മുംബൈ: റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടിയെന്ന വാർത്തകൾ പുറത്തുവന്നതോടെ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് വീണ്ടും പ്രതിസന്ധിയിലായി.
യെസ് ബാങ്കുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളിൽ ആണ് ഇ.ഡി.നടപടി കടുപ്പിച്ചത്. ഈ നടപടിക്രമങ്ങളിലൂടെ റിലയൻസ് ഗ്രൂപ്പിന്‍റെ മൊത്തം കണ്ടുകെട്ടിയ ആസ്തികളുടെ മൂല്യം 10,117 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് , റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകളിലാണ് പുതിയ ആസ്തികൾ കണ്ടുകെട്ടിയിരിക്കുന്നത്. ഇതിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഏഴ് ആസ്തികളും ഉൾപ്പെടുന്നു.
ഏകദേശം 1,120 കോടി രൂപയുടെ പുതിയ ആസ്തികളാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയത്. മുംബൈയിലെ പ്രമുഖ കെട്ടിടമായ ‘റിലയൻസ് സെന്റർ’ (ബല്ലാർഡ് എസ്റ്റേറ്റ്), റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ അന്ധേരി ഈസ്റ്റിലുള്ള വാണിജ്യ ഓഫീസ് കെട്ടിടം, സാൻ്റാക്രൂസിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ, അതിഥി മന്ദിരം എന്നിവ കണ്ടുകെട്ടിയ ആസ്തികളിൽ ഉൾപ്പെടുന്നു.
കൂടാതെ ചെന്നൈയിലെ 231-ഓളം പ്ലോട്ടുകളും ഏഴ് റെസിഡൻഷ്യൽ ഫ്‌ളാറ്റുകളും കണ്ടുകെട്ടിയിട്ടുണ്ട്. റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിന്‍റെ ഫിക്സഡ് ഡിപ്പോസിറ്റുകൾ, ബാങ്ക് ബാലൻസുകൾ, മറ്റ് ചില സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം തുടങ്ങിയ ജംഗമ ആസ്തികളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.
യെസ് ബാങ്ക് ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് നിലവിലെ അന്വേഷണം നടക്കുന്നത്. 2017-നും 2019-നും ഇടയിൽ യെസ് ബാങ്ക്, റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് , റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് എന്നീ കമ്പനികളിൽ യഥാക്രമം 2,965 കോടി രൂപയും 2,045 കോടി രൂപയും നിക്ഷേപിച്ചിരുന്നു.
എന്നാൽ 2019 ഡിസംബറോടെ ഈ നിക്ഷേപങ്ങൾ നിഷ്‌ക്രിയ ആസ്തികളായി മാറി. ഈ കമ്പനികൾ 11,000 കോടി രൂപയിലധികം പൊതു ഫണ്ടുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇ.ഡി. അന്വേഷണത്തിൽ കണ്ടെത്തി. യെസ് ബാങ്ക് ഈ പണം നിക്ഷേപിക്കുന്നതിന് മുൻപ്, റിലയൻസ് നിപ്പോൺ മ്യൂച്വൽ ഫണ്ടിൽ നിന്നും വലിയ തുക യെസ് ബാങ്കിൽ എത്തിയിരുന്നു എന്നും ഇ.ഡി. ആരോപിക്കുന്നു.
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) നിയമങ്ങൾ അനുസരിച്ച്, റിലയൻസ് നിപ്പോൺ മ്യൂച്വൽ ഫണ്ടിന് അനിൽ അംബാനി ഗ്രൂപ്പ് ധനകാര്യ കമ്പനികളിൽ നേരിട്ട് നിക്ഷേപം നടത്താനോ ഫണ്ട് വഴിതിരിച്ചുവിടാനോ കഴിയില്ല. എന്നാൽ മ്യൂച്വൽ ഫണ്ട് സ്കീമുകളിലെ പൊതുപണം, യെസ് ബാങ്ക് വഴിയുള്ള നിക്ഷേപങ്ങളിലൂടെ ഗ്രൂപ്പ് കമ്പനികളിൽ എത്തിച്ചതായും ഇ.ഡി. ആരോപിക്കുന്നു. അതായത്, പൊതുപണം വളഞ്ഞ വഴിയിലൂടെ റിലയൻസ് അനിൽ അംബാനി ഗ്രൂപ്പ് കമ്പനികളിലേക്ക് എത്തി !
