തിരുവനന്തപുരം: ഭാര്യ ബിന്ദുമേനോൻ ഉന്നയിച്ച വിവാദ ആരോപണങ്ങളില്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ രാജി വയ്ക്കില്ല എന്ന നിലപാടെടുത്തെങ്കിലും ഇടതുമുന്നണി അകപ്പെട്ട രാഷ്ടീയ വിവാദങ്ങൾ അവസാനിക്കുന്നില്ല.
എല്ലാം ഒത്തുതിർപ്പിലെത്തിയെന്ന് മന്ത്രിയും ഭാര്യയും അവകാശപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് സി പി എം കരുതുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഗണേഷ് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു എന്നാണ് പറയുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താണെന്ന് വ്യക്തമല്ല.
ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ പരാതി കുടുംബപ്രശ്നമെന്ന് പറഞ്ഞ് ഒത്തുതീര്‍പ്പാക്കുന്നത് പൊതുസമൂഹത്തിന് സ്വീകാര്യമല്ലെന്ന് ഇടതുമുന്നണി നേതാക്കൾ സമ്മതിക്കുന്നുണ്ട്. എന്നാൽ അതിൽ നിന്ന് എങ്ങനെ തലയൂരാമെന്ന് അവർക്കുമറില്ല.
മന്ത്രിയെ പുറത്താക്കുകയും, പോലീസ് നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്ന് ഇത് ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കാനാണ് യു ഡി എഫ് ഉദ്ദേശിക്കുന്നത്. ഇതിനു മുമ്പ് ഇത്തരം ആരോപണം വന്നപ്പോൾ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി സ്ഥാനത്തു നിന്ന് ഗണേഷിൻ്റെ രാജി ചോദിച്ചു വാങ്ങിയകാര്യം അവർ ഓർമ്മിപ്പിക്കുന്നു.
പിണറായി വിജയൻ സര്‍ക്കാരിന് ഏറ്റവും വലിയ നേട്ടമായി പറയുന്നത് സ്ത്രീപക്ഷ നിലപാടുകളാണ്. എന്നാൽ ഗണേഷിനെ മന്ത്രിസഭയിൽ ഇരുത്തിക്കൊണ്ട് മുഖ്യമന്ത്രിക്ക് ആ സ്ത്രീപക്ഷ അവകാശ വാദം ആവര്‍ത്തിക്കാനാകില്ല.
വീട്ടിൽ കയ്യേറ്റമടക്കമുണ്ടായെന്ന് പോലീസിൻ്റെ 112 എന്ന ഫോണിൽ വിളിച്ച് മന്ത്രിയുടെ ഭാര്യ പരാതിപ്പെട്ടപ്പോള്‍ വന്ന പൊലീസ് ഒരു നടപടിയും എടുത്തില്ല. ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് ഒഴിഞ്ഞു. മുഖ്യമന്ത്രിയുടെ മകളെ വിവരം അറിയിച്ചെന്ന വെളിപ്പെടുത്തലുമുണ്ടായി. പരാതി ഒത്തുതീര്‍പ്പാക്കുമ്പോഴും ഒരു ഇടപെടലുമുണ്ടായില്ലെന്ന പ്രശ്നം നിലനിൽക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് നടപടികള്‍ വേഗത്തിലാക്കിയ സര്‍ക്കാര്‍ ഗണേഷിന്‍റെ വിഷയത്തിൽ എന്ത് ചെയ്തെന്ന ചോദ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷം ഉയര്‍ത്തും.
പത്തനാപുരത്ത് ഗണേഷിന്‍റെ സ്ഥാനാര്‍ത്ഥിത്വം വരുമ്പോഴുമൊക്കെ ഇടത് മുന്നണി നിലപാട് ചോദ്യം ചെയ്യപ്പെടും. അതേസമയം ഗണേഷ് മന്ത്രിയായി തുടരുന്നതിൽ സിപിഐയ്ക്ക് ഉള്‍പ്പടെ എതിര്‍പ്പുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടിനപ്പുറം പോകാൻ അവർക്കും കഴിയില്ല.
ഗണേഷ് കുമാറിൻ്റെ പെരുമാറ്റം സർക്കാരിൻ്റെ പ്രതിച്ഛായയെ തന്നെ തകർത്തുവെന്നും, മന്ത്രിസഭയ്ക്ക് തന്നെ ഇത് പുഴുക്കുത്താണെന്ന് സ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആലപ്പുഴയിൽ പറഞ്ഞു. ജനങ്ങൾക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.































