അരൂപി .
അഭിപ്രായം ഇരുമ്പുലക്കയല്ല. ഈ ആപ്തവാക്യം ശരിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് നമ്മുടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍.
ഇത് പറയാന്‍ കാരണം എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ കാര്യത്തില്‍ ഈയിടെയായി മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടുകളും അദ്ദേഹം മുമ്പ് പുലര്‍ത്തിയിരുന്ന അഭിപ്രായങ്ങളുമാണ്.
ഒരു ദശകത്തിന് മുമ്പ് വരെ വെള്ളാപ്പള്ളി പിണറായിയുടെ ദൃഷ്ടിയില്‍ വര്‍ഗ്ഗീയ വാദിയായിരുന്നു. 2015-ലായിരുന്നു വെള്ളാപ്പള്ളിയെ കേരളത്തിലെ പ്രവീണ്‍ തൊഗാഡിയ എന്ന് പിണറായി വിശേഷിപ്പിച്ചത്.

അന്ന് ബി.ജെ.പിയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ വെള്ളാപ്പള്ളി ഹിന്ദു ഐക്യം എന്ന മുദ്രാവാക്യമുയര്‍ത്തി സമത്വ മുന്നേറ്റ ജാഥ നടത്തുകയുണ്ടായി. ആയിടെ അഴുക്കുചാലിലെ ആള്‍ത്തുളയില്‍ വീണ തൊഴിലാളിയെ രക്ഷപെടുത്തുന്നതിനിടയില്‍ മരിച്ച കോഴിക്കോട്ടെ ഓട്ടോറിക്ഷ ഡ്രൈവര്‍ നൗഷാദിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചതിനെ വെള്ളാപ്പള്ളി രൂക്ഷമായി വിമര്‍ശിച്ചു.
സാമുദായിക നിറം നല്‍കിക്കൊണ്ട് വെള്ളാപ്പള്ളി സ്വീകരിച്ച ആ നിലപാടിനെ അപലപിച്ചു കൊണ്ടാണ് പിണറായി വെള്ളാപ്പള്ളിയെ ഹിന്ദുരാഷ്ട്രവാദി പ്രവീണ്‍ തൊഗാഡിയുമായി ഉപമിച്ചത്.
എസ്.എന്‍.ഡി.പി.യുടെ രാഷ്ട്രീയ സംഘടനയായ ബി.ഡി.ജെ.എസിലൂടെ ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളേയും നവോത്ഥാന മൂല്യങ്ങളേയും വഞ്ചിച്ചുവെന്നും വെള്ളാപ്പള്ളി എസ്.എന്‍.ഡി.പിയെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടിയിട്ടുവെന്നും വരെ അന്ന് സി.പി.എം. സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനവുമെഴുതിയിരുന്നു. വെള്ളാപ്പള്ളിയുടെ മകന്‍ തുഷാർ
നയിക്കുന്ന ബി.ഡി.ജെ.എസ്. കേരളത്തില്‍ ബി.ജെ.പിയുടെ മുഖ്യ സഖ്യകക്ഷിയായി ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്.
എന്നാലിപ്പോള്‍ പിണറായി തന്‍റെ അഭിപ്രായം മാറ്റിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ വെള്ളാപ്പള്ളി ഇപ്പോള്‍ തികഞ്ഞ മതേതര വാദിയും ഇടതുപക്ഷ ചിന്താഗതിക്കാരനുമാണ്. വെള്ളാപ്പള്ളിയെ എസ്.എന്‍.ഡി.പി. യോഗത്തിന്‍റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ 30-ാം വാര്‍ഷിക വേളയില്‍ അദ്ദേഹത്തെ അനുമോദിച്ചു കൊണ്ട് പിണറായി നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു.

