അരൂപി.
2009 മാർച്ചിലെ ഒരു സായാഹ്നം. ആസന്നമായ ലോക് സഭ തെതെഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ തിരുവനന്തപുരത്തെ കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരഭവനിൽ പുരോഗമിക്കുന്നു.
അപ്പോഴാണ് “”വേണ്ടേ, വേണ്ട ശശിയെ ഞങ്ങൾക്ക് വേണ്ടേ വേണ്ട”എന്ന മുദ്രാവക്യം മുഴക്കിക്കൊണ്ട് കോൺഗ്രസ്സിലെ ഒരു വിഭാഗം പ്രവർത്തകർ പ്രകടനമായി ഇന്ദിരഭവന്റെ മുന്നിലെത്തുന്നത്. തിരുവനന്തപുരം ലോക്സഭയിലേക്ക് ശശി തരൂരിനെ മത്സരിപ്പിക്കാനുള്ള പാർട്ടി തീരുമാനത്തിൽ പ്രതിഷേധിക്കുകയായിരുന്നു അവർ.
ഇത്തരത്തിൽ ചില പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും ശശിതരൂരിനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തിൽ നിന്നും കെ.പി.സി.സി. നേതൃത്വം പിന്തിരിഞ്ഞില്ല. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പാരകൾ ഉയർന്നിട്ടും തരൂർ ഒരു “”ആഗോള നായർ” ആണെന്നും “”ഡൽഹി നായർ” ആണെന്നും “കേരള നായർ’ അല്ലെന്നുമെല്ലാമുള്ള ആക്ഷേപങ്ങൾ ഉയർന്നിട്ടും നായർ സമുദായത്തിന് മുൻതൂക്കമുള്ള തിരുവനന്തപുരത്തെ ജനങ്ങൾ 99998 വോട്ടിന്റെ ഭൂരിപക്ഷം നൽകി അദ്ദേഹത്തെ തെരഞ്ഞെടുത്തു.
ആ തെരഞ്ഞെടുപ്പിൽ മാത്രമല്ല, തുടർന്ന് 2014-ലേയും 2019-ലേയും 2024-ലേയും തെരഞ്ഞെടുപ്പുകളിലും നല്ല ഭൂരിപക്ഷത്തോടെ അവർ ശശി തരൂരിനെ വിജയിപ്പിച്ചു.
ശശി തരൂരിനെപ്രതി തെരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം അണികളിൽ നിന്നാണ് നേതൃത്വത്തിന് തലവേദന യുണ്ടായതെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം ശശി തരൂർ തന്നെ നേതൃത്വത്തിന് തലവേദനയാകുന്ന കാഴ്ചയാണ് പിന്നീട് മാലോകർ കാണുന്നത്.
കന്നിയങ്കത്തിൽ തന്നെ മിന്നും വിജയം നേടിയ തരുർ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ സഹമന്ത്രിയായി. പക്ഷേ ആ മന്ത്രിപദത്തിന്റെ രാജിയിൽ കലാശിച്ച എെ.പി.എൽ. വിവാദം, വിശുദ്ധ പശുക്കളോട് എെക്യദാർഢ്യം പ്രകടിപ്പിച്ച് കന്നുകാലി ക്ലാസിൽ യാത്ര ചെയ്യുമെന്ന പരാമർശം, ഗാന്ധിജയന്തി ദിനത്തിൽ അവധി നൽകാതെ പ്രവൃത്തിദിനമാക്കണമെന്ന പ്രസ്താവന, ദേശീയ ഗാനം ആലപിക്കുമ്പോൾ അമേരിക്കക്കാരെപ്പോലെ കൈ നെഞ്ചത്ത് ചേർത്ത് വച്ച് നിൽക്കുകയാണ് വേണ്ടതെന്ന നിർദ്ദേശം, ഹമാസ് ഇസ്രയേലിനെതിരേ നടത്തിയത് ഭീകരാക്രമണമാണെന്ന് മുസ്ലിം ലീഗിന്റെ സമ്മേളനത്തിൽ നടത്തിയ അഭിപ്രായ പ്രകടനം, വ്യവസായ രംഗത്ത് കൈവരിച്ച നേട്ടങ്ങൾക്ക് പിണറായി സർക്കാരിനെ അഭിനന്ദിച്ചു കൊണ്ടെഴുതിയ ലേഖനം, തന്നെ പാർട്ടിക്ക് വേണ്ടങ്കിൽ തനിക്ക് വേറെ വഴിയുണ്ടെന്ന പ്രഖ്യാപനം എന്നിങ്ങനെ എത്രയോ തലവേദനകളാണ് പാർട്ടി നേതൃത്വത്തിന് ശശി തരൂർ സമ്മാനിച്ചത്.
