March 6, 2026 11:22 am

കാരണഭൂതൻ്റെ ഒറ്റപ്പെട്ട മർദനത്തിന് ഒരു സല്യൂട്ട്…

ക്ഷത്രിയൻ .

ശുവിനെക്കുറിച്ച് ഉപന്യാസമെഴുതാൻ പറഞ്ഞാൽ പശുവിനെക്കെട്ടിയ തെങ്ങിനെക്കുറിച്ചും കെട്ടാൻ ഉപയോഗിച്ച കയറിനെക്കുറിച്ചുമൊക്കെ വർണിച്ച് അവസാനം കയറിൻ്റെ അറ്റത്ത് ഒരു പശു ഉണ്ടായിരുന്നുവെന്ന് എഴുതിവെക്കുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ട്.

പിണറായി ഭാഗത്തൊക്കെ പണ്ടുകാലത്ത് പ്രൈമറി ക്ലാസുകളിൽ അത്തരക്കാരുടെ ബാഹുല്യമുണ്ടായിരുന്നുവെന്നാണ് പറഞ്ഞുകേൾക്കുന്നത്. വില്യം ലോഗൻ്റെ മലബാർ മാനുവലിലും ഇബ്നു ബത്തൂത്തയുടെ സഞ്ചാരസാഹിത്യത്തിലുമൊക്കെ അത്തരക്കാർ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അത് ശരിവക്കുംവിധമാണ് നിയമസഭയിൽ കാരണഭൂതൻ്റെ പ്രകടനം.

പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന് കേരളം ഉണ്ടായതിന് ശേഷമുള്ള സകലമായ അതിക്രമ ചരിത്രവും വിവരിച്ചത് പഠിച്ചത് മറക്കാത്തത് കൊണ്ടുമാത്രമാണെന്ന് വിശ്വസിക്കുകയേ നിർവാഹമുള്ളൂ.

അടുത്തിടെ പുറത്തുവന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ആവലാതിക്ക് ഇക്കാലമത്രയും കേരളം ഭരിച്ച സകലമാന മുഖ്യമന്ത്രിമാരുടെയും കാലത്തുണ്ടായ അതിക്രമ ചരിത്രങ്ങൾ വിവരിക്കാനുള്ള സാമർഥ്യം അംഗീകരിച്ചേ തീരൂ.

ബ്രണ്ണൻ കോളജിൽനിന്ന് ആശാൻ ബിരുദമെടുത്തത് ചരിത്രത്തിലാണോ എന്ന് തിട്ടമില്ല. ഏതായാലും കേരളത്തിലെ പൊലീസ് അതിക്രമങ്ങളിൽ ചരിത്രം അവസാനിപ്പിച്ചത് മോശമായിപ്പോയി. ചന്ദ്രഗുപ്ത മൗര്യ കാലം തൊട്ട് മുഗളകാലത്തിലൂടെയൊക്കെ സഞ്ചരിച്ച് മെഗാവിവരണം തന്നെ ആകാമായിരുന്നു കാരണഭൂതന്.

പൊലീസ് അതിക്രമം ഒറ്റപ്പെട്ട സംഭവമാണെന്ന കാരണഭൂതൻ്റെ വെളിപ്പെടുത്തലും ചില്ലിട്ട് സൂക്ഷിക്കേണ്ടത് തന്നെ. അതിൻറെ പേരിൽ ആരും ആശാൻ്റെ നെഞ്ചത്ത് കയറാൻ വരേണ്ടതില്ല. ലോക്കപ്പ മർദ്ദനങ്ങൾ 99.9ശതമാനവും ഒറ്റപ്പെട്ട സംഭവങ്ങൾ തന്നെയായിരിക്കുമെന്ന് കാരണഭൂതൻ മകളോടെന്നല്ല, പേരക്കുട്ടിയോട് ചോദിച്ചാലും സമ്മതിക്കുന്ന കാര്യമാണ്.

അതായത് അതിക്രമം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട പാവം സ്റ്റേഷനിൽ എപ്പോഴും ഒറ്റയ്ക്കായിരിക്കും. എതിർവശത്ത് പൊലീസുകാർ കുറെയുണ്ടാകുമെങ്കിലും അടിയും ഇടിയും തൊഴിയും ഏറ്റുവാങ്ങേണ്ട പാവം ഒറ്റയ്ക്കായിരിക്കും. അതാണ് മുഖ്യൻ പറഞ്ഞത് പൊലീസ് അതിക്രമം ഒറ്റപ്പെട്ട സംഭവമാണെന്ന്.

അതിക്രമം ഒറ്റപ്പെട്ടതാണെന്ന് പറയുമ്പോഴും 9 വർഷത്തിനിടെ അതിക്രമങ്ങളുടെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസുകാരുടെ എണ്ണം പരിഗണിക്കുമ്പോൾ ചില്ലറ പൊരുത്തക്കേടുണ്ട്. ഇക്കാലയളവിൽ 144 പേരെ സസ്പെൻഡ് ചെയ്തുവന്നാണ് ആഭ്യന്തരനായ മുഖ്യൻ ഉവാച.

എന്നുവച്ചാൽ ഒരു വർഷം സസ്പെൻഡ് ചെയ്യപ്പെട്ടവർ 16 എന്ന് ചുരുക്കം. കേരളത്തിൽ ഇപ്പോഴും ഒരു വർഷത്തിന് 12 മാസമാണെന്നിരിക്കെ ഒരു മാസം സസ്പെൻഡ് ചെയ്യപ്പെടുന്നത് ഒന്നിൽ നിൽക്കുന്നില്ല. കൃത്യമായി പറഞ്ഞാൽ 1.3333333 ഒക്കെ ആകുന്നു.

വർഷം 12ൽ അധികം പേരെ സസ്പെൻഡ് ചെയ്യാൻ മാത്രം അതിക്രമമെന്ന് പറയാതെ പറഞ്ഞിട്ടും അതിനെ ഒറ്റപ്പെട്ട സംഭവമെന്ന് വിശേഷിപ്പിക്കാനുള്ള ലാളിത്യത്തെ വേണം സല്യൂട്ട് ചെയ്യാൻ.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

One Response

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News