March 7, 2026 5:30 am

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോര്‍ഡിൻ്റെ മിനുട്‌സ് പിടിച്ചെടുക്കും

കൊച്ചി: ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ നടന്ന സ്വര്‍ണക്കൊള്ളയില്‍ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി നിർദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിൻ്റെ മിനുട്‌സ് പുസ്തകം പിടിച്ചെടുക്കാനും ഉത്തരവിട്ടു.

നിലവിലെ അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്‌ഐടി) റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശങ്ങളുണ്ട്. 2019ല്‍ വീഴ്ചകള്‍ അറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്ന് സൂചിപ്പിക്കുന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതിയില്‍ നിന്ന് വന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

2019ല്‍ സ്വര്‍ണപ്പാളി കൊണ്ടുപോയി തിരിച്ചെത്തിച്ചപ്പോള്‍ അത് തൂക്കിനോക്കാത്തത് സംശയം ജനിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി വിലയിരുത്തി. 2025ല്‍ സ്വര്‍ണപ്പാളി കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് മുന്‍ നിലപാടില്‍ നിന്ന് ദേവസ്വം കമ്മീഷണര്‍ ഏഴ് ദിവസം കൊണ്ട് പിന്നോട്ട് പോയതെന്തിനെന്നാണ് കോടതിയുടെ മറ്റൊരു സംശയം.

2025ല്‍ സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ സ്വര്‍ണപ്പാളി കൊണ്ടുപോയതിന് പിന്നില്‍ കള്ളത്തരം മറച്ചുവയ്ക്കാനുള്ള ശ്രമമുണ്ടെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം തട്ടിയെടുത്തിട്ടും തിരികെയെടുക്കാൻ ശ്രമിച്ചില്ലെന്ന് കോടതി വിലയിരുത്തി. കട്ടിളയിൽ നിന്ന് 409 ഗ്രാം സ്വർണം ഉരുക്കിയെടുക്കാൻ ദേവസ്വം ബോർഡ് അനുമതി നൽകിയെന്നും കോടതിയുടെ നിരീക്ഷണത്തിൽ പറയുന്നു. കൊണ്ടുപോയ ദ്വാരപാലക ശിൽപം തന്നെയാണോ തിരികെ കൊണ്ടുവന്നതെന്ന കാര്യത്തിലും കോടതിക്ക് സംശയമുണ്ട്.

കട്ടിളയിലും ദ്വാരപാലക ശിൽപത്തിലും മാത്രമായി അന്വേഷണം ഒതുങ്ങരുതെന്നും എല്ലാവരുടെയും പങ്ക് അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സംഘടിത കൊള്ളതന്നെയാണ് ശബരിമലയിൽ നടന്നതെന്നാണ് ഇടക്കാല ഉത്തരവിൽ പറയുന്നത്.

അ‌ടച്ചിട്ട മുറിയിൽ രഹസ്യ സ്വഭാവത്തിലായിരുന്നു കോടതി നടപടികൾ. ആറാഴ്ചയാണ് അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോൾ പുരോഗതി അ‌റിയിക്കാനുള്ള കോടതി നിർദേശത്തെ തുടർന്നാണ് എസ്.ഐ.ടി. ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്.അന്വേഷണ ഉദ്യോഗസ്ഥരുമായി കോടതി നേരിട്ട് ആശയവിനിമയം നടത്തി. കേസ് നവംബർ 15ന് വീണ്ടും പരിഗണിക്കും.

ദേവസ്വം ബോർഡിലെ ഉന്നതർക്കും ഉദ്യോഗസ്ഥർക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയതായാണ് വിവരം.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News