ക്ഷത്രിയൻ.
ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി പെട്ടത് തന്നെ. തിളച്ചുമറിഞ്ഞ മേയർ തിരഞ്ഞെടുപ്പിൽ സാക്ഷാൽ ഡോണൾഡ് ട്രംപിൻ്റെ കൂരമ്പുകളേറ്റിട്ടും തളരാത്തതാണ് മംദാനിയുടെ മനം. ട്രംപിൻ്റെ വിടുവായിത്തം വകവെച്ചില്ലെന്ന് കരുതി നമ്മുടെ ഗോവിന്ദൻ മാഷിൻ്റെ വെളിപ്പെടുത്തൽ അതിജീവിക്കാനുള്ള സഹനശേഷി മംദാനിക്കുണ്ടോയെന്ന് കണ്ടുതന്നെ അറിയണം.
മംദാനിക്ക് പ്രചോദനം തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനാണെന്ന് ഗോവിന്ദൻ മാഷ് കണ്ടെത്തിയിരിക്കുന്നു. മംദാനിയുടെ വിജയരഹസ്യം എന്താണെന്ന് അന്വേഷിച്ച് കണ്ടെത്താൻ ഡോണൾഡ് ട്രംപ് പ്രത്യേക സംഘത്തെ നിയോഗിക്കാൻ ആലോചിക്കുന്നതിനിടെയാണ് ഗോവിന്ദൻ മാഷിൻ്റെ വെളിപ്പെടുത്തൽ വന്നിട്ടുള്ളത്.
മംദാനിക്ക് പ്രചോദനമായ ആര്യയെ മേയർ സ്ഥാനത്തുനിന്നും താഴെയിറക്കാതെ ട്രംപ് വെറുതെയിരിക്കുമെന്ന് ഗോവിന്ദൻ മാഷ് കരുതേണ്ട. പണ്ട് ഇ.എം.എസ് നമ്പൂതിരിപ്പാടിൻ്റെ മന്ത്രിസഭയെ താഴെയിറക്കാൻ അംബാസഡർ മൊയ്നിഹാൻ്റെ കൈവശം പണവും നൽകി അയച്ച രാജ്യമാണ് അമേരിക്കയെന്ന് ഓർക്കണം.
മംദാനി സ്ഥാനമേൽക്കുമ്പോഴേക്കും ആര്യ സ്ഥാനമൊഴിയാൻ കാലമായി എന്നത് മാത്രമാണ് ട്രംപിൻ്റെ പൂതി നടക്കില്ലെന്ന് സമാധാനിക്കാനുള്ള ഏകവഴി.

ഗോവിന്ദൻ മാഷിൻ്റെ വെളിപ്പെടുത്തലിന് ശേഷം അമേരിക്കക്കാരൊക്കെ ഗൂഗിളിൽ ആര്യാ രാജേന്ദ്രൻ എന്ന് സേർച്ച് ചെയ്യുകയാണെന്നാണ് വിവരം. ചില നേരങ്ങളിൽ സേർച്ച് എഞ്ചിൻ തന്നെ നിശ്ചലമായിപ്പോകുന്നുമുണ്ടത്രെ.
അഞ്ച് വർഷത്തിനിടെ ആര്യയുടെ പേരിൽ ഉയർന്നുവന്ന അഴിമതിയാരോപണങ്ങൾ കണ്ട് കണ്ണ് മഞ്ഞളിച്ച നിലയിലായിട്ടുണ്ട് പെൻറഗൺ പോലും. പ്രായം ചെറുതാണെങ്കിലും അഴിമതികൾ വലുതാണെന്ന് കണ്ടാൽ ആർക്കായാലും കണ്ണ് മഞ്ഞളിക്കുമെന്നത് നാട്ടുനടപ്പാണല്ലോ.
കോവിഡ് കാലത്ത് നഗരത്തിൽ നടക്കാത്ത പൊങ്കാലയുടെ മാലിന്യം നീക്കുന്നതിന് മൂന്നരലക്ഷത്തിലേറെ നൽകി ലോറികൾ വാടകക്കെടുത്തതിൽ തുടങ്ങി പട്ടികജാതി വിഭാഗങ്ങളുടെ വിവാഹം/വിദ്യാഭ്യാസ പദ്ധതികൾക്കുള്ള വിഹിതം ബാങ്കുകളിലേക്ക് തിരിച്ചുവിട്ടത് വരെ ഒന്നിന് പിറകെ ഒന്നായി അഴിമതിയാരോപണം നേരിട്ടയാളാണ് ആര്യ.
