June 19, 2025 7:49 am

വായന ദിനത്തിലെ ഉത്തരവും ചില അക്ഷരസ്കലിതങ്ങളും

ക്ഷത്രിയൻ .

വായന ദിനത്തോട് അനുബന്ധിച്ച് സ്കൂളുകൾക്കായി വിദ്യാഭ്യാസ വകുപ്പ് നൽകിയ ഉത്തരവിൽ പരക്കെ അക്ഷരത്തെറ്റുകളാണത്രെ.

വായന ദിനം എന്നതിന് പകരം ‘വയനാദിനം’ എന്ന് തുടങ്ങി ഉചിതമായ എന്നത് ‘ഉചതിമായ’ എന്നൊക്കെയാണ് കുറിപ്പിലുള്ളത്. അതിൻ്റെ പേരിൽ വിദ്യാഭ്യാസവകുപ്പിനെ ആക്ഷേപിക്കാൻ ഇറങ്ങുന്നവർ ആധുനിക വിദ്യാഭ്യാസമെന്നല്ല, പൗരാണിക വിദ്യാഭ്യാസത്തെക്കുറിച്ച് പോലും പിടിപാടില്ലാത്തവരാണ് എന്നുവേണം കരുതാൻ.

വീഴ്ചയിൽ നിന്നാണ് ഉയർച്ചയുണ്ടാകുന്നത് എന്നാണ് പ്രമാണം. ഓരോ വീഴ്ചയും ഓരോ ഉയർച്ചയുടെ ആദ്യ പടിക്കെട്ടാണെന്ന് ചുരുക്കം. അങ്ങനെ വരുമ്പോൾ തെറ്റിൽനിന്നാണ് ശരിയുണ്ടാകുന്നത്. മറിച്ച് ശരിയിൽ നിന്നാണ് തെറ്റുണ്ടാകുന്നത് എന്ന് മന്ത്രി ശിവൻ കുട്ടി പോലും പറയില്ല.

തെറ്റായ സംഗതികളുമായി ക്ലാസിലെത്തുന്ന കുട്ടികളെ ശരിയായത് പഠിപ്പിക്കാൻ അധ്യാപകർക്ക് എളുപ്പം സാധിക്കും. കാര്യങ്ങൾ ശരിയായി ധരിച്ചാണ് കുട്ടികൾ ക്ലാസിലെത്തുന്നതെങ്കിൽ അവരെ ശരി പഠിപ്പിക്കേണ്ട ഭാരം അധ്യാപകർക്കുണ്ടാകുന്നില്ല. എല്ലാ കുട്ടികളും ശരിയുൾക്കൊള്ളുന്നവരാണെങ്കിൽ പഠിപ്പിക്കേണ്ട ആവശ്യമേ വരുന്നില്ല. അങ്ങനെയാകുമ്പോൾ ക്രമേണ അധ്യാപകരുടെ ജോലിയും ഇല്ലാതാകും.

നിയമന നിരോധനം ഉണ്ടെന്നും ഇല്ലെന്നും പറയുന്നുണ്ടെങ്കിലും നിലവിലുള്ള അധ്യാപകരെ തൊഴിൽ രഹിതരാക്കാനുള്ള അഹങ്കാരമൊന്നും സർക്കാരിന് ഇല്ല. അതിനാൽ ക്ലാസിലെത്തുന്ന കുട്ടികളെ പഠിപ്പിക്കാൻ അധ്യാപകർക്ക് എന്തെങ്കിലുമൊക്കെ വിഷയം വേണം.

വാചകങ്ങൾ അക്ഷരത്തെറ്റോടെ മനസിലാക്കി വരുന്ന കുട്ടികൾക്ക് ശരിയായ വാചകം പറഞ്ഞുകൊടുക്കാൻ അധ്യാപകർക്ക് അവസരം ലഭിക്കും. അതുവഴി അധ്യാപകരുടെ തൊഴിൽ നിലനിൽക്കുകയും ചെയ്യും. ഉത്തരവിലെ അക്ഷരത്തെറ്റ് കൊണ്ട് സർക്കാർ അത്രമാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. അല്ലാതെ ഉചിതമാംവിധം വായന ദിനം ആചരിക്കണമെന്ന് നിർദേശിക്കാൻ സർക്കാരിന് അറിയാഞ്ഞിട്ടൊന്നുമല്ല.

വായന ദിനമെത്തും മുൻപ് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചത് നന്നായി. അല്ലെങ്കിൽ ചരിത്രപരമായി കുറേയൊക്കെ കാര്യങ്ങൾക്കൂടി വായന ദിനത്തിൽ പാവം മലയാളികൾ വായിക്കേണ്ടിവന്നേനെ. നിലമ്പൂരിൽ വായന കണ്ടുപിടിച്ചയാൾ ആരെന്ന് ചോദിച്ചാൽ ഇടത് മുന്നണി സ്ഥാനാർഥിയെ കണ്ണുമടച്ച് തൊട്ടുകാണിക്കാൻ കഴിയുംവിധമാണ് കാര്യങ്ങൾ.

അത്രമാത്രം ഡക്കറേഷനാണ് സ്ഥാനാർഥിയുടെ വായനയെക്കുറിച്ച് അണ്ടിമുക്ക് ബ്രാഞ്ച് സെക്രട്ടറി മുതൽ സാഹിത്യവിശാരദന്മാർ വരെ നടത്തിയിട്ടുള്ളത്. ചതുരവടിവിലുള്ള സ്വരാജഭാഷണത്തിൽ വിഡ്ഢിത്തത്തിൻറെ തോത് കൂടുന്നുവെന്ന് പ്രതിപക്ഷ നേതാവും കൂട്ടരും ഇടയ്ക്കിടെ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും അതൊന്നും അംഗീകരിക്കാൻ ഇടതന്മാരെ കിട്ടില്ല.

