ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് കൊള്ള’ആരോപണത്തോട് തർക്കസ്വരത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പ്രതികരിച്ചത് ശരിയായില്ലെന്ന് രണ്ട് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഒരു മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറും അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രക്രിയയെയും വോട്ടർപട്ടികയെയുംകുറിച്ച് ജനങ്ങൾക്കിടയിൽ സംശയമുണർത്താനേ ഇത് വഴിയൊരുക്കൂ.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ നടത്തിയ പ്രതികരണത്തെ ഇവർ ഇന്ത്യാ ടുഡെ സംഘടിപ്പിച്ച തെക്കൻ കോൺക്ലേവിൽ വിമർശിച്ചു. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ എന്നിവരാണ് രംഗത്ത് വന്നത്.
ആരോപണമുന്നയിച്ച രാഹുൽഗാന്ധിയോട് സത്യവാങ്മൂലം നൽകാനും അല്ലാത്തപക്ഷം സമൂഹത്തോട് മാപ്പുപറയാനും നിർബന്ധം പിടിച്ചത് തിരഞ്ഞെടുപ്പ് പ്രക്രിയയെപ്പറ്റി സംശയമുയർത്താൻ വഴിയൊരുക്കുന്നതാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. ആരോപണമുന്നയിച്ച ആളോട് അതേരീതിയിൽ രോഷം കൊള്ളുന്നത് സംവിധാനത്തിലുള്ള വിശ്വാസ്യതയെ ഇടിച്ചുതാഴ്ത്തും. തർക്കിക്കുന്നതിനുപകരം ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.

രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ വലിയ അളവിൽ സ്വതന്ത്രവും നീതിയുക്തവുമാണെന്ന് മൂന്ന് മുൻ കമ്മിഷണർമാരും വ്യക്തമാക്കി. ഗ്യാനേഷ് കുമാറിൻ്റെ സ്വരം അനാവശ്യമായ പ്രകോപനമായിപ്പോയെന്നാണ് മൂവരും അഭിപ്രായപ്പെട്ടത്. കോപം തിരഞ്ഞെടുപ്പ് കമ്മിഷന് ഗുണമാകില്ല.
രാഹുൽഗാന്ധി പ്രതിപക്ഷനേതാവാണെന്നത് മറക്കരുതെന്ന് എസ്.വൈ. ഖുറേഷി ചൂണ്ടിക്കാട്ടി. അദ്ദേഹം ഒരു കാര്യമുന്നയിക്കുമ്പോൾ അത് അദ്ദേഹത്തിന്റെമാത്രം അഭിപ്രായമാകുന്നില്ല. മറിച്ച് രാജ്യത്തെ കോടിക്കണക്കിന് പേരുടെ ശബ്ദമാണ്. അദ്ദേഹത്തെ കമ്മിഷൻ അതേ സ്വരത്തിൽ വെല്ലുവിളിക്കുന്നതും രോഷം കൊള്ളുന്നതും കമ്മിഷൻ്റെ സത്‌പേരിന് ചേർന്നതാകില്ല.
താങ്കളായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെങ്കിൽ ഇക്കാര്യത്തിൽ എന്ത് നടപടിയെടുക്കുമെന്ന ചോദ്യത്തിന്, അന്വേഷണത്തിന് ഉത്തരവിടുമായിരുന്നുവെന്നായിരുന്നു ഖുറേഷിയുടെ മറുപടി.
രാഹുൽഗാന്ധിയോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുന്നതിനുപകരം പ്രശ്നപരിഹാരത്തിനുള്ള ഇടപെടലായിരുന്നു നടത്തേണ്ടിയിരുന്നതെന്ന് ഒ.പി. റാവത്ത് അഭിപ്രായപ്പെട്ടു.
കമ്മിഷൻ്റെ മേൽനോട്ടത്തിൽ തയ്യാറാക്കപ്പെടുന്ന വോട്ടർപട്ടിക ചോദ്യംചെയ്യപ്പെടുമ്പോൾ അതിൻ്റെ വിശ്വാസ്യത തിരിച്ചുപിടിക്കാനാവശ്യമായ അന്വേഷണത്തിന് കമ്മിഷൻ ഗൗരവത്തോടെ തയ്യാറാവുകയാണ് വേണ്ടതെന്ന് അശോക് ലവാസ പറഞ്ഞു.
ആദരണീയരായ മൂന്ന് വ്യക്തികളും ഉന്നയിച്ച വിമർശനത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ പ്രതികരണം വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം എക്സിൽ ആവശ്യപ്പെട്ടു.
































One Response
ജനങ്ങൾ വിലയിരുത്തുന്നത് ആര് പറയുന്നു എന്നതിലാണ്. വോട്ട് ചോരി യാത്ര പരാജയം ആണെന്ന് തോന്നിയോ. അതിന് ശേഷമാണല്ലോ മുൻ കമ്മി: സാർ പ്രതികരിച്ചത്
കേരളത്തിലെ കോൺഗ്രസ് ഇത് വലിയ പ്രതീക്ഷയായി കണ്ടില്ലേയെന്ന് തോന്നുന്നു 😀