March 6, 2026 4:10 pm

സുരേഷ് ഗോപിയുടെ ശബരിമല വെളിപാടുകൾ…

ക്ഷത്രിയൻ..

ബരിമല അയ്യപ്പൻ തൻ്റെ മൂത്ത സഹോദരനാണെന്നാണ് സുരേഷ് ഗോപിയണ്ണൻ്റെ പുതിയ വാദം. ശബരിമല അയ്യപ്പനും സഹോദരൻ അയ്യപ്പനും ഒന്നാണെന്ന് ധരിച്ചുവശായതാണ് കക്ഷിയുടെ കുഴപ്പമെന്ന് കാവിപ്പാർട്ടിയിലെ ചിലരെങ്കിലും സംശയിച്ചുകാണും.

ചെറായിയിൽ ജനിച്ച് കേരള നവോത്ഥാന വഴിയിൽ വേണ്ടുവോളം സംഭാവനകൾ നൽകിയ സഹോദരൻ അയ്യപ്പന് സഹോദരനുമുണ്ടായിരുന്നു. എന്നാൽ ശബരിമല അയ്യപ്പന് സഹോദരനുണ്ടായതായി ചരിത്രം പറയുന്നില്ല. സഹോദരനില്ലാത്ത ശബരിമല അയ്യപ്പനെ തൻ്റെ സഹോദരനായി പ്രഖ്യാപിക്കണമെങ്കിൽ ചില്ലറ ധൈര്യമൊന്നും പോരാ. അല്ലറചില്ലറ ഹാങ്ങോവർ തന്നെ വേണം.

കഥാപാത്രങ്ങൾ ശരീരത്തിൽനിന്ന് ഇറങ്ങിപ്പോകാനുള്ള കാലം ഒട്ടുമുക്കാൽ കഥാപാത്രങ്ങൾക്കും വളരെ ഹ്രസ്വമാണ്. ഒരു സിനിമയിലെ കഥാപാത്രം ശരീരത്തിൽനിന്ന് കുടിയിറങ്ങാൻ പരമാവധി അടുത്ത സിനിമ ആയാൽ മതി അവർക്കൊക്കെ. എന്നാൽ ഗോപിയണ്ണൻ അക്കൂട്ടത്തിൽ അല്ല. ആദ്യസിനിമയായ ‘ഓടയിൽനിന്ന്’ എന്നതിലെ ബാലകഥാപാത്രം പോലും അണ്ണൻ്റെ ശരീരത്തിൽ ഇപ്പോഴും ഒട്ടിപ്പിടിച്ച് നിൽക്കുന്നുണ്ടത്രെ.

 

തലപ്പൊക്കമുള്ള പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചതിൻ്റെ ഹാങ്ങോവറിലാണ് വനമേഖലയിൽ ചെന്നപ്പോൾ സല്യൂട്ട് ചെയ്യാൻ കൈ പൊക്കാതിരുന്ന വനപാലകനോട് അണ്ണൻ ഒരിക്കൽ കലഹിച്ചത്. ഓർമ്മയുണ്ടോ ഈ മുഖം, ഓർമ്മ കാണില്ല… എന്നതാണ് സിനിമയിലും സിനിമക്ക് പുറത്തും ആശാൻ്റെ രീതി.

കഥാപാത്രങ്ങൾ ശരീരത്തിൽ പ്രതിപ്രവർത്തനം നടത്തുമ്പോൾ നാവിൻ തുമ്പത്ത് മൊഴിമുത്തുകൾ നിറയുക എന്നതാണ് ഗോപിയണ്ണൻ ശീലമാക്കിയിട്ടുള്ളത്. ശബരിമല അയ്യപ്പൻ, മൂത്ത സഹോദരനാണെന്ന് പറഞ്ഞതും അങ്ങനെയാണ്. നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പൻ,  അളിയനാണെന്ന് പറയാതിരുന്നത് മഹാഭാഗ്യം. 

