March 7, 2026 10:44 am

‘വോട്ടുകൊള്ള’വ്യാജ ലോഗിൻ ഉപയോഗിച്ച്: രാഹുൽ

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ‘വോട്ടുകൊള്ള’ നടത്തുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സംരക്ഷിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. അതിന് 101 ശതമാനം തെളിവു ഹാജരാക്കാം.

വ്യാജ ലോഗിൻ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ആരോപണങ്ങൾ.

കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ കോൺഗ്രസിനു വോട്ടു ചെയ്യുന്ന 6018 വോട്ടർമാരെ ആസൂത്രിതമായി നീക്കിയെന്നു പറഞ്ഞ രാഹുൽ വോട്ട് നഷ്ടപ്പെട്ടവരെ വേദിയിലെത്തിക്കുകയും ചെയ്തു.

വോട്ടുകൊള്ളയിൽ അന്വേഷണത്തിനായി മുഴുവൻ വിവരങ്ങളും നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കർണാടക സിഐഡി നിരവധി തവണ കത്ത് നൽകി. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ വിവരം നൽകിയില്ല. കർണാടകയിലെ വിവരം ഒരാഴ്ചക്കകം തിരഞ്ഞെടുപ്പ് കമ്മിഷൻ സിഐഡിക്ക് നൽകണമെന്നും രാഹുൽ പറഞ്ഞു.

മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തിൽ 6850 വ്യാജ വോട്ടുകളാണ് ചേർത്തത്. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഒഴിവാക്കലാണ് നടന്നതെങ്കിൽ മഹാരാഷ്ട്രയിലെ രജൂരയിൽ കൂട്ടിച്ചേർക്കലാണ് നടന്നത്. പല പേരുകളിലും നമ്പറുകളിലുമായി കൃത്യമല്ലാതെയാണ് കൂട്ടിച്ചേർക്കപ്പെട്ടവരുടെ വിവരമുള്ളത്. വ്യാജ ലോഗിൻ ഉപയോഗിച്ചാണ് തട്ടിപ്പു നടക്കുന്നത്. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതും കൂട്ടിച്ചേർക്കുന്നതും വോട്ടർമാർ അറിയുന്നില്ല – രാഹുൽ ആരോപിച്ചു.

ഇത് ‘ഹൈഡ്രജൻ ബോംബ്’ അല്ലെന്ന് പറഞ്ഞാണ് രാഹുൽ ​ഗാന്ധി പത്രസമ്മേളനം തുടങ്ങിയത്. അത് വരാനിരിക്കുന്നതേയുള്ളൂ. നേരത്തേ ബിഹാറിലെ വോട്ടർ അധികാർ യാത്രയുടെ സമാപനച്ചടങ്ങിലാണ് ‘ഹൈഡ്രജൻ ബോംബ്’ പൊട്ടിക്കുമെന്ന് രാഹുൽഗാന്ധി വെളിപ്പെടുത്തിയിരുന്നത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News