March 6, 2026 4:36 am

അയ്യപ്പ സംഗമത്തിൻ്റെ കണക്കെവിടെയെന്ന് വീണ്ടും ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റിനായി മതിയായ രേഖകള്‍ ദേവസ്വം ബോര്‍ഡ് നല്‍കിയില്ലെന്ന വിമർശനവുമായി ഹൈക്കോടതി.

ദേവസ്വം ബോര്‍ഡ് നല്‍കിയ കണക്കുകളില്‍ പൊരുത്തക്കേടുണ്ട്. അയ്യപ്പ സംഗമത്തിന് കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍ തുക ചെലവഴിച്ചു. ദേവസ്വം ബോര്‍ഡിന് സാമ്പത്തിക അച്ചടക്കമില്ലെന്നും ഹൈക്കോടതി വിമർശിച്ചു.

വ്യക്തമായ കാരണങ്ങളില്ലാതെ അയ്യപ്പ സംഗമത്തിന്‍റെ ബജറ്റില്‍ മാറ്റം വരുത്തി. കണക്കിലെ പൊരുത്തക്കേട് പരിഹരിക്കാന്‍ എന്തെല്ലാം ചെയ്യാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം ഓഡിറ്റര്‍ പത്ത് ദിവസത്തിനകം അറിയിക്കണമെന്നും നിർദേശം നൽകി.

അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് നൽകണമെന്ന് നേരത്തെ തന്നെ കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ ഓഡിറ്റിനായി കൃത്യമായ ബില്ലുകളും വൗച്ചറുകളും ദേവസ്വം ബോര്‍ഡ് നല്‍കിയില്ലെന്നാണ് ഓഡിറ്റര്‍ കോടതിയെ അറിയിച്ചത്. ഇക്കാര്യമാണ് കോടതി വീണ്ടും ചൂണ്ടിക്കാട്ടിയത്.

കണക്ക് സമർപ്പിക്കാൻ കോടതി നൽകിയ ഒരാഴ്ച സമയം ഇന്ന് അവസാനിക്കാനിരെക്കെയാണ് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അയ്യപ്പ സംഗമത്തിന്‍റെ വരവ് ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കണക്ക് സമര്‍പ്പിക്കാന്‍ ബോര്‍ഡ് മൂന്നാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, മൂന്നാഴ്ച സമയം നല്‍കാനാവില്ലെന്നും ഒരാഴ്ചയ്ക്കകം കണക്ക് ഹാജരാക്കണമെന്നു‌മാണ് കോടതി നിലപാടെടുത്തത്. തുടര്‍ന്ന് ഇന്നത്തേക്ക് കേസ് മാറ്റുകയായിരുന്നു. കണക്കുകളും അനുബന്ധ രേഖകളും ഹാജരാക്കണമെന്നായിരുന്നു കോടതി നിർദേശം.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News