ക്ഷത്രിയൻ .
അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സഹകരിച്ചിട്ടില്ലെന്ന് പിണറായി വിജയൻ പറയുന്നത് പൂർണമായും ശരിയാണ്.
അക്കാലത്ത് ആർഎസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന് ഗോവിന്ദൻ പറയുന്നതും ശരിയാണ്. ഒരുവിഷയത്തിൽ രണ്ട് ശരികൾ എങ്ങനെയുണ്ടാകുന്നു എന്നറിയണമെങ്കിൽ അടിയന്തരാവസ്ഥക്കാലത്തെ ചെയ്തികളെക്കുറിച്ച് അറിയണം.
അടിയന്തരാവസ്ഥ അറബിക്കടലിൽ എന്നൊക്കെ ഇ.എം.എസ് നമ്പൂതിരിപ്പാട് വലിയ വായിൽ വിളിച്ചുപറഞ്ഞിരുന്നുവെങ്കിലും കാര്യമായ രീതിയിൽ പ്രത്യക്ഷ സമരങ്ങളൊന്നും അക്കാലത്ത് വിപ്ലവപ്പാർട്ടിവക ഉണ്ടായിട്ടേയില്ല. കരുതൽ തടങ്കൽ പ്രകാരം ചില നേതാക്കൾ ജയിലിലായിരുന്നുവെന്നത് ശരിയാണ്.
നേതാക്കളെ തടങ്കലിലിടാൻ കരുണാകരൻ്റെ പോലീസ് അതീവ താത്പര്യം കാണിക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തിൽ അക്കാലത്തുണ്ടായിരുന്ന അഖിലേന്ത്യാ ലീഗ് നേതാക്കൾ വരെയുണ്ട്. സയ്യിദ് ഉമർ ബാഫഖി തങ്ങൾക്ക് നിസ്കാരത്തിന് അംഗശുദ്ധി വരുത്തുന്നതിനുള്ള വെള്ളം ഒഴിച്ചുകൊടുത്തത് കെ.ജി. മാരാറായിരുന്നുവെന്നൊക്കെ കഥകളുമുണ്ട്.
പക്ഷെ, ജനങ്ങളെ തെരുവിലിറക്കുന്ന കാര്യത്തിൽ കാര്യമായ ഇടപെടലൊന്നും ഉണ്ടായിട്ടുണ്ടെന്ന് പറയുകവയ്യ. പ്രകൃതിയുടെ വിളി കേൾക്കാനുള്ള പ്രയാസം കാരണം നിർത്തിവെക്കേണ്ടി വന്ന സോളർ സമരം പോലെ ഒന്ന് സംഘടിപ്പിക്കാൻ അക്കാലത്ത് വിപ്ലവപ്പാർട്ടി ആലോചിച്ചുപോലുമില്ലെന്ന് ചുരുക്കം.
അതേസമയം അടിയന്തരാവസ്ഥക്കെതിരെ തെരുവിൽ പ്രത്യക്ഷ സമരവുമായി ഇറങ്ങിയിരുന്നത് ജനസംഘം അഥവാ ആർ. എസ്. എസ്.എസുകാരായിരുന്നു.
സമര തീക്ഷ്ണതയ്ക്കനുസരിച്ച് പോലീസ് മർദ്ദനവും ഏൽക്കേണ്ടിവന്നിട്ടുണ്ട് അവർക്ക്. സമരത്തിനിറങ്ങിയ ജനസംഘക്കാരുമായി സമരത്തിനിറങ്ങാത്ത സിപിഎമ്മുകാർക്ക് സഹകരിക്കേണ്ടിവന്നിട്ടില്ല എന്ന സ്ഫടികസമാന സത്യമാണ് കാരണഭൂതന് പ്രസ്താവനയുടെ ബലം.
അതുകൊണ്ടുതന്നെ ആ പറഞ്ഞത് 100ശതമാനം ശരിയുമാണ്. അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ കുറച്ചെങ്കിലും സഹകരിച്ചുവെന്ന് പറയാവുന്നവർ അക്കാലത്തെ കോൺഗ്രസ് പരിവർത്തനവാദികളാണ്.
കുറെ ചുമരെഴുത്തുകൾക്കെങ്കിലും അവർ ഇറങ്ങിപ്പുറപ്പെട്ടിരുന്നു. ‘ഇന്ദിരയുടെ അടിയന്തരം’ എന്ന ലഘുലേഖയും മററും വിതരണം ചെയ്യുകയും ചെയ്തു. എം. എ. ജോൺ അടക്കമുള്ള ചില നേതാക്കൾ ജയിലും പോയി.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയ്ക്ക് മുന്നിൽ മര്യാദരാമന്മാരായി ചമയുകയും അടിയന്തരാവസ്ഥ കഴിഞ്ഞപ്പോൾ പൊട്ടിത്തെറിക്കുകയും ചെയ്തവരിൽ സിപിഎമ്മുകാർക്കൊപ്പം കൂട്ടിക്കെട്ടാവുന്ന മറ്റൊരു കൂട്ടരുമുണ്ട്. അത് കോൺഗ്രസിനകത്തുള്ളവർ തന്നെയാണ്.