ഏറ്റവുമൊടുവിലായി പഹൽഗാം ഭീകരാക്രമണത്തിനെത്തുടർന്ന് ഒാപ്പറേഷൻ സിന്ദൂറിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ന്യായീകരിച്ചതിലൂടേയും, കോൺഗ്രസ്സ് നിർദ്ദേശിക്കാതിരുന്നിട്ടും വിദേശരാജ്യങ്ങളിൽ ഒാപ്പറേഷൻ സിന്ദൂറിന്റെ പ്രചരണാർത്ഥം നിയോഗിച്ച പ്രതിനിധി സംഘത്തെ നയിക്കാനുള്ള നിയോഗം സ്വീകരിച്ചതിലൂടേയുമാണ് ശശി തരൂർ കോൺഗ്രസ്സ് നേതൃത്വത്തെ വെട്ടിലാക്കിയത്.
ഇത്തരത്തിൽ തരൂർ സൃഷ്ടിച്ച പല പ്രശ്നങ്ങളും കോൺഗ്രസ്സ് നേതൃത്വം മുമ്പ് അവഗണിച്ചിരുന്നു. എന്നാൽ ഏറ്റവും ഒടുവിലത്തെ പ്രശ്നങ്ങളോടെ തരുർ കോൺഗ്രസ്സിലെ നല്ലൊരു വിഭാഗം നേതാക്കളുടെ അതൃപ്തിക്കും വിമർശനങ്ങൾക്കും പാത്രമായി.
പാർട്ടിയുടെ പരമോന്നത സമിതിയിലെ സ്ഥിരാംഗമാക്കിയും വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി നാമനിർദ്ദേശം ചെയ്തും അർഹിക്കുന്നതിനേക്കാൾ കൂടുതൽ പരിഗണന നൽകിയിട്ടും തരൂർ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതായി അവർക്ക് ആക്ഷേപമുണ്ട്. കേരള ത്തിലെ കോൺഗ്രസ്സ് നേതാക്കൾക്ക് പ്രത്യേകിച്ചും. അച്ചടക്ക നടപടിയെടുത്ത് തരൂരിനെ പുറത്താക്കണമെന്ന് ആഗ്രഹിക്കുന്ന നേതാക്കളുമുണ്ട്.
കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥനത്തേക്ക് മത്സരിക്കുകയും പാർട്ടിയെ തന്റെ പ്രസ്താവനകളിലൂടെ വെട്ടിലാക്കുകയും ചെയ്യുന്നതിലൂടെ തരൂർ കോൺഗ്രസ്സിൽ നിന്ന് പുറത്ത് കടക്കാനുള്ള വഴി തേടുകയാണെന്നും ബിജെപിയിൽ ചേക്കേറാൻ വെമ്പുകയാണെന്നും അവർ വിശ്വസിച്ചു.
തന്റെ സേവനങ്ങളെ വിലമതിക്കുന്നില്ലങ്കിൽ തനിക്ക് മറ്റ് വഴികളുണ്ടെന്ന തരൂരിന്റെ തുറന്ന പ്രസ്താവന ആ വിശ്വാസത്തിന് ആക്കം കൂട്ടുകയും ചെയ്തു. അതിനിടയിലാണ് പാർട്ടി നിർദ്ദേശിക്കാതിരുന്നിട്ടും തരൂരിനെ വിദേശത്തേക്കുള്ള സർവ്വ കക്ഷി സംഘത്തിന്റെ നേതാവായി തെരഞ്ഞെടുത്തതും തരൂർ അത് സ്വീകരിച്ചതും. ഇത് പാർട്ടിക്ക് കടുത്ത അപമാനം വരുത്തിയെന്ന് അവർ കരുതുന്നു.
