കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബഞ്ചിന്‍റേത് ആണ് ഉത്തരവ്.
പ്രൊഫ. എം കെ സാനുവും എസ്എന്‍ഡിപി യോഗം സംരക്ഷണ സമിതി ചെയർമാൻ അഡ്വ.എസ് ചന്ദ്രസേനനും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.2024 മുതൽ ഹൈക്കോടതിയുടെ മുന്നിലുള്ള കേസിലാണ് ഹൈക്കോടതിയുടെ നടപടി.
വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എം എൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി ബോർഡ് അംഗങ്ങളായ 170 പേരാണ് അയോഗ്യരാക്കപ്പെട്ടത്.
നോൺ ട്രേഡിങ് കമ്പനിയായ എസ്എൻഡിപി യോഗം തുടർച്ചയായി മൂന്ന് വർഷം രജിസ്ട്രർ ഓഫ് കമ്പനിസിന് മുന്നിൽ തങ്ങളുടെ കണക്കുകൾ ഹാജരാക്കിയില്ല. ഇങ്ങനെ നൽകിയില്ലെങ്കിൽ അയോഗ്യതയ്ക്ക് കാരണമാകും. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വെള്ളാപ്പള്ളിയെ സ്ഥാനത്തുനിന്ന് നീക്കാൻ ഉത്തരവിട്ടത്.
ഒമ്പത് വർഷമായി എസ്എന്‍ഡിപി യോഗത്തിന്‍റെ വാർഷിക വരവ് ചെലവ് കണക്ക് നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2014 മുതൽ അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കില്ലെന്നും ഡയറക്ടർമാർക്ക് ഡിൻ നമ്പർ ഇല്ലെന്നും കോടതി കണ്ടെത്തി.
ഇതിനിടെ, വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷണ്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി എസ്എന്‍ഡിപി യോഗം സംരക്ഷണ സമിതി രാഷ്ട്രപതിക്ക് പരാതി നൽകിയിട്ടുണ്ട്. അനേകം തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും സമിതി ആരോപിച്ചു.
വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയിട്ടുണ്ട്. 21 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പത്മവിഭൂഷണ്‍ ജേതാവ് കൂടിയായ വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് വെള്ളാപ്പള്ളി.
പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കാബിനറ്റ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും കേരള മുഖ്യമന്തിക്കും കേരള ചീഫ് സെക്രട്ടറിക്കും തെളിവുകളോടെ നിവേദനം നൽകിയിട്ടുണ്ടെന്ന് സമിതി ചെയർമാൻ എസ് ചന്ദ്രസേനൻ വ്യക്തമാക്കി.































