ബെംഗളൂരു: ഐപിഎല്‍ ക്രിക്കററ് കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) നൽകിയ സ്വീകരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു.ആറുപേരുടെ നില ഗുരുതരമായി തുടരുന്നു.
ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടായത്.ബുധനാഴ്ച ഉച്ചമുതല്‍ തന്നെ സ്റ്റേഡിയത്തിന് സമീപം വന്‍ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു.
താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതു മുതല്‍ ജനങ്ങൾ ഒഴുകിയെത്തുകയായിരുന്നു. 25-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് അധികൃതർ സംശയിക്കുന്നത്.
വന്‍ ജനക്കൂട്ടം എത്തിച്ചേരുന്നതു സംബന്ധിച്ച് പോലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിക്ടറി പരേഡടക്കം നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പരേഡ് നടത്താമെന്ന നിലപാടാണ് കർണാടക ക്രിക്കററ് അസോസിയേഷനും ആര്‍സിബിയും സ്വീകരിച്ചത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.