March 6, 2026 11:28 pm

ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വട്ടിപ്പലിശ ഇടപാടും: തെളിവുകൾ കണ്ടെത്തി

തിരുവനന്തപുരം: ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് പണം കൊള്ളപ്പലിശക്ക് കൊടുക്കുന്ന ഇടപ്പാടും ഉണ്ടെന്ന് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി.

ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകളും ലഭിച്ചു. ഇടപാടുകളുടെ ആധാരങ്ങൾ വീട്ടിൽ നടത്തിയ പരിശോധനക്കിടെ പിടിച്ചെടുത്തു.നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു.

എട്ടു മണിക്കൂർ നീണ്ട പരിശോധനയിൽ നിർണായക രേഖകളുള്ള ഹാർഡ് ഡിസ്കും സ്വർണവും പണവും കണ്ടെത്തി. 2020നുശേഷമാണ് ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് പോറ്റി വട്ടിപ്പലിശക്ക് പണം നൽകി തുടങ്ങിയതെന്നാണ് കണ്ടെത്തൽ.

നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണികൃഷ്ണൻ പോറ്റി കുടുംബാംഗങ്ങളുടെയും തന്‍റെയും പേരിലേക്ക് മാറ്റിയത്. കേസിലെ ഒന്നാം പ്രതിയായ ഇയാളുടെ സാമ്പത്തിക സ്രോതസിൽ അടിമുടി ദുരൂഹത തുടരുകയാണ്. അതേസമയം, കേസിൽ പ്രതിചേര്‍ത്തിട്ടുള്ള മുരാരി ബാബുവിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും.

ഈ വർഷം ദ്വാരപാലക ശിൽപ പാളികളിൽ സ്വർണം പൂശിയതും എസ്ഐടി അന്വേഷിക്കും. 2019 ൽ 40 വർഷത്തെ ഗാരന്റിയോടെ സ്വർണം പൂശിക്കൊണ്ടുവന്ന പാളികളിൽ 6 വർഷം കഴിഞ്ഞപ്പോൾ വീണ്ടും സ്വർണം പൂശാൻ ബോർഡ് തീരുമാനമെടുക്കുകയായിരുന്നു.

ഉണ്ണിക്കൃഷ്ണൻ പോറ്റിയെക്കൊണ്ടു തന്നെ സ്വർണം പൂശിക്കണമെന്ന് കഴിഞ്ഞവർഷം ബോർഡിന് ശുപാർശ നൽകിയത് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി.മുരാരി ബാബുവാണ്. വീണ്ടും സ്വർണം തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണ് എസ്ഐടിയുടെ അനുമാനം. 2019 ജൂലൈ മുതൽ 2025 സെപ്റ്റംബർ 27 വരെയുള്ള മുഴുവൻ ഇടപാടുകളും അന്വേഷിക്കാനാണ് നീക്കം.

ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും ശബരിമലയിൽനിന്നു സാമ്പത്തികനേട്ടം ഉണ്ടായിട്ടില്ലെന്നു പോറ്റി ആവർത്തിച്ചു. കൽപേഷും ഗോവർധനും അടക്കം ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സംഘമാണ് മോഷണത്തിനു പിന്നിൽ. ഇവരിൽനിന്ന് ഒരുതരി സ്വർണം പോലും തനിക്കു ലഭിച്ചില്ലെന്നു പോറ്റി അവകാശപ്പെട്ടു. ചില ദേവസ്വം ഉദ്യോഗസ്ഥരുടെയും അതിനു മേലെയുള്ളവരുടെയും അറിവോടെയാണിത്. മോഷണക്കേസിൽ വിജിലൻസ് അന്വേഷണം തുടങ്ങിയപ്പോൾ ബെംഗളൂരുവിലെ സംഘം വിമാനടിക്കറ്റ് നൽകി തന്നെ അവിടേക്കു വിളിപ്പിച്ചതായും പോറ്റി വെളിപ്പെടുത്തി.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News