ഏതാനും നാളുകള്‍ക്ക് മുമ്പ് മുസ്ലിം ഭൂരിപക്ഷമുള്ള മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംബന്ധിച്ചുള്ള വെള്ളാപ്പള്ളിയുടെ ആരോപണങ്ങളും വര്‍ഗ്ഗീയ പരാമര്‍ശങ്ങളും അതിനെത്തുടര്‍ന്നുണ്ടായ പൊട്ടിത്തെറികളും വിവാദങ്ങളുമെല്ലാം അവഗണിച്ചു കൊണ്ടായിരുന്നു മുഖ്യന്‍റെ പ്രശംസ. മലപ്പുറത്തെ ജനങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ അന്ന് പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കൂട്ടിക്കൊണ്ട് വന്നത് തന്‍റെ ഔദ്യോഗിക വാഹനത്തിലാണ്. ഈ പ്രവൃത്തിയുടെ പ്രാധാന്യം എല്ലാവര്‍ക്കും മനസ്സിലാകുകയും ചെയ്തു. സര്‍ക്കാരിനെ പിന്തുണക്കുന്നവര്‍ പോലും അത് വര്‍ഗ്ഗീയ പ്രീണനമാണെന്ന് ആരോപിച്ചു. സഖ്യകക്ഷിയായ സി.പി.ഐ. പോലും മുഖ്യമന്ത്രിയുടെ നടപടിയെ പരസ്യമായി തള്ളിപ്പറഞ്ഞു.
തന്‍റെ മലപ്പുറം പ്രസ്താവനക്ക് പിന്നിലെ നിലപാടിനെ ചോദ്യം ചെയ്ത മാദ്ധ്യമ പ്രവര്‍ത്തകനെ തീവ്രവാദിയായി മുദ്രകുത്തിയതും രോഷാകുലനായി അയാള്‍ക്ക് നേരേ മെക്കിട്ട് കയറിയതും സി.പി.ഐ.നേതാക്കളേയും അനുയായികളേയും ‘രാജ്യദ്രോഹികൾ’ എന്ന് വിശേഷിപ്പിിക്കാന്‍ വെള്ളാപ്പള്ളി മുതിര്‍ന്നതും വ്യാപകമായി അപലപിക്കപ്പെട്ടിരുന്നു.
“ജനപ്രതിനിധികള്‍ സര്‍ക്കാര്‍ നല്‍കുന്ന വാഹനങ്ങളില്‍ സുഹൃത്തുക്കളേയോ ബന്ധുക്കളേയോ കയറ്റരുതെന്ന് 1996-ലെ തെറ്റുതിരുത്തല്‍ രേഖയില്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. എന്നിരിക്കേ പിണറായി വിജയന്‍ ചെയ്ത ആ തെറ്റിനെ ന്യായീകരിക്കുന്നത് തിരുത്താന്‍ പാര്‍ട്ടിക്ക് കഴിയാതെ പോയത് കാപട്യമായിപ്പോയി.
വെള്ളാപ്പള്ളിയുടെ നാവ് വിഷലിപ്തമാണ്.എപ്പോഴൊക്കെ ഇടതുപക്ഷം മതനേതാക്കള്‍ക്കെതിരേ തിരിഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെയാണ് ഇടതു പക്ഷ നിലപാടുകളില്‍ ശോഭയുണ്ടാകുന്നത്. ആ നിലപാടുകള്‍ക്ക് ജരാനര സംഭവിക്കുന്നത് ആപത്ക്കരവും ഭയാനകവുമാണ്. മാദ്ധ്യമ പ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിക്കാന്‍ വെള്ളാപ്പള്ളിക്ക് ധൈര്യം നല്‍കിയത് സി.പി.എമ്മിന്‍റെ മൗനമാണ്.
സി.പി.ഐ.സെക്രട്ടറി ബിനോയ് വിശ്വം കൃത്യമായി നിലപാട് പറഞ്ഞു. സി.പി.എമ്മിന് ആ ആര്‍ജ്ജവത്തോടെ നിലപാട് പറയാന്‍ കഴിയുന്നില്ല”. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എമ്മിനെ പ്രതിരോധിക്കാന്‍ നിയുക്തനായ ഇടതുപക്ഷ നിരീക്ഷകന്‍ ഹസ്കറാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

സാധാരണഗതിയില്‍ ഇത്തരത്തില്‍ അഭിപ്രായം പറയുന്നവരെ “കടക്കൂ പുറത്ത്” എന്നാക്രോശിച്ചു കൊണ്ട് പാര്‍ട്ടിക്ക് പുറത്താക്കി പടിയടച്ച് പിണ്ഡം വക്കുമായിരുന്നു. എന്നാല്‍ ഹസ്കറിന്‍റെ കാര്യത്തില്‍ എന്തുകൊണ്ടോ താക്കീത് മാത്രം നല്‍കി കാര്യമൊതുക്കി. പക്ഷേ ഹസ്കര്‍ ‘ഇടതുപക്ഷ നിരീക്ഷക’ സ്ഥാനം സ്വയം രാജിവച്ച് ‘രാഷ്ട്രീയ നിരീക്ഷക’നായി തുടരാന്‍ തീരുമാനിച്ചു.