കൂടാതെ, സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൻ്റെ അടിസ്ഥാനത്തിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ്, അനിൽ അംബാനി, മറ്റു ബന്ധപ്പെട്ടവർ എന്നിവർക്കെതിരെയും ഇ.ഡി. അന്വേഷണം നടത്തുന്നുണ്ട്.
2010-നും 2012-നും ഇടയിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസും അതിന്‍റെ ഗ്രൂപ്പ് കമ്പനികളും 40,185 കോടി രൂപയുടെ വായ്പകൾ നേടിയിരുന്നു. ഇതിൽ ഒൻപത് ബാങ്കുകളാണ് ഈ വായ്പാ അക്കൗണ്ടുകൾ തട്ടിപ്പായി പ്രഖ്യാപിച്ചത്.
വായ്പകളെ ‘എവർഗ്രീനിംഗ്’ നടത്താനായി 13,600 കോടി രൂപയിലധികം വകമാറ്റി എന്നും, 12,600 കോടി രൂപയോളം ബന്ധപ്പെട്ട പാർട്ടികളിലേക്ക് തിരിച്ചുവിട്ടു എന്നും, 1,800 കോടി രൂപയിലധികം സ്ഥിര നിക്ഷേപങ്ങളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിച്ച ശേഷം ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്ക് വീണ്ടും എത്തിച്ചു എന്നും ഇ.ഡി.യുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിദേശത്തേക്കുള്ള പണമിടപാടുകളിലൂടെ ചില വായ്പകൾ വിദേശത്തേക്ക് കടത്തിയതായും ആരോപണമുണ്ട്.
അതേസമയം, ഇ.ഡി.യുടെ നടപടിയിൽ റിലയൻസ് ഗ്രൂപ്പ് കമ്പനികൾ പ്രതികരിച്ചു. കണ്ടുകെട്ടിയ മൊത്തം ആസ്തികളായ 10,117 കോടി രൂപയിൽ, 8,078 കോടി രൂപയുടെ ആസ്തികൾ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻ്റേതാണെന്നും, ഈ കമ്പനി 2019 മുതൽ റിലയൻസ് ഗ്രൂപ്പിന്‍റെ ഭാഗമല്ലെന്നും റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വിശദീകരിച്ചു.
റിലയൻസ് കമ്മ്യൂണിക്കേഷൻസ് നിലവിൽ പാപ്പരത്ത പരിഹാര പ്രക്രിയയിലാണെന്നും എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള കടക്കാരുടെ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ റെസല്യൂഷൻ പ്രൊഫഷണലാണ് കമ്പനിയെ നിയന്ത്രിക്കുന്നതെന്നും അവർ വ്യക്തമാക്കി.
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റേതായി 339 കോടി രൂപയുടെ ആസ്തികളും, ഏകദേശം 330 കോടി രൂപയുടെ മറ്റ് നോൺ-കോർ ആസ്തികളും മാത്രമാണ് കണ്ടുകെട്ടിയതെന്നും, 582 കോടി രൂപയുടെ ആസ്തികൾ റിലയൻസ് ഗ്രൂപ്പിന് യാതൊരു ബന്ധവുമില്ലാത്ത സ്വതന്ത്ര കമ്പനികളുടേതാണെന്നും റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കൂട്ടിച്ചേർത്തു.
അനിൽ അംബാനി മൂന്നര വർഷത്തിലധികമായി റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ ഡയറക്ടർ ബോർഡിൽ ഇല്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഓഹരി ഉടമകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.
ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഒന്നായി ഇ.ഡി. ഈ കേസിനെ കാണുന്നു. കണ്ടുകെട്ടിയ പണം തിരികെ നൽകാൻ പ്രതിജ്ഞാബദ്ധരാണെന്നും ഇ.ഡി. പ്രസ്താവനയിൽ അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് അനിൽ അംബാനിയെ നേരത്തെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.































