March 6, 2026 11:15 am

ശബരിമല സ്വർണ്ണക്കൊള്ള: ഒന്നാം പ്രതി പോറ്റി ജയിലിൽ നിന്നിറങ്ങും

കൊല്ലം : ശബരിമല ക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളിയിൽനിന്ന് സ്വർണം കവർന്ന കേസിൽ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻപോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം ജാമ്യം അനുവദിച്ചത്. എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെ പോറ്റി ജയിലില്‍ നിന്ന് പുറത്തിറങ്ങും.

നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്‍പ്പക്കേസിലും ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കേസില്‍ ഇടക്കാല കുറ്റപത്രം പോലും സമര്‍പ്പിക്കാത്തത് പോറ്റിക്ക് ഗുണമായി.

സ്വര്‍ണക്കൊള്ളക്കേസില്‍ ഉള്‍പ്പെട്ട നാലാമത്തെ ആളാണ് ഇപ്പോള്‍ ജാമ്യം നേടി പുറത്തിറങ്ങുന്നത്. കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികളുടെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നുവെന്ന് പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് ഒന്നാം പ്രതിയും കൂടി ജാമ്യം നേടിയിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 16നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലാകുന്നത്. 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് പോറ്റി ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നത്. ജനുവരി 21നാണ് ഉപാധികളോടെ ദ്വാരപാലക കേസില്‍ പോറ്റിക്ക് ജാമ്യം ലഭിക്കുന്നത്. കട്ടിളപ്പാളി കേസിലും 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായപ്പോഴാണ് പോറ്റി സ്വാഭാവിക ജാമ്യത്തിനായി ഹര്‍ജി സമര്‍പ്പിക്കുന്നത്. ഇന്നിപ്പോള്‍ കട്ടിളപ്പാളി കേസിലും പോറ്റിയ്ക്ക് ജാമ്യം ലഭിച്ചിരിക്കുകയാണ്.

പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് കേസന്വേഷണത്തില്‍ ഏതെങ്കിലും തരത്തില്‍ ആശങ്കയുണ്ടാക്കുന്നില്ലെന്ന് ഇന്നലെ ദേവസ്വം ബെഞ്ച് വ്യക്തമാക്കിയിരുന്നു. മുരാരി ബാബു, സുധീഷ് കുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്ക് കേസില്‍ മുമ്പ് ജാമ്യം ലഭിച്ചിരുന്നു.

കേസിലെ പ്രധാന പ്രതികള്‍ പുറത്തേക്ക് വരുമ്പോള്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന് സംശയിക്കുന്നതായും തൊണ്ടിമുതല്‍ പോലും ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതികൾ നിയമത്തിൻ്റെ പഴുതിലൂടെ രക്ഷപെടുന്നുവെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫും ആരോപിച്ചു. കുറ്റപത്രം സമർപ്പിച്ചില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത്. എത്ര സ്വർണ്ണം മോഷ്ടിക്കപെട്ടുഎന്ന് നിർണയിക്കുന്നതിൽ കാലതാമസം വരുന്നു.അന്വേഷണം വൈകുന്നതിൽ സി പി എമ്മിൻ്റെ ഇടപെടൽ നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ നേതാവ് കുഞ്ഞിക്കൃഷണനെ പെട്ടെന്ന് പുറത്താക്കിയ സി പി എം, സ്വർണ്ണകൊള്ള കേസ് പ്രതികൾക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല. താല്ക്കാലിക കുറ്റപത്രം പോലും സമർപ്പിക്കാത്തതാണ് ജാമ്യം ലഭിക്കുന്നത്. അന്വേഷണത്തിൽ പൂർണ തൃപ്തിയില്ല. അന്വേഷണത്തിൻ്റെ. പുരോഗതിയിൽ വിശ്വാസി സമുഹത്തിന് ആശങ്കയുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News