വെള്ളാപ്പള്ളിയെപ്പറ്റി പിണറായിക്കുള്ള അഭിപ്രായത്തില്‍ വൈരുദ്ധ്യമുണ്ടായത് മാര്‍ക്സിയന്‍ സിദ്ധാന്തമായ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്‍റെ സ്വാധീനത്തിലാണോ എന്നാണ് സി.പി.എമ്മിന്‍റെ എതിരാളികള്‍ കളിയാക്കി ചോദിക്കുന്നത്. എന്നാല്‍ എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറിയെ പുകഴ്ത്തുകയും എസ്.എന്‍.ഡി.പി.യുടെ രാഷ്ട്രീയ പ്രസ്ഥാനമായ ബി.ഡി.ജെ.എസിനെ ഇകഴ്ത്തുകയും ചെയ്യുന്ന നടപടിയെ ഇരട്ടത്താപ്പെന്ന് വിശേഷിപ്പിക്കുകയാണ് വേണ്ടതെന്നാണ് ചിലരുടെ അഭിപ്രായം.
പി.എം.ശ്രീ വിഷയത്തിലും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചില ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട വിഷയത്തിലും ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചവര്‍ ആഗോള അയ്യപ്പ സംഗമം നടത്തിയതിലും പൊതുപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ ആരോപണങ്ങളിലുമെല്ലാം ഈ ഇരട്ടത്താപ്പ് ദൃശ്യമല്ലേ എന്നും അവര്‍ ചോദിക്കുന്നു.
വെള്ളാപ്പള്ളിയെക്കുറിച്ചുള്ള അഭിപ്രായം മാറാനും അദ്ദേഹം പിണറായിക്ക് പ്രിയങ്കരനായി മാറിയതിനും പിന്നിലുള്ള രാഷ്ട്രീയം പരിശോധിക്കുന്നവര്‍ ആസന്നമായ നിയമ സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു സാമുദായിക ധ്രൂവീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ലേയെന്ന് സംശയിക്കുന്നു. ഒരു പുതിയ സോഷ്യല്‍ ഇഞ്ചിനീയറിംഗ് അണിയറയില്‍ രൂപപ്പെടുത്തി വരികയാണെന്നും അവര്‍ കരുതുന്നു.
വര്‍ഗ്ഗാധിഷ്ഠിത രാഷ്ട്രീയത്തില്‍ നിന്നും വ്യതിചലിച്ച് സാമുദായിക വികാരം പ്രയോജനപ്പെടുത്തുവാനുള്ള ഒരു പുതിയ തന്ത്രമാണ് സി.പി.എം.സ്വീകരിക്കുവാന്‍ സാദ്ധ്യതയുള്ളതെന്ന് അവര്‍ അനുമാനിക്കുന്നു. 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ഒറ്റപ്പെട്ട ഒന്നായാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി വിലയിരുത്തിയത്. ശബരിമല വിഷയവും വയനാട്ടിലെ രാഹുല്‍ഗാന്ധി സാന്നിദ്ധ്യവും മറ്റുമാണ് അതിന് കാരണമെന്നവര്‍ വിലയിരുത്തി. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായതോടെ ആ വിശ്വാസം ഉറച്ചു.
എന്നാല്‍ 2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം അവരെ ഞെട്ടിപ്പിച്ചു. പ്രത്യേകിച്ച് തൃശൂരിലെ ബി.ജെ.പി.സ്ഥാനാര്‍ത്ഥിയുടെ വിജയവും, ആറ്റിങ്ങലും ആലപ്പുഴയും പോലെ ഈഴവ സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയും, മദ്ധ്യ തിരുവിതാംകൂറില്‍ ക്രിസ്ത്യന്‍ പിന്തുണ പ്രതീക്ഷിച്ച് നടത്തിയ ‘ഇസ്ലാമോഫോബിയ’ പ്രചരണം ഫലപ്രദമല്ലാതായതും ശ്രദ്ധേയമായി.
