ന്യൂഡൽഹി : വായു മലിനീകരണവും മൊത്ത ആഭ്യന്തര ഉൽപ്പാദനവും (ജി.ഡി.പി) തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? സംശയിക്കണ്ട.
തീര്‍ച്ചയായും ഉണ്ട്. ഇത് പറയുന്നത് മറ്റാരുമല്ല. ആഗോള സാമ്പത്തികശാസ്ത്രഞ്ജയും അന്താരാഷ്ട്ര നാണയ നിധിയിലെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ ഗീത ഗോപിനാഥാണ്.
വായു മലിനീകരണമാണ് ഇന്‍ഡ്യ നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക വെല്ലുവിളി. അത് പ്രതിവര്‍ഷം 17 ലക്ഷം പേരുടെ മരണത്തിനിടയാക്കുന്നു. അത് രാജ്യത്ത് നടക്കുന്ന മരണങ്ങളുടെ 18 ശതമാനമാണ്. 339 ബില്യണ്‍ ഡോളര്‍ (31,18,915 കോടി രൂപക്ക് സമം) നഷ്ടം പ്രതിവര്‍ഷം അത് ഇന്‍ഡ്യക്ക് വരുത്തി വക്കുന്നു. അതായത് ജി.ഡി.പിയുടെ 9.5 ശതമാനം. ഈ മാസം 19 മുതല്‍ 23 വരെ ദാവോസില്‍ ചേര്‍ന്ന ആഗോള സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവേ ഗീത ഗോപിനാഥ് പറഞ്ഞതാണിത്.
ആഗോളതലത്തില്‍ ആരോഗ്യം, കാലവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്ന ലാന്‍സെറ്റ് കൗണ്ട് ഡൗണിന്‍റെ 2025-ലെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

വായു ഗുണനിലവാര സൂചിക പ്രകാരം 100 ന് മുകളില്‍ 149 വരെ മോശമാണ്. 150 മുതല്‍ 199 വരെ വളരെ മോശം. 200ന് മുകളിലാകട്ടെ അപകടകരവും. വായു മലിനീകരണത്തില്‍ ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നഗരം ന്യൂദില്ലിയാണ്. മറ്റ് രണ്ട് ഇന്‍ഡ്യന്‍ മെട്രോ നഗരങ്ങളായ കൊല്‍ക്കത്തയും മുംബൈയും വായു മലിനീകരണത്തില്‍ ഒട്ടും പിന്നിലല്ല. ന്യൂദില്ലിയിലെ വായു ഗുണനിലവാരം പലപ്പോഴും 500-ന് മേല്‍ ഉയര്‍ന്നിട്ടുണ്ട്.
വായു മലിനീകരണം മൂലമുള്ള മരണങ്ങള്‍ കണക്കാക്കുന്നതിനുള്ള ആദ്യകാല പദ്ധതികളിലൊന്നായിരുന്നു ലോക ബാങ്കിന് കീഴിലുള്ള ‘ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് (ജി.ബി.ഡി). വിവിധ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പി.എം-2.5ന് (പര്‍ട്ടിക്കുലര്‍ മാറ്റര്‍ 2.5) മുകളിലുള്ള വായു ഗുണ നിലവാരം, ഉപഗ്രഹ വിവരങ്ങള്‍, ജനസംഖ്യ സര്‍വ്വേ, രോഗങ്ങളെ സംബന്ധിച്ചും രോഗികളെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ എന്നിവ ശേഖരിച്ച് വിശകലനം നടത്തി വായു മലിനീകരണം മൂലമുള്ള മരണങ്ങള്‍ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ ജി.ബി.ഡി. വികസിപ്പിച്ചിട്ടുണ്ട്.
2.5 മൈക്രോ മീറ്ററോ അതില്‍ കുറവോ വ്യാസമുള്ള (അതായത് മനുഷ്യന്‍റെ മുടിയേക്കാള്‍ 30 മടങ്ങ് ചെറുത്) ശ്വസിക്കാന്‍ കഴിയുന്ന സൂക്ഷ്മ കണങ്ങളെയാണ് “പര്‍ട്ടിക്കുലര്‍ മാറ്റര്‍ 2.5” സൂചിപ്പിക്കുന്നത്. ഇത് ആരോഗ്യത്തിന് വളരെ അപകടം ഉണ്ടാക്കുന്ന ഒന്നാണ്. ഇന്ന് വായു മലിനീകരണം മൂലമുള്ള മരണങ്ങള്‍ കണക്കാക്കാന്‍ ജി.ബി.ഡി. വികസിപ്പിച്ച ഈ മാദണ്ഡങ്ങളെയാണ് മിക്കവരും ആശ്രയിക്കുന്നത്.
