കൊച്ചി : ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ തിരുവിതാക്കൂർ ദേവസ്വംബോര്‍ഡിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു.
പ്രമുഖ വ്യവസായിയും യു ബി ഗ്രൂപ്പിൻ്റെ ചെയർമാനുമായിരുന്ന വിജയ് മല്യ, 30.3 കിലോഗ്രാം സ്വർണം ഉപയോഗിച്ച് സ്വർണം പൂശി എന്നായിരുന്നു അന്ന് ബോർഡ് അറിയിച്ചിരുന്നത്. പിന്നീട് അത് ചെമ്പായി മാറി. അതെങ്ങനെ എന്നാണ് വിജിലൻസ് തിരക്കുന്നത്. ഹൈക്കോടതി ചോദിക്കുന്നതും ഇതേ ചോദ്യം തന്നെ.
വിജയ് മല്യ ശബരിമലയിൽ സമർപ്പിച്ച സ്വർണത്തിൻ്റെ യഥാർത്ഥ രേഖകൾ കണ്ടെത്താനാകാതെ ദേവസ്വം വിജിലൻസ് വലയുകയാണ്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസിൽ നിന്ന് നിർണ്ണായകമായ ഈ രേഖകൾ അപ്രത്യക്ഷമായതോടെ, സ്വർണ്ണം ചെമ്പായി മാറിയതിന് പിന്നിൽ നടന്നത് ആസൂത്രിതമായ മോഷണവും അട്ടിമറിയുമാണെന്ന നിഗമനം ബലപ്പെടുകയാണ്.
.jpg?$p=997a3d9&f=16x10&w=852&q=0.8)
ഈ രേഖകൾ ഇല്ലാതെ, യഥാർത്ഥത്തിൽ എത്ര സ്വർണ്ണമാണ് സന്നിധാനത്ത് ഉണ്ടായിരുന്നതെന്നോ, എത്രത്തോളം നഷ്ടപ്പെട്ടെന്നോ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വിജിലൻസിന് കഴിയുന്നില്ല.
1998-ൽ വിജയ് മല്യ സ്വർണ്ണം സമർപ്പിച്ചത് സംബന്ധിച്ച് ഒരു തർക്കവുമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. എന്നാൽ, എത്ര കിലോ സ്വർണ്ണമാണ് സമർപ്പിച്ചത് തുടങ്ങിയ വിവരങ്ങൾ അടങ്ങിയ നിർണ്ണായകമായ രജിസ്റ്ററുകളും അനുബന്ധ രേഖകളുമാണ് ഓഫീസിൽ നിന്ന് കാണാതായിരിക്കുന്നത്. 2019-ലെ വിവാദങ്ങൾക്ക് ശേഷമുള്ള രേഖകൾ മാത്രമാണ് എക്സിക്യൂട്ടീവ് ഓഫീസർ വിജിലൻസിന് കൈമാറിയിട്ടുള്ളത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത് 1998ലാണ്. വിജയ് മല്യ വഴിപാടായി ശബരിമല ക്ഷേത്ര ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ് സമര്‍പ്പിക്കുകയായിരുന്നു. ദ്വാരപാലക ശില്പങ്ങളില്‍ അടക്കം സ്വര്‍ണം പൊതിയാന്‍ ആകെ 30.3 കിലോ സ്വര്‍ണം ഉപയോഗിച്ചതായാണ് അന്നത്തെ പത്രവാര്‍ത്തകള്‍.
എന്നാല്‍, 2019ല്‍ ഇതില്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷണന്‍ പോറ്റിയെ ഏല്‍പ്പിക്കാനായി നല്‍കിയ രേഖകളില്‍ സ്വര്‍ണപ്പാളി എന്നതിന് പകരം ചെമ്പ് പാളി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1998 സ്വര്‍ണപ്പാളി ആയിരുന്നെങ്കില്‍ 2019ല്‍ എത്തിയപ്പോഴേക്കും അവ ചെമ്പുപാളികളായതെങ്ങനെ എന്നതില്‍ ദുരൂഹത തുടരുകയാണ്. 1998 സെപ്റ്റംബര്‍ നാലിനാണ് ചെമ്പ് തകിടുകള്‍ക്കുമേല്‍ സ്വര്‍ണം പൊതിഞ്ഞ ശ്രീകോവില്‍ സമര്‍പ്പിച്ചത്.
