കൊച്ചി: ശബരിമല ധർമശാസ്താ ക്ഷേത്രത്തിൻ്റെ ശ്രീകോവിലിന്‍റെ മേല്‍ക്കൂരയ്ക്ക് സ്വര്‍ണാവരണം നല്‍കാന്‍ 1998-ല്‍ ഉപയോഗിച്ചത് 31.25 കിലോഗ്രാം സ്വര്‍ണമെന്ന് ഹൈക്കോടതി രേഖ. ചെലവ് 1.75 കോടി രൂപ.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ചീഫ് എന്‍ജിനീയറുടെ മേല്‍നോട്ടത്തിലായിരുന്നു പണികൾ. മദ്രാസ് മൈലാപ്പൂര്‍ ജെ എന്‍ആര്‍ ജൂവല്ലേഴ്‌സിനായിരുന്നു ചുമതല.
സ്വര്‍ണാവരണം നല്‍കുന്നതിനെതിരെ അന്ന് ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ വിവരങ്ങളുള്ളത്. അയ്യപ്പന്‍ യോഗീശ്വരനായതിനാല്‍ സ്വര്‍ണാവരണം നല്‍കുന്നത് ഒഴിവാക്കണമെന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം.എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളി.
ശ്രീകോവിലിന്‍റെ മേല്‍ക്കൂരയില്‍ നാല് ലെയറായി 24 കാരറ്റ് സ്വര്‍ണഷീറ്റ് സ്ഥാപിക്കുമെന്നായിരുന്നു മദ്യവ്യവസായി വിജയ് മല്യ ചെയർമാനായ യുബി ഗ്രൂപ്പിൻ്റെ വാഗ്ദാനം.
ശ്രീകോവിലിന്‍റെ മേല്‍ക്കൂരയ്ക്ക് സ്വര്‍ണത്തിൻ്റെ ആവരണം അണിയിക്കുന്നതോടൊപ്പം മൂന്ന് താഴികക്കുടങ്ങളും ശ്രീകോവിലിലെ പിച്ചള ഷീറ്റിലും സോപാനത്തിന്‍റെ മേൽത്തട്ടിലും സ്വര്‍ണം പൂശുമെന്നും വ്യക്തമാക്കിയിരുന്നു. 1904 കിലോഗ്രാം ചെമ്പുപാളികള്‍ വേണ്ടിവന്നു.
മദ്യവ്യവസായി വിജയ് മല്യ
ഇതിനിടെ, മോഷണ പരാതിയുമായി ശബരിമല കര്‍മ്മസമിതി രംഗത്തെത്തിയിട്ടുണ്ട്. ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തില്‍ മോഷണം, വിശ്വാസ വഞ്ചന, സംഘടിത കൊള്ള എന്നിവ സംശയിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍. കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ദേവസ്വം ബോര്‍ഡ്, ബോര്‍ഡിന്‍റെ ഉദ്യോഗസ്ഥര്‍, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്നിവരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണം എന്നും മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ ലഭിച്ച ആളുകളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തണം എന്നാണ് സന്നിധാനം പോലീസില്‍ പരാതിയിലെ ആവശ്യം.
നേരത്തെ വിശ്വഹിന്ദു പരിഷത്തും സമാനമായ ആവശ്യം ഉന്നയിച്ച് പൊലീസിനെ സമീപിച്ചിരുന്നു. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയലാണ് സന്നിധാനം പൊലീസില്‍ സമാനമായ പരാതി നല്‍കിയത്.
2019-20 ല്‍ സ്വര്‍ണ്ണ ആവരണങ്ങള്‍ അപ്രത്യക്ഷമായതായും അവയ്ക്ക് പകരം സ്വര്‍ണ്ണം പൂശിയ ചെമ്പാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും പരാതി ആരോപിക്കുന്നു. സ്വര്‍ണ്ണാവരണം ചെയ്ത ചെമ്പ് തകിടുകള്‍ അറ്റകുറ്റപ്പണിയ്ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം ബോര്‍ഡ് കൈമാറിയതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല.
അറ്റകുറ്റപ്പണിയ്ക്കായി നല്‍കിയ ക്ലാഡിംഗുകള്‍ തിരികെ എത്തിച്ചപ്പോള്‍ യഥാര്‍ത്ഥ ഭാരമായ 42.800 കിലോയില്‍ നിന്ന് 4.541 കിലോഗ്രാം കുറവുണ്ടായി എന്നും പരാതിയില്‍ പറയുന്നു. ‘ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണ്ണാവരണം ചെയ്ത തകിടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള തീരുമാനം ടെന്‍ഡര്‍ ക്ഷണിക്കാതെയാണ് എടുത്തത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നും പരാതി ആരോപിക്കുന്നു.
നടപടിക്രമങ്ങളില്‍ ഉണ്ടായിട്ടുള്ള വീഴ്ചകള്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും തട്ടിപ്പുകാരും ഉള്‍പ്പെട്ട ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമാണ്. 2019 ല്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടതിന് കാരണക്കാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ 2025 ഓഗസ്റ്റില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ വീണ്ടും ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വര്‍ണ്ണ ആവരണത്തിന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ചതും ദൂരൂഹമാണെന്നും പരാതി പറയുന്നു.