ഗീത ഗോപിനാഥ്
ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശകലനത്തില്‍ ഇന്‍ഡ്യയില്‍ 2010-ല്‍ 6,27,000 മരണങ്ങള്‍ ഉണ്ടായതായി കണ്ടെത്തി. 2019-ല്‍ മരണ സംഖ്യ 16.7 ലക്ഷമായി വര്‍ദ്ധിച്ചു. 2023-ല്‍ അത് 20 ലക്ഷമായി. ഇതോടെ വായു മലിനീകരണം മൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്ന രാജ്യമായി ഇന്‍ഡ്യ മാറി.
എന്നാല്‍ ജി.ബി.ഡി മാനദണ്ഡങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് സമാഹരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതിനാല്‍ ഇന്‍ഡ്യയിലെ മരണ സംഖ്യ കുറച്ച് കാണാന്‍ സാദ്ധ്യതയുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മരണങ്ങളെല്ലാം വായു മലിനീകരണം മൂലമാണെന്ന് പറയാനുമാവില്ല.
ഹൃദ്രോഗം, ശ്വാസകോശാര്‍ബുദം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ മൂലമുള്ള മരണങ്ങളും മലിനീകരണവുമായി ജി.ബി.ഡി. ബന്ധപ്പെടുത്തുന്നു. വ്യത്യസ്ത രോഗമുള്ളവര്‍ ദീര്‍ഘകാലമായി മലിനീകരിക്കപ്പെട്ട വായു ശ്വസിക്കുന്നത് മൂലം രോഗം മൂര്‍ച്ഛിച്ച് മരണസാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നതും മലിനീകരണം കുറവായിരുന്നുവെങ്കില്‍ ഇത്രയധികം മരണം സംഭവിക്കുകയില്ലായിരുന്നുവെന്നതും ഒരു വസ്തുതയാണ്. എന്തായാലും വായു മലിനീകരണം കൊണ്ട് മരിച്ചവരുടെ യഥാര്‍ത്ഥ എണ്ണം ലഭ്യമല്ല.
2019-ല്‍ 16.7 ലക്ഷം ജനങ്ങള്‍ മരിച്ചപ്പോള്‍ വായു മലിനീകരണം മൂലമുള്ള രോഗങ്ങള്‍, ചികിത്സച്ചെലവുകള്‍, ഉൽപ്പാദന രംഗത്തുണ്ടായ സമയനഷ്ടം എന്നിവയുടെ അടിസ്ഥാനത്തില്‍ 36.8 ദശലക്ഷം ബില്യണ്‍ ഡോളറിന്‍റെ നഷ്ടമുണ്ടായതായി ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകര്‍ കണക്കാക്കുന്നു.
മലിനീകരണം കാരണം ഇന്‍ഡ്യക്ക് പ്രതിവര്‍ഷം 150 ബില്യണ്‍ ഡോളരിന്‍റെ നഷ്ടം നേരിടുന്നുവെന്ന് ‘ഗ്രീന്‍ പീസ്’ എന്ന സംഘടന അവരുടെ 2020-ലെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വര്‍ദ്ധിച്ചു വരുന്ന വായു മലിനീകരണം മൂലം ഇന്‍ഡ്യയുടെ ജി.ഡി.പി.വളര്‍ച്ച മന്ദഗതിയിലാകുന്നതിന് ഒരു കാരണമായി 2023-ലെ ലോകബാങ്ക് അവലോകനത്തില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ വായു മലിനീകരണം 50 ശതമാനം കുറക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇന്‍ഡ്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 4.51 ശതമാനം കൂടിയേനേ എന്നും ആ വിശകലനം അഭിപ്രായപ്പെടുന്നു.
ട്രംപിന്‍റെ താരിഫ് കാരണം ഇന്‍ഡ്യയുടെ ജി.ഡി.പി. ഒരു ശതമാനമേ ഇടിഞ്ഞുള്ളൂ. എന്നാല്‍ വായു മലിനീകരണം 9 ശതമാനം ഇടിവിന് കാരണമായി എന്ന് മുന്‍ കേരള ഡി.ജി.പി. സെന്‍കുമാറും ഈയിടെ ‘ഫേസ്ബുക്കി’ല്‍ കുറിച്ചിരുന്നു.
