കൊച്ചി: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എൽ.എ മായ രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ലൈംഗികാരോപണത്തിൽ അദ്ദേഹത്തെ കൈവിടാതെയുള്ള നിലപാട് സ്വീകരിച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ.
ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും, രാഹുലിന് രാഷ്ട്രീയ സംരക്ഷണം നൽകുമെന്നും അവർ പറയുന്നു. ആരോപണങ്ങൾക്ക് പിന്നിൽ സി.പി.എം, ബി.ജെ.പി എന്നീ പാർട്ടികളാണെന്നും, വരുന്ന തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ വേണ്ടിയാണ് ഈ നീക്കമെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ പി സി സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് അടക്കമുള്ള മുതിർന്ന നേതാക്കൾ രാഹുലിനെതിരെ വ്യക്തമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രം തുടർ നടപടികൾ എടുക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചതുപോലെ എം.എൽ.എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
രാഹുലിനെതിരെ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ഉയർന്ന ആരോപണങ്ങൾക്ക് തെളിവുകളില്ല. പരാതിയുമായി ആരും മുന്നോട്ട് വന്നിട്ടില്ല . ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടി ഈ നിലപാട് സ്വീകരിച്ചത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രതിപക്ഷം കെട്ടിച്ചമച്ച കഥകളാണിതെന്നാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.
രാഹുൽ മാങ്കൂട്ടം എം.എൽ.എ. സ്ഥാനം രാജി വെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുന്നതിനിടയിലാണ് കോൺഗ്രസ് ഒറ്റക്കെട്ടായി നീങ്ങുന്നത്. രാഹുലിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സി.പി.എമ്മും, ബി.ജെ.പിയും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ, രാഹുലിനെതിരെ മനഃപൂർവം ഇരകളെ സൃഷ്ടിക്കുകയാണെന്ന ആരോപണം സി.പി.ഐ.യിലെ വനിതാ നേതാവ് ഉന്നയിച്ചത് കോൺഗ്രസിന് അനുകൂലമായി. ശബ്ദരേഖകൾ പ്രചരിച്ചതല്ലാതെ, തെളിവുകളോ, പരാതികളോ പൊലീസിന് മുന്നിൽ സമർപ്പിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
രാഹുലിനെതിരെ സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചെങ്കിലും, ലൈംഗികാതിക്രമം നേരിട്ടതായി ആരും പരാതിയുമായി മുന്നോട്ട് വരാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിനാൽ, രാഹുലിനെതിരെ കേസെടുത്ത് കർശന നടപടികൾ സ്വീകരിക്കാൻ നിലവിൽ കഴിയില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ, പരാതിക്കാരായവർക്ക് സംരക്ഷണം നൽകുമെന്ന് പറഞ്ഞിരുന്നു. തുടർന്നാണ് ആഭ്യന്തര വകുപ്പ് അന്വേഷണം വേഗത്തിലാക്കിയത്. മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിച്ച നടി റിനിയിൽ നിന്നും മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്.
എന്നാൽ, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതിലൂടെ രാഹുലിന് രാഷ്ട്രീയ സംരക്ഷണം നൽകുമെന്ന വ്യക്തമായ സന്ദേശമാണ് പാർട്ടി നൽകിയിരിക്കുന്നത്. രാഷ്ട്രീയപരമായ കാരണങ്ങൾ കൊണ്ട് മാത്രം എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാട് മൂതിർന്ന നേതാക്കൾ സ്വീകരിച്ചിരുന്നു. രാഹുലിനെ അറസ്റ്റ് ചെയ്ത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കാനുള്ള നീക്കങ്ങൾ സി.പി.എം. നടത്തുന്നുണ്ടെന്ന് കോൺഗ്രസ് കരുതുന്നു.