കോൺഗ്രസ്സിനുള്ളിൽ ബി.ജെ.പി.യുടെ ഒരു “സ്ലീപ്പിംഗ് സെൽ’ ഉണ്ടെന്നുള്ള സിപിഎെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈയിടെ നടത്തിയ പ്രസ്താവന കോൺഗ്രസ്സുകാർക്ക് മാത്രമല്ല കോൺഗ്രസ്സിതരർക്കും ശശിതരൂരിനെ സംശയമുണ്ടെന്ന് വ്യക്തമാക്കുന്നു.
തനിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്ന ശശി തരൂർ ഒരു അതിമോഹിയായിരിക്കാം. പക്ഷേ അദ്ദേഹം കോൺഗ്രസ്സിനുള്ളിലെ ഒരു “സ്ലീപ്പിംഗ് സെൽ അംഗ’മാണെന്ന് കരുതുക വയ്യ. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ തയ്യാറായി തരൂർ മുന്നോട്ട് വന്നപ്പോൾ അദ്ദേഹത്തെ രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ ബിജെപിയുൾപ്പെടെ ഇൻഡ്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിക്കാർ തയ്യാറായിരുന്നു.
എന്നാൽ അദ്ദേഹം വരിച്ചത് കോൺഗ്രസ്സിനെയായിരുന്നു. തനിക്ക് ആശയപരമായും പ്രത്യയശാസ്ത്രപരമായും യോജിക്കാൻ കഴിയുന്ന പാർട്ടി എന്ന നിലക്കാണ് അദ്ദേഹം കോൺഗ്രസ്സിൽ ചേർന്നത്. അങ്ങിനെയുള്ള തരൂർ കോൺഗ്രസ്സിനെ വഞ്ചിക്കുമെന്ന് കരുതുവാൻ കഴിയില്ല.
സാധാരണ രാഷ്ട്രീയ സാമ്പ്രദായിക വഴികളിലൂടെ സഞ്ചരിക്കുന്ന ആളല്ല തരൂർ. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ ചുമതല എതിർക്കൽ മാത്രമാണെന്ന് അദ്ദേഹം കരുതുന്നില്ല. ഭരണകക്ഷിയുടെ പ്രശംസനീയമായ നടപടികളെ അംഗീകരിക്കുന്നതോടൊപ്പം അവരെ അതിശക്തമായി വിമർശിക്കാനും ചോദ്യം ചെയ്യാനും അദ്ദേഹം മടിക്കാറില്ല.
തന്റെ മണ്ഡലത്തിലെ ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ട് തനിക്കും തന്റെ പാർട്ടിക്കും പിന്തുണ വർദ്ധിപ്പിക്കുന്ന ഒരു ജനപ്രതിനിധിയാണദ്ദേഹം. ഒരേ മണ്ഡലത്തിൽ നിന്ന് നാലുതവണ തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നിലെ രഹസ്യവും മറ്റൊന്നല്ല.
പഹൽഗാമിലെ ഭീകരാക്രമണത്തെ മറ്റേതൊരു പ്രതിപക്ഷ നേതാവിനേക്കാളും ശക്തമായി അദ്ദേഹം അപലപിക്കുകയും സർക്കാരിനേയും അതിന്റെ സർജിക്കൽ സ്ടൈ്രക്കിനേയും പിന്തുണക്കുകയും ചെയ്തു. അങ്ങിനെ ചെയ്യേണ്ടത് ഉത്തരവാദിത്വവും രാജ്യസ്നേഹമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനെന്ന നിലക്ക് തന്റെ കടമയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
അതിനാലാണ് വിദേശത്തേക്കുള്ള പ്രതിനിധി സംഘത്തലവനാകാൻ അദ്ദേഹം തയ്യാറായത്. അതിന്റെ ആവേശത്താൽ തന്റെ പാർട്ടിക്ക് അത് ക്ഷീണമുണ്ടാക്കുമോ എന്ന കാര്യം ഒരുപക്ഷേ അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവില്ല.
അദ്ദേഹത്തിന്റെ ആ നടപടി ഹ്രസ്വകാലത്തേക്ക് കോൺഗ്രസ്സിന് ക്ഷീണമുണ്ടാക്കിയേക്കാം. എങ്കിലും അത് ദേശീയ താൽപ്പര്യത്തിനനുസൃതമാണെന്ന് കരുതി അവഗണിക്കുകയാണ് വേണ്ടത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ അച്ചടക്കത്തിന്റെ ചട്ടക്കൂടിനുള്ളിൽ തളച്ചിടാൻ കഴിയാത്തത്ര വലിപ്പമുള്ള വ്യക്തിത്വത്തിനുടമയാണ് ശശി തരൂർ എന്നും കോൺഗ്രസ്സുകാർ മനസ്സിലാക്കണം.