ശ്രീകോവിലിന്‍റെ മേല്‍ക്കൂര, മേല്‍ക്കൂരയിലെ നാല് നാഗരൂപങ്ങള്‍, ശ്രീകോവിലിന്‍റെ സീലിങ്, രണ്ട് ദ്വാരപാലക ശില്‍പ്പങ്ങള്‍, ഭിത്തിയിലെ അയ്യപ്പ ചരിതം എഴുതിയ തകിടുകള്‍ എന്നിവയിലാണ് സ്വര്‍ണം പൊതിഞ്ഞത്. ഇതിന് പുറമെ രണ്ട് കമാനങ്ങള്‍, ശ്രീകോവിലിലെ കാണിക്കവഞ്ചി, ശ്രീകോവിലിലെ മൂന്ന് കലശങ്ങള്‍, ശ്രീകോവിലിന് ചുറ്റുമുള്ള ആനയുടെ പ്രതിമകള്‍ ,ശ്രീകോവിലിന്‍റെ മുഖ്യ കവാടം, കന്നിമൂല ഗണപതി കോവിലിന്‍റെ കലശം, നാഗരാജ കോവിലിന്‍റെ കലശം എന്നിവയിലും സ്വര്‍ണം പൊതിഞ്ഞതായി അന്ന് വിജയ് മല്യ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
1998 സെപ്റ്റംബറില്‍ വന്ന പത്രവാര്‍ത്തയില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. തമിഴ്‌നാട്ടിലെ പല ക്ഷേത്രങ്ങളുടെയും ചുവടു പിടിച്ചാണ് ശബരിമല ശ്രീകോവിലിനും സ്വര്‍ണം പൂശിയതെന്നാണ് വിജയ്മല്യ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.
അന്ന് ശ്രീകോവിലിന്‍റെ വാതില്‍ സ്വര്‍ണം കൊണ്ട് പൊതിഞ്ഞിരുന്നില്ല. 2019-ലാണ് അത് ചെയ്തത്. നിലമ്പൂര്‍ തേക്കുകൊണ്ട് പുതിയ വാതില്‍ നിര്‍മ്മിച്ച് അതില്‍ ചെമ്പ് തകിടുകള്‍ പാകി അതിനുമേല്‍ സ്വര്‍ണ്ണം പൊതിഞ്ഞു എന്നാണ് രേഖകളില്‍ കാണുന്നത്. അതിനു വേണ്ടി നാല് കിലോ സ്വര്‍ണ്ണം ഉപയോഗിച്ചുവെന്നാണ് ഇതുസംബന്ധിച്ച് അന്ന് വന്ന മാധ്യമറിപ്പോര്‍ട്ടുകള്‍.
അന്ന് ഈ സ്വര്‍ണ്ണം പൊതിയാന്‍ വേണ്ടി വഴിപാടായി നല്‍കിയത് വ്യവസായികളാണ്. ആ വ്യവസായികളായ ഭക്തരുടെ കൂട്ടത്തില്‍ ഒരു പേര് ശ്രദ്ധേയമാണ്. അത് ഉണ്ണി തിരുമേനി എന്നൊരു പേരാണ്. അതാകണം ഇപ്പോഴത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

1998-ല്‍ സ്വര്‍ണം പൊതിഞ്ഞ ദ്വാരകാപാലകരുടെ ശില്‍പ്പത്തില്‍ നിന്നാണ് ഈ സ്വര്‍ണപ്പാളി എടുത്ത് മാറ്റി സ്വര്‍ണം പൂശാനായി കൊണ്ടുപോയത്. ഇതിനായി ദേവസ്വം ബോര്‍ഡ് നല്‍കിയ ഉത്തരവിലാണ് ഈ സ്വര്‍ണപ്പാളി ചെമ്പുപാളിയായി മാറിയത്. 1998ല്‍ സ്വര്‍ണമായിരുന്നത് 2019ലെത്തിയപ്പോള്‍ വെറും ചെമ്പുപാളി ആയി മാറിയതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.
1998 വിജയ്മല്യ സമര്‍പ്പിച്ച സ്വര്‍ണം എവിടെയെന്ന ചോദ്യം ബാക്കിയാകുകയാണ്. ശബരിമല ശ്രീകോവിലില്‍ സ്വര്‍ണം പൊതിയുന്നതിന് എത്രത്തോളം സ്വര്‍ണം ഉപയോഗിച്ചു എന്നതിനുള്ള കൃത്യമായ രേഖ ദേവസ്വത്തിന്റെ പക്കലുണ്ടോയെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം.
