തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
അദ്ദേഹത്തോട് കെപിസിസി വിശദീകരണം തേടും. തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽനിന്നു പുറത്താക്കാനാണ് ആലോചന.ആറുമാസത്തേക്കാണ് സസ്പെൻഷൻ എന്നാണ് സൂചന.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങാൻ സാധ്യതയുള്ളത് കൊണ്ട് കരുതലോടെയാണ് പാർടിയുടെ നീക്കം.അതുകൊണ്ടാണ് ശിക്ഷാനടപടി തൽക്കാലം സസ്പെൻഷനിൽ ഒതുക്കുന്നത്.
സെപ്റ്റംബർ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത.അല്ലെങ്കിൽ, പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും.
ദുരനുഭവമുണ്ടായെന്ന യുവനടി റിനി ആൻ ജോർജ്, ട്രാൻസ് വുമൺ അവന്തിക എന്നിവരുടെ വെളിപ്പെടുത്തലിനു പിന്നാലെ പല കോണിൽനിന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. രാഹുലിനെ സംബന്ധിച്ച നിരവധി പരാതികൾ പാർടി ദേശീയ നേതൃത്വത്തിനും ലഭിച്ചിരുന്നു.
എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായം ഉയർന്നിരുന്നു. രാജിവയ്ക്കില്ലെന്ന് രാഹുലും വ്യക്തമാക്കി.
പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇതോടെ പാർലമെൻ്ററി പാർട്ടിയിൽ നിന്നും സസ്പെൻഷൻ ലഭിക്കും
ആരോപണങ്ങൾ പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. പാർട്ടിയോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ രാഹുൽ പരാജയപ്പെട്ടതായാണ് പാർട്ടി വിലയിരുത്തൽ. സമൂഹമാധ്യമങ്ങളിൽ കുറച്ചുകാലമായി അദ്ദേഹത്തെ കേന്ദ്രീകരിച്ചു വ്യക്തിപരമായ ആക്ഷേപങ്ങൾ കത്തിക്കാളുന്നുണ്ടായിരുന്നു.
നടിയുടെ വെളിപ്പെടുത്തലിനൊപ്പം അടുപ്പമുണ്ടെന്ന് പറയുന്ന ഒരു യുവതിയോടു ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെടുന്ന ശബ്ദസംഭാഷണം കൂടി രാഹുലിൻ്റേതെന്ന പേരിൽ പ്രചരിച്ചതോടെ നേതൃത്വം പ്രതിരോധത്തിലായി.
പരാതികളിൽ വീട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു.കോൺഗ്രസ് പ്രവർത്തക സമിതി അംഗ രമേശ് ചെന്നിത്തലയും ഈ അഭിപ്രായം പ്രകടിപ്പിക്കുയുണ്ടായി. ഇരുവരും അടക്കമുള്ള പ്രമുഖ നേതാക്കൾ എം എൽ എ സ്ഥാനം ഒഴിയണമെന്ന നിലപാടുകാരാണ്.
യൂത്ത് കോൺഗ്രസ് പെരിയനാട് മണ്ഡലം പ്രസിഡണ്ട് എന്ന നിലയിലാണ് രാഹുൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. കെഎസ്‌യുവിൽ വിവിധ ചുമതലകള്‍ വഹിച്ചു. 2017ൽ കെഎസ്‌യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായി. തുടർന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, എൻഎസ്‌യു ദേശീയ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചശേഷമാണു സംസ്ഥാന അധ്യക്ഷനായത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിലെത്തുകയായിരുന്നു.
കോൺഗ്രസിൻ്റെ യുവനിരയിലെ വീറുററ പോരാളിയായിരുന്നു രാഹുൽ.