അദ്ദേഹത്തിന്റെ അന്താരാഷ്ട്രതലത്തിലെ സ്വീകാര്യതയേയും, അനുഭവ സമ്പത്തിനേയും, ആകർഷണ ശക്തിയേയും, പാണ്ഡിത്യത്തേയും, സാഹിത്യ കുശലതയേയും, ബുദ്ധികൂർമ്മതയേയുമൊന്നും ഒട്ടും വിലകുറച്ച് കാണരുത്. ഇതെല്ലാം ഒത്തിണങ്ങിയ ശശിതരൂരിനെപ്പോലൊരു നേതാവ് ഏതൊരു പാർട്ടിക്കും മുതൽക്കൂട്ടാണ്. സങ്കുചിതമായ താൽപ്പര്യങ്ങളുടെ പേരിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് അദ്ദേഹത്തെ നഷ്ടപ്പെടുത്തരുത്.
കോൺഗ്രസ്സ് മുക്ത ഭാരതമെന്ന സ്വപ്നം ബി.ജെ.പി.ക്കും ആർ.എസ്.എസിനുമുണ്ട്. അതിന് മറ്റ് പലരേയും പോലെ ശശി തരൂരിനേയും പ്രയോജനപ്പെടുത്താമെന്നും അവർ കരുതുന്നുമുണ്ടാകാം. എന്നാൽ ആ കെണിയിൽ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കേണ്ടത് ശശി തരൂർ തന്നെയാണ്.
തനിക്ക് പ്രത്യയശാസ്ത്രപരമായി യോജിപ്പുള്ള കോൺഗ്രസ്സ് പാർട്ടിയിൽ കൂടുതൽ വിള്ളൽ വീഴ്ത്താതിരിക്കാനും തന്റെ പ്രവൃത്തികളിലൂടെ പാർട്ടിയെ കൂടുതൽ നോവിക്കാതിരിക്കാനുമുള്ള ഉത്തരവാദിത്വവും ബാദ്ധ്യതയും ശശി തരൂരിനുമുണ്ട്.
ഭീകരതക്കെതിരായ പോരാട്ടത്തിൽ ഭരണകക്ഷിയുടേയും പ്രതിപക്ഷത്തിന്റേയും ഐക്യ മനോഭാവമാണ് ശശി തരൂരിൽ പ്രതിഫലിച്ചത്. രാജ്യസുരക്ഷയുടേയും ജനക്ഷേമത്തിന്റേയും കാര്യത്തിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാതെ കൂടുതൽ ഉത്തരവാദിത്വമുള്ള പെരുമാറ്റമാണ് രാഷ്ട്രീയ നേതാക്കളിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
മതേതര ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ദേശീയ ബദൽ രാഷ്ട്രീയത്തെ കോൺഗ്രസ്സും ശശിതരൂരിനെപ്പോലുള്ള നേതാക്കളും പ്രതിനിധീകരിക്കണമെന്നും അവർ ആഗ്രഹിക്കുന്നു. അവരെ നിരാശരാക്കരുത്.
One Response
അരൂപി എന്ന പേരിൽ ഈ പങ്ക്തിയിൽ എഴുതുന്ന ആളിന്റെ കഴിവുകൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ…
സങ്കീർണ്ണമായ ആശയങ്ങളും, സമകാലീനവുമായ സംഭവങ്ങളും,ആകർഷകമായ ആഖ്യാനത്തിലേക്ക് പ്രതിപാദിക്കുന്നതിലുള്ള കഴിവുകൾ ശരിക്കും പ്രശംസനീയമാണ്.
ശുദ്ധമായ ഭാഷയിൽ നിങ്ങൾ അവതരിപ്പിക്കുന്നതിലെ വ്യക്തത വായനക്കാരനെ ആകർഷിക്കുക മാത്രമല്ല, വിഷയത്തെക്കുറിച്ചുള്ള അവരുടെ ഗ്രാഹ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ പങ്ക്തിയിൽ തുടർന്നും നിങ്ങളുടെ എഴുത്തുകൾ പ്രതീക്ഷക്കുന്നു.