നാവിൻ തുമ്പത്ത് വിളയാടുന്ന വികടസരസ്വതി വഴി മാധ്യമങ്ങളിൽ നിറഞ്ഞിനിൽക്കാമെന്ന ചിന്തയും അണ്ണനെ ഭരിക്കുന്നുണ്ടെന്നും സംശയിക്കേണ്ടതുണ്ട്. അല്ലായിരുന്നുവെങ്കിൽ ജബൽപൂരിൽ വൈദികർക്കെതിരെയുണ്ടായ അക്രമത്തെക്കുറിച്ച് ചോദിച്ച പത്രക്കാരോട് കേന്ദ്രമന്ത്രിയായ അണ്ണൻ അങ്ങനെയങ്ങ് ക്ഷോഭിക്കുമായിരുന്നോ?

മുഖ്യമന്ത്രിയെ കണ്ടില്ലെങ്കിൽ എൻ്റെ നെഞ്ചത്ത്കയറ് എന്ന് വയോധികയോട് കലിതുള്ളിപ്പറഞ്ഞതിൻ്റെ സിനിമാസ്റ്റൈൽ എന്തുമാത്രം സുന്ദരമായിരുന്നു. ഗോത്രവകുപ്പിന് ഉന്നതകുലജാതനായ മന്ത്രി വേണമെന്ന് പറയാൻ അണ്ണനല്ലാതെ മറ്റാർക്കാണ് കഴിയുക.

തൃശൂർ പൂരം തൊട്ട് മാലയിലെ പുലിപ്പല്ല് വരെ എണ്ണിയാൽ തീരാത്ത വിവാദങ്ങൾക്ക് പാത്രമായിട്ടുള്ള അണ്ണൻ സിനിമക്കാര്യം വന്നാൽ മറ്റെല്ലാം മറക്കും. ആള് കേന്ദ്രമന്ത്രിയൊക്കെയാണെങ്കിലും സിനിമക്കാരൻ എന്നതാണ് ആശാൻ്റെ എന്നത്തേയും ഐഡൻറിറ്റി. സിനിമക്കാർക്കെതിരെ ഇലയനങ്ങിയാൽ  ആ ചുണ്ടും അനങ്ങും.

അതിന് മന്ത്രിപ്പണിയും കാവിക്കൊടിയുമൊന്നും തടസമേ ആകില്ല. ഏതാനും സിനിമക്കാരുടെ വീട്ടിൽ ഇ.ഡി കയറിയതിൽ കുണ്ഠിതനാണ് മൂപ്പർ. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഇ.ഡിയെ പറഞ്ഞയക്കുന്നുവെന്നാണ് പുള്ളിക്ക് തോന്നുന്നത്.

ആസേതുഹിമാചലം കേന്ദ്രം ഭരിക്കുന്നവർ എതിരാളികൾക്കെതിരെ പ്രയോഗിക്കുന്ന തുറുപ്പ് ചീട്ടാണ് ഇ.ഡിയെന്ന് പറയുന്നവരിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിതൊട്ട് കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വരെയുണ്ട്.

കോൺഗ്രസുകാരായ അവർ പറയുന്ന അതേ കാര്യമാണ് വള്ളിപുള്ളിവിസർഗം വിടാതെ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയും പറയുന്നത്. അതാണ് സുരേഷ് ഗോപി. അതിൻ്റെ പേരിൽ അണ്ണൻ്റെ മന്ത്രിപ്പണി കുഴപ്പത്തിലാകുമെന്ന് ആരും കരുതേണ്ട, ആക്കാമെന്ന് ആരും മോഹിക്കുകയും വേണ്ട. ആരെങ്കിലും അതിന് തുനിഞ്ഞാൽ ഒറ്റവാക്കേ ഉത്തരമുള്ളൂ… ഷിറ്റ്!!!

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News