ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ കൊച്ചുമകനും ജെ ഡി എസ് മുൻ എം.പിയുമായ പ്രജ്വൽ രേവണ്ണ ലൈംഗിക പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് കേസുകളിലൊന്നിൽ പ്രജ്വലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും.
ഒരു വീട്ടുവേലക്കാരി നൽകിയ പരാതിയിലാണ് വിധി വന്നിരിക്കുന്നത്. പ്രജ്വൽ രേവണ്ണയ്ക്കെതിരെ രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ ഒന്നാണിത്.

2021-ൽ ഹാസനിലെ ഗണ്ണികാടയിലുള്ള കുടുംബത്തിന്‍റെ ഫാം ഹൗസിലും തുടർന്ന് ബെംഗളൂരുവിലെ വീട്ടിലും വെച്ച് 47 വയസ്സുകാരിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.കുറ്റകൃത്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
2024 ഏപ്രിലിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ വീഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ ഹാസൻ ജില്ലയിൽ പ്രചരിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി സ്ത്രീകൾ പ്രജ്വലിനെതിരെ ലൈംഗികാതിക്രമം, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് പരാതി നൽകി.
കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്ക് മുങ്ങി.അന്താരാഷ്ട്രതലത്തിൽ വലിയ സമ്മർദ്ദം വന്നതിനെത്തുടർന്ന്, ഒരു മാസത്തിനുശേഷം മെയ് 31-ന് ബെംഗളൂരുവിലെത്തി കീഴടങ്ങുകയായിരുന്നു.
അറസ്റ്റിലായ പ്രജ്വൽ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിലായി. ഈ വർഷം മെയ് 2-ന് ആരംഭിച്ച വിചാരണയിൽ 26 സാക്ഷികളെ വിസ്തരിച്ചു. 180 രേഖകൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.ഒന്നര വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

പ്രജ്വൽ രേവണ്ണക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. അധികാരം ഉപയോഗിച്ച് ബലാത്സംഗം ചെയ്യുക, ഒരേ സ്ത്രീയെ വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യുക, രഹസ്യമായി അത് ചിത്രീകരിക്കുക, ഭീഷണിപ്പെടുത്തുക, തെളിവ് നശിപ്പിക്കാൻ ശ്രമിക്കുക തുടങ്ങിയവയാണ് അതിലെ പ്രധാന വകുപ്പുകൾ.
ലൈംഗിക പീഡനക്കേസുകൾ പുറത്തുവന്നതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പ്രജ്വൽ, 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് കേസുകളിൽ വിചാരണ തുടരുകയാണ്. ഇതിനിടെ ഇദ്ദേഹത്തിന്റെ പിതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയെയും, അമ്മ ഭവാനി രേവണ്ണയെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
