അടിയന്തരാവസ്ഥയുടെ എല്ലാ സൗകര്യങ്ങളും അനുഭവിക്കുകയും അടിയന്തരാവസ്ഥ അവസാനിച്ചപ്പോൾ പാർട്ടിക്കകത്ത് വിപ്ലവം നടത്തി പുറത്തുപോവുകയും ചെയ്ത എ.കെ.ആൻറണിയും കൂട്ടരുമാണ് അവർ.
കാരണഭൂതൻ പറഞ്ഞതാണ് ശരിയെങ്കിൽ അപ്പം ഗോവിന്ദൻ പറഞ്ഞതും എങ്ങനെ ശരിയാകുമെന്ന ശങ്കയൊന്നും വേണ്ട. അതും ശരിയാണ്. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള 1977 ലെ പൊതു തിരഞ്ഞെടുപ്പിലാണ് ഗോവിന്ദൻ പറഞ്ഞ സഹകരണം.
ജനസംഘം, സംഘടനാ കോൺഗ്രസ്, സോഷ്യലിസ്റ്റ് പാർട്ടികൾ തുടങ്ങിയവ ചേർന്നുള്ള ജനതാപാർട്ടിയുമായിട്ടായിരുന്നു സിപിഎമ്മിന് ബന്ധം. ജനതാപാർട്ടിയിലെ ഒരു ഇതൾ ജനസംഘം തന്നെയായിരുന്നുവെന്ന് ആർക്കാണ് അറിയാത്തത്.
അതാണ് ഗോവിന്ദൻ പറഞ്ഞതിൻ്റെ പൊരുൾ. സത്യം പറഞ്ഞ ഗോവിന്ദൻ കാരണഭൂതൻ കണ്ണുരുട്ടിയപ്പോഴേക്കും മാറ്റിപ്പറഞ്ഞത് മോശമായിപ്പോയി.
അതേ ജനതാപാർട്ടിയുമായി 1980ൽ കൂട്ടുകൂടിയതിനാണ് കാരണഭൂതനും ഗോവിന്ദനുമെല്ലാം കോൺഗ്രസിനെ പഴിക്കുന്നത്. അക്കാലത്ത് കാസർകോട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആർ. എസ്. എസ് നേതാവ് ഒ. രാജഗോപാൽ ആയിരുന്നല്ലോ അവരുടെ സ്ഥാനാർഥി.
80ലെ ജനതാപാർട്ടിക്ക് ജനസംഘത്തിൻ്റെ ചൂരുണ്ടാവുകയും 77ൽ അതില്ലാതിരിക്കുന്നതും എങ്ങനെയെന്ന് വിശദീകരിക്കാൻ ഒരു ‘പൂമരനും’ സാധിക്കുമെന്ന് തോന്നുന്നില്ല.വിവാദവിഷയം എന്ത് തന്നെയായാലും ചെന്നുകൊള്ളുന്നത് കാരണഭൂതനിലാണെന്നതാണ് മറ്റൊന്ന്.
നെയ്യാറ്റിങ്കര ഉപതിരഞ്ഞെടുപ്പ് നാളിൽ വി. എസ്.അച്ചുമ്മാമൻ വണ്ടിപിടിച്ച് ഒഞ്ചിയം വരെ പോയി. സഖാക്കൾ 51വെട്ടുവെട്ടിക്കൊന്ന ടി.പി.ചന്ദ്രശേഖരൻ്റെ വിധവയെ ആശ്വസിപ്പിക്കാനുള്ള യാത്ര എന്തിനായിരുന്നുവെന്ന് ചോദിച്ചാൽ സംശയലേശമെന്യെ പറയാവുന്ന ഉത്തരം അത് പാർട്ടി സെക്രട്ടറിയായിരുന്ന കാരണഭൂതനോടുള്ള വിയോജിപ്പറിയിക്കാനാണെന്ന് തന്നെ.
മറ്റൊരു തിരഞ്ഞെടുപ്പിൻ്റെ തിരുമുറ്റത്താണ് ചിറ്റപ്പൻ ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട കാര്യം സ്ഥിരീകരിച്ചത്. പാർട്ടിയിൽ നേരിടുന്ന അവഗണനയ്ക്കെതിരെ കാരണഭൂതനുള്ള കുത്തായിരുന്നു അതുമെന്ന് മലയാളികൾക്ക് സംശയമേയുണ്ടായില്ല.
ഇപ്പോൾ ഇതാ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ തലേനാളാണ് പതിറ്റാണ്ടുകൾക്ക് മുൻപത്തെ ആർഎസ്എസ് ബന്ധം അരക്കിട്ടുറപ്പിച്ച് അപ്പം ഗോവിന്ദൻ രംഗത്ത് വന്നത്.
നിലമ്പൂരും കടന്ന് മുന്നേറാനുള്ള കാരണഭൂതൻ്റെ പടയോട്ടത്തിന് ചെറിയൊരു തടയിടൽ തന്നെയാണ് ഗോവിന്ദലക്ഷ്യമെന്ന് കരുതുന്നവർ പാർട്ടിയിൽതന്നെ കാണും.
അല്ലാതെ നിലമ്പൂരങ്കത്തിൽ പകൽ മുഴുവൻ ആടിത്തിമിർത്തശേഷം അന്തിനേരത്ത് കലമുടക്കാൻ ഗോവിന്ദൻ മെനക്കെട്ടത് മനസറിയാതെയാണെന്ന് വിചാരിക്കുന്നതിനോളം മണ്ടത്തരം വേറെയുണ്ടെന്ന് തോന്നുന്നില്ല.