കെട്ടിടനികുതി തിരിമറിയും പൊതുമരാമത്ത് റോഡ് സ്വകാര്യ ഹോട്ടലിന് പാർക്കിങ്ങ് സ്ഥലമാക്കാൻ വാടകയ്ക്ക് നൽകിയതുമൊക്കെ വേറെ. താത്കാലിക ജീവനക്കാരായി നിയമിക്കാൻ പട്ടികതേടി പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയെന്ന വിവാദവുമുണ്ട് കൂട്ടിന്.
കെട്ടിയോനുമൊത്ത് റോഡിലിറങ്ങി കെ.എസ്.ആർ.ടി.സി ഡ്രൈവറെ മര്യാദ പഠിപ്പിക്കുന്ന മേയറുടെ ചിത്രം ന്യൂയോർക്ക് മേയർ ഓഫീസിൽ ചില്ലിട്ടുവെക്കാൻ മാത്രം പ്രചോദാത്മകമാണ്. പ്രചോദകയെ എന്നും കണികാണാനുള്ള ത്വര കുറ്റമാകില്ലല്ലോ. ന്യൂയോർക്കും കേരളവും തമ്മിലിപ്പോൾ പൊക്കിൾക്കൊടി ബന്ധവുമാണ്.
കേരളത്തിലെ റോഡുകളുടെ മേന്മ കണ്ട് അത്ഭുതപ്പെട്ട് അന്ധാളിച്ച മലയാളി കുടുംബങ്ങൾ വസിക്കുന്ന നഗരമാണ് ന്യൂയോർക്ക്. അവർ വഴി ആര്യക്കൊരു അവാർഡ് ഒത്തുവന്നാലും തള്ളിക്കളയേണ്ട. യുകെ ‘പാർലമെൻറിൽനിന്ന്’ ലഭിച്ച അവാർഡിൻ്റെ പുകിൽ അടങ്ങുന്നതിന് മുൻപ് യുഎസിൽനിന്നും അവാർഡ് എന്നതിന് പ്രാസഭംഗിയും കൂടും.
എഐ കാലമായതിനാൽ അവാർഡ് വാങ്ങാൻ അങ്ങോട്ട് പോകണമെന്നൊന്നുമില്ല. തിരുവനന്തപുരത്തെ വീട്ടിലിരുന്ന് തന്നെ ന്യൂയോർക്കിലെ മേയർ ഓഫീസ് പശ്ചാത്തലമാക്കി മംദാനിൽനിന്ന് അവാർഡ് വാങ്ങുന്ന പടം സംഘടിപ്പിക്കാനാകും. ന്യൂയോർക്കിലേക്കുള്ള യാത്രാചെലവ് എഴുതിയെടുത്തുവെന്ന ആക്ഷേപവും കേൾക്കേണ്ടിവരില്ല.
അതേസമയം തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന പുസ്തകത്തിൻ്റെ ഇംഗ്ലീഷ് കോപ്പി സംഘടിപ്പിക്കാനുള്ള തിരക്കിലാണത്രെ ഇന്ത്യയിലെ യു എസ് എംബസി. മംദാൻ ചേലൊത്ത കമ്യൂണിസ്റ്റാണെന്ന കേരളത്തിലെ സഖാക്കളുടെ കോറസ് കേട്ട് അതേപേരിൽ പുസ്തകമിറക്കാൻ മംദാനിക്കും ആലോചനയുണ്ടെന്ന ശ്രുതിയുടെ പശ്ചാത്തലത്തിലാണ് അത്.
താനൊരു കമ്യൂണിസ്റ്റ് അല്ലെന്ന് മംദാനി വെളിപ്പെടുത്തിയിട്ടും അംഗീകരിക്കാനുള്ള മനസല്ല മലയാളി സഖാക്കൾക്ക്. വിജയാഹ്ലാദ പ്രതികരണത്തിൽതന്നെ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിനെ പരാമർശിച്ചിട്ടും മംദാനി ഞങ്ങളുടേതാണെന്ന് പറയാൻ കേരളത്തിലെ കോൺഗ്രസുകാർക്ക് തോന്നിയിട്ടുമില്ല.