വര്‍ദ്ധിക്കുന്ന ജനസംഖ്യ, ആസൂത്രണമില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍, വാഹനപ്പെരുപ്പം, വ്യാവസായിക മേഖലയില്‍ നിന്നുള്ള മാലിന്യങ്ങള്‍, ഫോസില്‍ ഇന്ധനങ്ങളുടെ അമിത ഉപയോഗം, വര്‍ദ്ധിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിലെ പാടശേഖരങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞുള്ള വൈക്കോല്‍ കത്തിക്കല്‍ എന്നിവയാണ് ദില്ലിയിലെ വായു മലിനീകരണത്തിനുള്ള കാരണങ്ങളായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇത് കൂടാതെ ഗള്‍ഫ് നാടുകളില്‍ നിന്നുള്ള പൊടിക്കാറ്റാണ് ദില്ലിയിലെ 40 ശതമാനം വായു മലിനീകരണത്തന് സംഭാവന ചെയ്യുന്നതെന്ന് ടി.പി.സെന്‍കുമാര്‍ അദ്ദേഹത്തിന്‍റെ ‘ഫേസ്ബുക്ക്’ കുറിപ്പില്‍ ആരോപിക്കുന്നു. ഗള്‍ഫ് നാടുകളിലെ മണല്‍ക്കാടുകളില്‍ നിന്നുയരുന്ന പൊടിക്കാറ്റ് ഉയരത്തില്‍ സഞ്ചരിച്ച് വടക്കേ ഇന്‍ഡ്യയിലെത്തുന്നു.
ആ കാറ്റിനെ ഹിമവാന്‍ തടഞ്ഞു നിര്‍ത്തുന്നതിനാല്‍ അത് നീങ്ങിപ്പോകാതെ കെട്ടിക്കിടന്ന് ശൈത്യകാലത്ത് താഴേക്ക് പതിക്കുന്നത് മൂലമാണ് ദില്ലിയിലെ മലിനീകരണം വര്‍ദ്ധിക്കുന്നത് എന്നാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്കില്‍ എഴുതിയത്. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴില്‍ കാലാവസ്ഥയെക്കുറിച്ചും വായുഗുണനിലവാരത്തെക്കുറിച്ചും പഠനങ്ങള്‍ നടത്തുന്ന ‘സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ചും (സഫാര്‍)’ ഇത് ശരി വക്കുന്നു.
വായു വിഷമയമാകുന്നത് കാരണമുള്ള പ്രത്യാഘാതങ്ങള്‍ നിരവധിയാണ്. ഹൃദയം, ശ്വാസകോശം, തലച്ചോറ്, നാഡീവ്യൂഹം, കരള്‍ തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാകുക, പ്രമേഹം, പൊണ്ണത്തടി, പ്രത്യുല്‍പ്പാദന ശേഷിക്കുറവ്, ദഹനസംബന്ധമായ അസുഖങ്ങള്‍ പിടിപെടുക എന്നിവ വായു മലിനീകരണത്തിലെ അനന്തര ഫലങ്ങളാണ്.
വായു മലിനീകരണത്താല്‍ ലോകമെമ്പാടും പ്രതിവര്‍ഷം ശരാശരി 7.9 ദശലക്ഷം അകാല മരണങ്ങള്‍ സംഭവിക്കുന്നു. ആ മരണങ്ങളിലെ 10-ല്‍ 9-ഉം അവികസിത, വികസ്വര രാഷ്ട്രങ്ങളിലാണ് ഉണ്ടാകുന്നത്.
പോഷകാഹാരക്കുറവ് കഴിഞ്ഞാല്‍ കുഞ്ഞുങ്ങളുടെ ഇടയിലെ മരണനിരക്കില്‍ മുമ്പില്‍ നില്‍ക്കുന്ന വില്ലന്‍ വായു മലിനീകരണമാണ്. ദിനം പ്രതി 2000 കുഞ്ഞുങ്ങളാണ് അതുമൂലം മരിക്കുന്നത്.

വായു മലിനീകരനം തൊഴില്‍ ശക്തിയേയും ഉൽപ്പാദന ക്ഷമതയേയും മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കുന്നു. ആഗോള തലത്തില്‍ പ്രതിവര്‍ഷം ശരാശരി 12 ബില്യന്‍ പ്രവര്‍ത്തി ദിനങ്ങളാണ് നഷ്ടമാകുന്നത്.
