ന്യൂഡൽഹി: ഹരിയാനയിൽ 25 ലക്ഷത്തിലധികം കള്ളവോട്ട് ചെയ്യിച്ചാണ് ബി ജെ പി അധികാരത്തിലെത്തിയതെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
തെളിവുകൾ നിരത്തി വാർത്താസമ്മേളനത്തിൽ ആയിരുന്നു അദ്ദേഹം ഈ ‘ബോംബ്’ പൊട്ടിച്ചത്. ഹരിയാനയിൽ പോൾ ചെയ്തതിൽ എട്ടിൽ ഒന്നും കള്ളവോട്ടാണെന്നാണ് രാഹുലിന്‍റെ വാദം.
ബ്രസീലിയൻ മോഡലിന്‍റെ ഫോട്ടോ ഉപയോഗിച്ച് പത്ത് ബൂത്തിലായി 22 വോട്ട് ചെയ്തെന്നും രാഹുൽ ആരോപിച്ചു. ഈ മോഡലിന്‍റെ ഫോട്ടോ ഉപയോഗിച്ച് സീമ, സ്വീറ്റി, സരസ്വതി എന്നിങ്ങനെ പേരുകളിൽ പത്ത് ബൂത്തിലായാണ് 22 വോട്ട് ചെയ്തത്. ഒരു സ്ത്രീ 223 തവണ വോട്ട് ചെയ്തു. ഈ തെളിവുകൾ കണ്ടെത്താതിരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സി സി ടിവി ഫുട്ടേജുകൾ നൽകാത്തത്.

എട്ടു സീറ്റുകളിൽ 22 മുതൽ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് നഷ്ടപ്പെട്ടതെന്നും രാഹുൽ പറഞ്ഞു. 5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ ഉണ്ടായിരുന്നു. 93174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തിൽ അധികം ബൾക്ക് വോട്ടുകളുമായിരുന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണ്.
ഇതുകൊണ്ട് 22000 വോട്ടിന് കോൺഗ്രസ് തോറ്റുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിയമ സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മൂന്നര ലക്ഷം വോട്ടുകൾ ഒഴിവാക്കി. ഭൂരിഭാഗവും കോൺഗ്രസ് വോട്ടുകളായിരുന്നു.
റായ് മണ്ഡലത്തിലെ ഒഴിവാക്കിയ വോട്ടർമാരുടെ വിവരങ്ങൾ പുറത്തു വിട്ട രാഹുൽ, ലോക് സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർക്ക് നിയമസഭയിൽ വോട്ട് ഇല്ലെന്നും പറഞ്ഞു. ഹരിയാനയിൽ നടന്നത് തെരഞ്ഞെടുപ്പ് അല്ല. മോഷണമാണ്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഇതിന് ആയുധമാകും. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകർത്തു. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ട് നിന്നുവെന്നും അടുത്തത് ബീഹാറിൽ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബീഹാറിലും ഇത് തന്നെയാണ് നടക്കുകയെന്ന് വ്യക്തമാണ്. ഇത് തടയാൻ ആകില്ല, വോട്ടർ ലിസ്റ്റ് തന്നത് അവസാന നിമിഷമാണെന്നും പറഞ്ഞ രാഹുൽ ഗാന്ധി ബീഹാറിലെ ക്രമക്കേട് സംബന്ധിച്ച് വിവരങ്ങളും പുറത്തുവിട്ടു.
ബീഹാറിലെ വോട്ടർമാരെ ഹാജരാക്കിയ രാഹുൽ ഗാന്ധി, ഒരു കുടുംബത്തിലെ മുഴുവൻ വോട്ടുകൾ ഒഴിവാക്കിയതായും ദിലീപ് യാദവ് എന്ന വികലാംഗനായ വ്യക്തിയെ സംസാരിക്കുന്നതിനും ഹാജരാക്കി. ഇദ്ദേഹത്തിൻറെ വോട്ടെടക്കം ഒഴിവാക്കിയെന്നും ഒരു ഗ്രാമത്തിലെ മാത്രം 187 പേരുടെ വോട്ടുകൾ ഒഴിവാക്കിയെന്നും രാഹുൽ പറഞ്ഞു.
ഇത് സംബന്ധിച്ച വിവരങ്ങളുമായി ബീഹാറിലെ തെരഞ്ഞെടുപ്പിന് ശേഷം ഉറപ്പായും ജനങ്ങൾക്ക് മുന്നിൽ എത്തും. അപേക്ഷ കൊടുത്തതിനുശേഷം വോട്ടർ പട്ടികയിൽ പേര് ചേർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ വോട്ടർ പട്ടിക ലിസ്റ്റിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.
വോട്ടർ ലിസ്റ്റ് സംബന്ധിച്ച് ഒരു പരാതിയും വന്നില്ലെന്നും 90 മണ്ഡലങ്ങളിലായി 22 തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ ആണ് പെൻ്റിംഗ് ഉള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഹരിയാനയിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ വൻ ഗൂഢാലോചന നടന്നുവെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിന്നുവെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
പരാതികൾ ഉണ്ടെങ്കിൽ അറിയിക്കേണ്ട കോൺഗ്രസിൻ്റെ ബിഎൽഒമാരും പോളിങ് ഏജൻ്റുമാരും എന്ത് ചെയ്തുവെന്നും ഇരട്ട വോട്ട് ഉണ്ടെങ്കിൽ അത് ഒരു പാർട്ടിക്ക് ഗുണമാകുന്നു എന്ന വാദം അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറയുന്നു.































