനിച്ചുവെന്ന് പാർടി നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നുണ്ട്.