ഉത്തരകേരളത്തില്‍ പൗരത്വ ഭേദഗതി നിയമവും പലസ്തീന്‍ വിഷയവും ക്ലച്ച് പിടിക്കാത്തതുമെല്ലാം ഒരു പുതിയ സോഷ്യല്‍ ഇഞ്ചിനീയറിംഗിന്‍റെ ആവശ്യകതയെപ്പറ്റി ചിന്തിക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്നവര്‍ കരുതുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളും ആ ചിന്തക്ക് ആക്കം കൂട്ടിയിട്ടുണ്ടാവാം.
വെള്ളാപ്പള്ളിയുടെ വര്‍ഗ്ഗീയ വിദ്വേഷ പ്രസ്താവനകളേയും, യു.ഡി.എഫ്. അധികാരത്തിലേറിയാല്‍ ജമാ അത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുക എന്നും മാറാടുകള്‍ ആവര്‍ത്തിക്കുമെന്നുമുള്ള സി പി എമ്മിൻ്റെ മുതിർന്ന നേതാ എ.കെ.ബാലന്‍റെ പ്രസ്താവനയേയും മറ്റും പിണറായി തള്ളിപ്പറയാത്തത് ഈ സോഷ്യല്‍ ഇഞ്ചിനീയറിംഗ് രൂപപ്പെടുത്തുന്നതിന്‍റെ ഭാഗമാണെന്നും വിലയിരുത്തുന്നവരുണ്ട്.
എന്തായാലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലുമുണ്ടായ തിരിച്ചടികള്‍ ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സി.പി.എം. അതിനുള്ള തന്ത്രങ്ങള്‍ ഒരുക്കുന്ന തിരക്കിലാണവര്‍.
പക്ഷേ ആ തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികള്‍ തങ്ങളുടെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് അംഗീകരിക്കാന്‍ അവര്‍ ഇപ്പോഴും തയ്യാറല്ല. എന്തും കാണിച്ചു കൂട്ടിയിട്ട് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏതാനും അപ്പക്കഷണങ്ങള്‍ കാട്ടിയാല്‍ അതൊക്കെ ജനങ്ങള്‍ മറക്കുമെന്ന് അവര്‍ ഇപ്പോഴും കരുതുന്നുണ്ടെങ്കില്‍ നിര്‍ഭാഗ്യകരമെന്നേ പറയാനാവൂ.

മുമ്പ് ജനകീയമായിരുന്ന ഒരു പാര്‍ട്ടി ചോദ്യം ചെയ്യപ്പെടാനാവാത്ത ഒരു നേതാവും ആജ്ഞാനുവര്‍ത്തികളായ ഏതാനും അനുയായികളും അടങ്ങുന്ന ഒന്നായി മാറിയാൽ ആ പാര്‍ട്ടിയെ ജനങ്ങള്‍ അംഗീകരിക്കില്ലന്ന പാഠമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ ഇടതുപക്ഷത്തെ പഠിപ്പിച്ചത്.
വാഴ്ത്തു പാട്ടുകള്‍ മാത്രമല്ല വിമര്‍ശനങ്ങള്‍ക്കും കാതുകൊടുക്കുന്നതാണ് ജനാധിപത്യ വ്യവസ്ഥിയില്‍ ഭരണാധികാരികള്‍ക്ക് ഭൂഷണമെന്ന് തിരിച്ചറിയണമെന്ന പാഠമാണ് ജനങ്ങള്‍ പഠിപ്പിച്ചത്.
ആ തിരിച്ചറിവ് സി.പി.ഐ.ക്കുണ്ടായെന്നാണ് തെരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് അവര്‍ നടത്തിയ വിലയിരുത്തലില്‍ നിന്ന് മനസ്സിലാകുന്നത്. ഏറ്റ പരാജയങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെ വിലയിരുത്തി തിരുത്താന്‍ സി.പി.എമ്മും തയ്യാറായില്ലങ്കില്‍ അവര്‍ നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.
































One Response
എനിക്കു ശേഷം ഒരു മാർക്സിസ്റ്റുകാരനും ഈ കസേരയിൽ ഇരുന്നു പോകരുതു് എന്നതാണ് പിണൻജിയുടെ മനസ്സിലിരുപ്പ്. അതിനുതകുന്ന പണികളെല്ലാം ഈ കുലംകുത്തിയല്ലാത്ത ആൾ നിർവ്വഹിച്ചേ പോകൂ’
ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന സ്ഥാനം അത്ര നിസ്സാരമൊന്നുമല്ല!