2019-ല്‍,സി പി എം നേതാവും മുൻ എൽ എൽ എ യുമായ എ. പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ആയിരുന്ന സമയത്താണ് സ്വര്‍ണപ്പാളി ചെമ്പായി മാറിയത്. ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശി സ്ഥാപിക്കുന്നതിന് വേണ്ടിയാണ് അന്ന് ഉത്തരവിറക്കിയത്.
ഈ ഉത്തരവില്‍ ശ്രീകോവിലിന്‍റെ വാതിലുകളുടെ അറ്റകുറ്റപ്പണി, ദ്വാരപാലകരുടെ ശില്‍പ്പങ്ങളെ പൊതിഞ്ഞ ചെമ്പുതകിടുകളുടെ അറ്റകുറ്റപ്പണി എന്നിവ പൂര്‍ത്തിയാക്കി സ്വര്‍ണംപൂശി തിരിച്ചേല്‍പ്പിക്കണം എന്നാണ് പറയുന്നത്.
ഇതിന് ആരെയാണ് ഈ ജോലിക്ക് ഉത്തരവാദപ്പെടുത്തിയിരിക്കുന്നതെന്നും ഉത്തരവില്‍ വ്യക്തമാണ്. 2019 ജൂലൈ മാസം ഏഴാം തീയതിയാണ് ഈ ഉത്തരവ് ഇറക്കുന്നത്. ഇതിനു ശേഷം 20-ാം തീയതിക്ക് ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബോര്‍ഡ് ഉത്തരവ് പ്രകാരം ദ്വാരപാലക ശില്‍പ്പങ്ങളുടെ കവചം ചെമ്പാണ് എന്ന് രേഖപ്പെടുത്തി നല്‍കുന്നത്.

ഇത് സ്വര്‍ണം പൂശുന്നതിന് വേണ്ടി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍ എന്ന സ്ഥാപനത്തില്‍ എത്തിക്കുക എന്നതായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഈ പാളികള്‍ കൈപ്പറ്റി ഒരുമാസത്തിന് ശേഷമാണ് ഈ സ്ഥാപനത്തില്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ കവചം എത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
1998-ൽ സ്വർണ്ണം പൂശുന്ന ജോലികൾക്ക് മേൽനോട്ടം വഹിച്ചത് ദേവസ്വം മരാമത്ത് വിഭാഗമായിരുന്നു. അന്നത്തെ മരാമത്ത് ചീഫ് എഞ്ചിനീയറെയും ഡിവിഷണൽ എഞ്ചിനീയറെയും ഇതിനായി ഉത്തരവിലൂടെ ചുമതലപ്പെടുത്തിയിരുന്നു. അതിനാൽ, രേഖകൾ മരാമത്ത് വകുപ്പിൻ്റെ കൈവശം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ വിജിലൻസ് അവരോട് വിവരങ്ങൾ തേടിയിട്ടുണ്ട്. എന്നാൽ, രേഖകൾ മരാമത്ത് വകുപ്പിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നും, തിരുവാഭരണം കമ്മീഷണറുടെ ഓഫീസിലാണ് ഉണ്ടാകേണ്ടതെന്നുമാണ് ചില ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
ശബരിമല പോലുള്ള പ്രധാന ക്ഷേത്രങ്ങളിൽ എല്ലാ ഉരുപ്പടികളുടെയും തിരുവാഭരണങ്ങളുടെയും കൃത്യമായ കണക്കുകളും അളവുകളും രേഖപ്പെടുത്തിയ രജിസ്റ്ററുകൾ ഉണ്ടാകേണ്ടതാണ്. എന്നാൽ 2021 വരെയും ശബരിമലയിലെ തിരുവാഭരണങ്ങളുടെ വിശദമായ കണക്കുകൾ ഇല്ലായിരുന്നുവെന്നും, പൊതികളുടെ എണ്ണം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഒരു മുൻ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത് ഈ കേസിലെ വീഴ്ചകളിലേക്ക് വിരൽ ചൂണ്ടുന്നു.