ആഗോളതലത്തില്‍ പ്രതിവര്‍ഷം 6 ട്രില്യണ്‍ ഡോളറാണ് വിഷവായു ശ്വസിക്കുന്നത് മൂലമുള്ള രോഗങ്ങളുടെ ചികിത്സക്ക് ചെലവാകുന്നത്. രോഗാതുര ചികിത്സക്ക് ഇത്രയും ഭീമമായ തുക മുടക്കേണ്ടി വരുന്നത് കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഉൽപ്പാദന വര്‍ദ്ധനവിനും വേണ്ട നിക്ഷേപങ്ങള്‍ കുറയുന്നു. ഇതും ആഗോള സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്നു.
ഇത്രയധികം ദോഷഫലങ്ങളുണ്ടായിട്ടും ലോക രാജ്യങ്ങളില്‍ പകുതിയിലധികവും വായുമലിനീകരണം കുറക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ വിമുഖത കാട്ടുന്നു. ആ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നത് കേവലം 9 ശതമാനം രാജ്യങ്ങള്‍ മാത്രമാണ്. 36 ശതമാനം രാജ്യങ്ങള്‍ വായു മലിനീകരണ നിലവാരം നിരീക്ഷിക്കുന്നത് പോലുമില്ല.
നമുക്ക് സെന്‍കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക് ഒരിക്കല്‍ കൂടി പോകാം. “ദില്ലിയിലെ വായു മലിനീകരണം അടിയന്തിരമായി പരിഹരിച്ചില്ലങ്കില്‍ വലിയ ബുദ്ധിമുട്ടുണ്ടാവും. നമ്മുടെ രാജ്യ തലസ്ഥാനത്തേക്ക് പോകാന്‍ ആളുകള്‍ മടിക്കും.
അവിടെയുള്ളവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. മരണ സംഖ്യ വര്‍ദ്ധിക്കും. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും. അങ്ങിനെ കുറെയധികം കാര്യങ്ങളുണ്ട്. അതുകൊണ്ട് ഈ വിഷയത്തില്‍ അടിയന്തിര ശ്രദ്ധ ആവശ്യമുണ്ട്. സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി എടുക്കണം” എന്ന് അപേക്ഷിച്ചു കൊണ്ടാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ദില്ലിയിലെ വായു മലിനീകരണം പരമ്പരാഗതമായ പ്രതിഭാസമാണെന്നും അത് വിധികല്‍പ്പിതമാണെന്നും ചൂട് കാരണമാണിങ്ങനെ സംഭവിക്കുന്നതെന്നുമെല്ലാം പറഞ്ഞ് തന്‍റെ നിസ്സഹായത പ്രകടിപ്പിക്കുന്ന ദില്ലി മുഖ്യമന്ത്രിയും മറ്റും ഈ പ്രശ്നം സെന്‍കുമാര്‍ അപേക്ഷിച്ച പോലെ വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യുമോ എന്ന സംശയം പരക്കെയുണ്ട്.
ദില്ലിയിലെ വിഷമായു വെറുമൊരു പരിസ്ഥിതി പ്രശ്നമല്ല. അത് ഗൗരവമേറിയതും ഒരു സര്‍വ്വതല സ്പര്‍ശിയായതുമായ വിഷയമാണ്. എല്ലാ ശൈത്യകാലത്തും സ്കൂള്‍ അടച്ച് പൂട്ടുക, പുറം പണികള്‍ നിര്‍ത്തി വക്കുക തുടങ്ങി ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന പരിപാടികള്‍ നിര്‍ത്തി വച്ച് സ്ഥായിയായ പരിഹാര മാര്‍ഗ്ഗങ്ങള്‍ ആവിഷ്ക്കരിക്കാന്‍ അധികാരികള്‍ തയ്യാറായേ മതിയാകൂ.
അതുവരെ പ്രതിഷേധങ്ങളും, മനുഷ്യച്ചങ്ങലകളും, മാദ്ധ്യമ വിചാരണകളും, ട്രോളുകളും എല്ലാം ഉണ്ടാകും. അതെല്ലാം ശുദ്ധവായു മൗലികാവകാശമാണെന്ന് വിശ്വസിക്കുകയും ശ്വാസം മുട്ടി ജീവിക്കുക വിധികല്‍പ്പിതമാണെന്ന് അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന സമൂഹത്തിന്‍റെ സ്വാഭാവിക പ്രതികരണങ്ങളുമാണെന്ന തിരിച്ചറിവും അധികാരികള്‍ക്ക് ഉണ്ടാകണം.

Post Views: 82































