March 6, 2026 1:03 pm

രണ്ടാം പീഡന കേസിലും രാഹുലിന് ജാമ്യം

തിരുവനന്തപുരം : കോൺഗ്രസ് പുറത്താക്കിയ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാം ലൈംഗിക പീഡനക്കേസിൽ ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം.

ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നു കാട്ടി, ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്.നസീറ ആണ് ജാമ്യം അനുവദിച്ചത്.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണം.രാഹുല്‍ ഒളിവില്‍ തുടരുകയാണ്.

അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. ഒന്നാം ബലാത്സംഗക്കേസില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം രാഹുവിന്‍റെ അറസ്റ്റ് തടഞ്ഞിരുന്നു.

വിവാഹക്കാര്യം പറഞ്ഞ് രാഹുല്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും രണ്ടാം കേസിൽ യുവതി മൊഴി നല്‍കിയിരുന്നു. ലൈംഗികപീഡനം ചൂണ്ടിക്കാട്ടി കെപിസിസി നേതൃത്വത്തിന് യുവതി അയച്ച ഇ-മെയില്‍ പൊലീസിനു കൈമാറിയതോടെയാണ് കേസെടുത്തത്.

തുടര്‍ന്ന് ഐ പി എസ് ഉദ്യോഗസ്ഥയായ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയെന്ന മൊഴിയാണ് നല്‍കിയിരിക്കുന്നത്.

2023 സെപ്റ്റംബറില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണു രാഹുല്‍ ആദ്യം തനിക്കു സന്ദേശമയച്ചതെന്നു യുവതി പൊലീസിനു മൊഴി നല്‍കിയെന്നാണു വിവരം. ടെലിഗ്രാം അക്കൗണ്ട് നമ്പര്‍ ചോദിച്ചുവാങ്ങി അതുവഴി സന്ദേശങ്ങളയച്ചു. വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു. വീട്ടുകാര്‍ക്ക് ആദ്യം താല്‍പര്യമില്ലായിരുന്നെങ്കിലും പിന്നീട് സമ്മതിച്ചു.

അവധിക്കു ബെംഗളൂരുവില്‍ നിന്നു നാട്ടിലെത്തിയ തന്നെ വീട്ടിലെത്തുന്നതിനു മുന്‍പ് ഒറ്റയ്ക്കു കാണണമെന്ന് ആവശ്യപ്പെട്ടു. ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്നു പറഞ്ഞായിരുന്നു ഇത്. ഫെനി നൈനാനൊപ്പം കാറിലെത്തിയ രാഹുല്‍, നഗരത്തില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെ ഒറ്റപ്പെട്ട സ്ഥലത്തുള്ള ഹോംസ്റ്റേയില്‍ തന്നെ എത്തിച്ചു.

അകത്തുകയറിയ ഉടന്‍ രാഹുല്‍ ബലാത്സംഗം ചെയ്തു. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ബലംപ്രയോഗിച്ചു പീഡിപ്പിച്ചു. കടുത്ത ശാരീരിക, മാനസിക പീഡനമാണ് നേരിട്ടത്. അതിനു ശേഷം തന്നെ വിവാഹം ചെയ്യാനാവില്ലെന്ന്പറഞ്ഞു.

തുടര്‍ന്ന് തന്നെ കാറില്‍ വീടിനു സമീപം ഇറക്കിവിട്ടു. കാണണമെന്നറിയിച്ച് ഏതാനുംനാളുകള്‍ക്കു ശേഷം രാഹുല്‍ വീണ്ടും തന്നെ വിളിച്ചു. ഗര്‍ഭിണിയാക്കണമെന്നു പറഞ്ഞു. പിന്നീട് പതിവായി സന്ദേശങ്ങളയച്ചെന്നും യുവതി പൊലീസിനു മൊഴി നല്‍കിയിരുന്നു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News