ക്ഷത്രിയൻ .എം.വി.രാഘവൻ ഇത്രമാത്രം ധൃതംഗപുളകിതനായ കാലം പുള്ളിയുടെ ജീവിതകാലത്തൊന്നും ഉണ്ടായിട്ടേയില്ല. പയ്യാമ്പലത്തെ ശവകുടീരത്തിൽ നിന്നും അത്രമാത്രം ഉച്ചത്തിലാണത്രെ ‘പൊട്ടിച്ചിരി’. എങ്ങനെ ചിരിക്കാതിരിക്കും.
ചരമദിനത്തിൽ കാണാൻ ആരൊക്കെയാണ് വന്നത്. ജീവിതകാലം മുഴുക്കെ ഊന്നുവടിപോലെ തനിക്കൊപ്പമുണ്ടായിരുന്ന സി.പി.ജോൺ മാത്രമല്ല, കുണ്ടറ കാസ്ട്രോ തൊട്ട് എസ്.ആർ.പിയും ഐ.വി ശിവരാമനും കെ.പി.സഹദേവനും കെ.കെ.രാഗേഷും തുടങ്ങി കല്ല് കരട് കാഞ്ഞിരക്കുറ്റി മുതൽ മുള്ളുമുരട് മൂഖൻ പാമ്പ് വരെ എത്രപേരാണ് വരിവരിയായി വന്നത്.
മരിക്കുമ്പോൾ ശരിക്കും ആരായിരുന്നു എം വി ആർ എന്നതിനെക്കുറിച്ച് ഇപ്പോഴും തീർച്ചമൂർച്ചയുണ്ടായിട്ടില്ല. കൗമാരവും യൗവനവുമൊക്കെ കാരിരുമ്പിൻ്റെ കരുത്തുള്ള കമ്യൂണിസ്റ്റുകാരനായിരുന്നു കക്ഷി. ബദൽ രേഖയുടെ പേരിൽ പുറത്താക്കപ്പെട്ടപ്പോഴും ഉശിരിനൊരു കുറവും വരുത്തിയതുമില്ല.

സി.പി.എം എന്ന തിരക്കേറിയ ബസിൽനിന്ന് സി.എം.പി എന്ന ഓട്ടോറിക്ഷയിലേക്ക് മാറിയെങ്കിലും ആരെടാ എന്ന് കേട്ടാൽ ഞാനെടാ എന്ന് കൂസലെന്യേ പറയാൻ മാത്രം ധീരനുമായിരുന്നു. രോഗത്തിൻ്റെ പിടിയിൽപ്പെട്ട് ശയ്യാവലംബിയായി മരണത്തോടടുത്തപ്പോൾ കക്ഷി ‘ഘർവാപസി’ നടത്തിയെന്നാണ് സിപിഎം കണ്ടെത്തൽ.
മക്കളിൽ ഒരുവനും പിന്നെ മരുമകനും പിന്തുണച്ചതോടെ രാഘവൻ്റെ അനന്തരാവകാശിത്വം സി പി എം സ്വയം ഏറ്റെടുക്കുകയും ചെയ്തു. അച്ഛന് അങ്ങനെ മാറ്റമുണ്ടായിട്ടില്ലെന്ന നിലപാടെടുത്ത മറ്റൊരു മകൻ അവശിഷ്ട സി എം പിക്കൊപ്പവും മറ്റൊരുമകൻ രണ്ടാമത്തെ സി എം പിക്കൊപ്പവും നിലക്കൊള്ളുകയും ചെയ്തു.
വിപ്ലവപ്പാർട്ടിയിലെ എല്ലാമെല്ലാമായിരുന്നു ഒരുകാലത്ത് എം വി ആർ. കക്ഷി അറിയാതെ വടക്കെ മലബാറിൽ ഒരില പോലും അനങ്ങില്ലെന്ന കാലം. വളർന്ന് വളർന്ന് ശിഖരം വീടിന് മുകളിലുമെത്തിയെന്ന ശങ്ക ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിൽ അങ്കുരിച്ചതോടെയാണ് രാഘവൻ്റെ കഷ്ടകാലം ആരംഭിച്ചതെന്നാണ് അക്കാലത്ത് പറഞ്ഞുകേട്ടത്. കോഴിക്കോട് മുതലക്കുളം മൈതാനത്ത് നമ്പൂതിരിപ്പാട് പ്രസംഗിച്ചുകൊണ്ടിരിക്കെ രാഘവൻ കടന്നുവരുന്നത് കണ്ട് സദസ് ഇളകി മറിഞ്ഞപ്പോൾ ഇ.എം.എസിൻ്റെ മനവും ഇളകുകയായിരുന്നുവത്രെ.
പിന്നെ അധികമൊന്നും താമസിക്കേണ്ടിവന്നില്ല. ബദൽ രേഖയായി, ചർച്ചയായി, വിവാദമായി, എം.വി.രാഘവൻ പാർട്ടിക്ക് പുറത്തുമായി. താൻ വളർത്തി വലുതാക്കിയവർ പലരും കണ്ണൂരിൽ രാഘവന് എതിരായി. അവരുടെ ശത്രുത രാഘവൻ്റെ ജീവനെടുക്കാനുള്ള ശ്രമമായി വരെ വളർന്നു. രാഘവൻ്റെ വീടും പാപ്പിനിശേരിയിലെ ആയുർവേദ ആശുപത്രിയും മാത്രമല്ല, പറശിനിക്കടവ് പാർക്കിലെ പാമ്പുകൾ വരെ കെടുതികൾക്കിരയായി.
മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കില്ലെന്ന് ഉറപ്പിച്ച രാഘവൻ്റെ കൈപിടിക്കാൻ അന്നുണ്ടായത് സാക്ഷാൽ കെ.കരുണാകരൻ. കള്ളം പറയാനല്ലാതെ കരുണാകരൻ വായ തുറക്കാറില്ലെന്ന് അക്കാലമത്രയും പരിഹസിച്ച രാഘവനെയാണ് ലീഡർ കൂടെക്കൂട്ടിയത്. കരിങ്കാലി എന്നല്ലാതെ രാഘവൻ കരുണാകരനെ വിളിച്ചിട്ടുണ്ടായിരുന്നില്ല.
എന്നിട്ടും രാഘവൻ ആപത്തിൽപ്പെട്ടപ്പോൾ ലീഡർ കൈനീട്ടിക്കൊടുത്തു. യുഡിഎഫ് ധാരണപ്രകാരം തങ്ങൾക്ക് ലഭിച്ച അഴീക്കോട് സീറ്റിലെ സ്ഥാനാർഥിയെ പിൻവലിച്ച് രാഘവനെ മത്സരിപ്പിക്കാൻ മുസ്ലിം ലീഗും തയാറായി.
പാർട്ടി ചെറുതാണെങ്കിലും രാഘവന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നെഞ്ചുവിരിച്ച്, തല ഉയർത്തിത്തന്നെ മുന്നോട്ട് പോയ രാഘവനെ രോഗം തളർത്തിയപ്പോഴാണ് എല്ലാം കീഴ്മേൽ മറിഞ്ഞത്. രാഘവൻ തങ്ങൾക്കൊപ്പമാണെന്ന് സി പി എം പ്രഖ്യാപിക്കുമ്പോൾ ഒന്നും തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു കക്ഷി.
മരണം സംഭവിച്ചതോടെ മരണവീട്ടിലെ കാരണവരുടെ റോൾ സിപിഎം സ്വയം ഏറ്റെടുത്തു. ആണ്ടുദിനത്തിൽ ഓർമ്മ പുതുക്കുന്നതിനും അവർ റെഡി. ഇത്തവണയും രാഘവനെ ഓർക്കാൻ അവരെത്തി. കുണ്ടറ കാസ്ട്രോ മുതൽ അണ്ടിമുക്ക് സഖാവ് വർധിത ആവേശത്തോടെയാണ് പഴയ വർഗശത്രുവിനെ ഓർത്തത്.
രാഘവനൊപ്പം ചേർന്നത് കൊണ്ടുമാത്രം അവസരങ്ങൾ പലതും നഷ്ടമായിട്ടും വിശ്വാസത്തിൽ മാറ്റം വരുത്താതെ രാഘവാനുകൂലി എന്നതിൽ ഇപ്പോഴും അഭിമാനം കൊള്ളുന്ന സി.പി ജോണും കൂട്ടരും പതിവുപോലെ അവരുടെ നേതാവിനെ ഓർക്കാനെത്തി. എം.വി.രാഘവൻറെ മകൻ ഗിരീഷും അവർക്കൊപ്പമായിരുന്നു.
ഇടക്കാലത്ത് സി.പി ജോണുമായി പിണങ്ങുകയും സ്വന്തം പേരിൽ ഗ്രൂപ്പുണ്ടാക്കി സി.പി.എമ്മിൽ ലയിക്കുകയും ചെയ്ത കെ.ആർ.അരവിന്ദാക്ഷൻ്റെ മരണശേഷവും അദ്ദേഹത്തിൻ്റെ പേരിൽ ഒരു സിഎംപി നിലനിൽക്കുന്നുവെന്ന് അറിഞ്ഞതും ഇപ്പോഴാണ്.
സിഎംപി അരവിന്ദാക്ഷൻ എന്ന പേരിലും ചിലർ രാഘവൻ്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയെന്നാണ് വാർത്ത. രാഘവൻ്റെ മകൻ രാജേഷും അക്കൂട്ടത്തിൽ സ്ഥാനം പിടിച്ചു. നികേഷ് കുമാർ ആകട്ടെ സിപി എമ്മിനൊപ്പവും. മൂന്ന് ആൺമക്കൾ മൂന്ന് പക്ഷത്തായിരുന്നുവെന്നതിനാൽ ചരമദിനവും കളറായി.
ശവകുടീരത്തിലെ പുഷ്പാർച്ചനയിൽ മാത്രം ഒതുക്കിയില്ല സിപിഎം. രാഘവൻ്റെ പേരിൽ ഒരു പുരസ്കാരം തന്നെ നൽകിക്കളഞ്ഞു അവർ. നൽകിയത് എം.എ.ബേബിയും സ്വീകരിച്ചത് എസ്.രാമചന്ദ്രൻ പിള്ളയും. ഇത്രയുമൊക്കെ കണ്ടിട്ടും ഹർഷപുളകിതനാകാതിരിക്കാൻ മാത്രം പിന്തിരിപ്പനൊന്നുമല്ലല്ലോ എം.വി.രാഘവൻ.
Post Views: 442































