ബെംഗളൂരു: മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും ജനതാദൾ(എസ്) മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ.11 ലക്ഷം രൂപ പിഴയും ഒടുക്കണം.
ബെംഗളൂരുവിലെ പ്രത്യേക കോടതി പ്രത്യേക കോടതി ജഡ്ജ് സന്തോഷ് ഗജാനൻ ഭട്ട് ആണ് ശിക്ഷ വിധിച്ചത്.കഴിഞ്ഞ ദിവസം ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് 14 മാസത്തിനുള്ളിലാണ് വിധി. പ്രജ്വൽ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസുകളിൽ ആദ്യത്തെ കേസിലാണ് ശിക്ഷ.
നാൽപ്പത്തേഴുകാരിയായ വീട്ടുവേലക്കാരിയെ പ്രജ്വൽ രേവണ്ണ രണ്ട് തവണ ബലാത്സംഗം ചെയ്യുകയും ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നായിരുന്നു ആരോപണം. തെളിവായി അതിജീവിത ഒരു സാരി സമർപ്പിച്ചിരുന്നു.ഫോറൻസിക് പരിശോധനയിൽ ഈ സാരിയിൽ ബീജത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബലാത്സംഗം തെളിയിക്കുന്നതിനുള്ള പ്രധാന തെളിവായി കോടതി ഇത് സ്വീകരിച്ചത് കേസിൽ നിർണ്ണായകമായി.
സി ഐ ഡിയുടെ പ്രത്യേക അന്വേഷണ സംഘം 123 തെളിവുകൾ ശേഖരിച്ചിരുന്നു. 2,000 പേജുകളുള്ള കുറ്റപത്രമാണ് കേസിൽ അന്വേഷണ സംഘം സമർപ്പിച്ചത്. 2024 ഡിസംബർ 31-ന് കേസിൽ വിചാരണ ആരംഭിച്ചു. തുടർന്നുള്ള ഏഴ് മാസങ്ങളിൽ, കോടതി 23 സാക്ഷികളെ വിസ്തരിച്ചു.
വീഡിയോ ക്ലിപ്പുകളുടെ ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ടുകളും കുറ്റകൃത്യം നടന്ന സ്ഥലത്തെ പരിശോധനാ റിപ്പോർട്ടുകളും വിലയിരുത്തുകയും ചെയ്തു.ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാനിടയുള്ള കുറ്റകൃത്യങ്ങളാണ് പ്രജ്ജ്വൽ രേവണ്ണക്കെതിരെ ചുമത്തിയത്.
പ്രജ്ജ്വൽ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് അതിജീവിത പരാതിയുമായി പോലീസിനെ സമീപിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുകയായിരുന്നു. ഹാസൻ ലോക്‌സഭാ മണ്ഡലത്തിൽ ബി ജെ പി നയിക്കുന്ന എൻ ഡി എ സ്ഥാനാർഥിയായിരുന്നു പ്രജ്ജ്വൽ. ദൃശ്യങ്ങൾ പുറത്തായതോടെ, വോട്ടെടുപ്പുനടന്ന ദിവസം രാത്രി പ്രജ്ജ്വൽ വിദേശത്തേക്ക് മുങ്ങി.
തിരിച്ചുവന്നപ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽവെച്ച് കഴിഞ്ഞവർഷം മേയ് 31-നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. തിരഞ്ഞെടുപ്പിൽ പ്രജ്വൽ നാൽപത്തിരണ്ടായിരത്തിലേറെ വോട്ടുകൾക്ക് തോൽക്കുകയും ചെയ്തു.