വായന ദിനത്തിൻ്റെ മുന്നോടിയായി വായിച്ച സമൂഹമാധ്യമ പോസ്റ്റുകളിൽ ചിന്തനീയമെന്ന് തോന്നിയത് മാധ്യമരംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് എടുത്തുചാടിയ കുമാരൻ്റെ വരികളാണ്. ഇടത് സ്ഥാനാർഥി നിലമ്പൂരിൻ്റേത് മാത്രമല്ല, സംസ്ഥാനത്തിൻ്റെ തന്നെ നായകനാകുമെന്നാണ് ആശാൻ പറയുന്നത്.

നിയമസഭയിലേക്ക് അവസരം തേടി കിണറിൽ ഇറങ്ങിയിട്ടും തിരഞ്ഞെടുപ്പിൽ കരകയറാനാകാത്തയാളാണ് കക്ഷി. പാർലമെൻററി മോഹത്താൽ കിണറിലിറങ്ങാൻ പോലും ധൈര്യം കാണിച്ചിട്ടുണ്ട് കുമാരൻ, കിണറേഷ് കുമാർ.

ജനം അംഗീകരിക്കുന്നില്ലായപ്പോൾ ആങ്കർ കസേരയിൽ തിരികെയെത്തി കഥകളി തുടരുകയും ചെയ്തു. വീണ്ടും രാഷ്ട്രീയം തിരഞ്ഞെടുത്തിരിക്കയാണ് മൂപ്പർ. ലക്ഷ്യം 2026 ആണെന്ന് ശത്രുക്കൾ പ്രചരിപ്പിക്കുന്നുമുണ്ട്.

കിണറിൽ ഇറങ്ങിയതിൻ്റെ അത്രപോലും വിവേചനബുദ്ധി ഉപയോഗിക്കാതെയാണ് ആശാൻ സ്വരാജിൽ സംസ്ഥാനത്തിൻറെ നായകനെ കണ്ടെത്തിയതെന്ന് വേണം പറയാൻ.

പ്രാസമൊപ്പിച്ചുള്ള തള്ളൽ മാത്രമാണെങ്കിൽ കാരണഭൂതൻ്റെ ശ്രദ്ധയിൽപ്പെടും മുൻപ് പോസ്റ്റ് മുക്കുന്നതാണ് ബുദ്ധി. സംസ്ഥാനത്തിൻറെ നായകനായി കാരണഭൂതൻ നേരിട്ടുതന്നെ ഒരാളെ വളർത്തിക്കൊണ്ടുവരുന്നുണ്ട്.

അതിനിടെ മറ്റൊരാളെ ആ സ്ഥാനത്ത് അവരോധിക്കാൻ കിണറേശനല്ല, ഉടയ തമ്പുരാൻ ശ്രമിച്ചാലും ക്ഷമിക്കാൻ മാത്രം ലോലഹൃദയനല്ല, കാരണഭൂതനെന്ന് ഓർക്കുന്നതും നന്ന്.

ഭൂലോക ദുരന്ത നിവാരണത്തിൻറെ മുരളീരവം മുഴക്കി പരിചയിച്ചൊരാൾക്കാണെങ്കിൽ നിലമ്പൂരിലെ ഇടത് സ്ഥാനാർഥിയെ നിയമസഭയിലെത്തിച്ചാൽ മാത്രമേ ഇനി ഉറക്കം ലഭിക്കൂവെന്നായിട്ടുണ്ടത്രെ.

ആ മട്ടിലൊരു കുറിപ്പാണ് ദുരന്തക്കുടി വക വായന ദിനത്തലേന്ന് സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. ദുരന്തം പല കോലത്തിലും വരുമെന്ന് സമാധാനിക്കുകയേ വായനക്കാർക്ക് അഭികാമ്യമായുള്ളൂ.

തിരഞ്ഞെടുപ്പിൻ്റെ തിരക്കിനിടയിൽ സ്ഥാനാർഥിയോട് കൂടുതൽ സംസാരിക്കാൻ കഴിയാത്തതിൻ്റെ വേദനയുമുണ്ട് കുറിപ്പിൽ. തിരഞ്ഞെടുപ്പ് ആരവമൊക്കെ കഴിഞ്ഞിട്ട് ‘പൂമരനുമായി’ വിശാലാർഥത്തിലുള്ള കൂടിക്കാഴ്ചക്ക് ദുരന്തക്കുടിയുടെ ഹൃദയം തുടിക്കുന്നുമുണ്ട്.

തിരഞ്ഞെടുപ്പിൽ ജയിച്ചാൽ കൂടിക്കാഴ്ച പോയിട്ട് സ്വന്തമായി ശ്വാസം കഴിക്കാൻ പോലും സ്വരാജിന് സമയം ലഭിക്കുമെന്ന് തോന്നുന്നില്ല. അവശേഷിക്കുന്ന ഏഴ് മാസത്തിനിടയിൽ അത്രയേറെ കാര്യങ്ങളിൽ വ്യാപൃതനാകേണ്ടതുണ്ട് എന്നതാണ് കാരണം.

അതിനിടെ ദുരന്തക്കുടിയെന്നല്ല, സാക്ഷാൽ ദേവേന്ദ്രൻ വന്നാലും കൂടിക്കാഴ്ചക്ക് അനുവദിക്കാൻ സമയം സ്വരാജിൻ്റെ ഘടികാരത്തിൽ ഉണ്ടാകണമെന്നില്ല.

ഇനി സ്വരാജുമായി വിശാലമായ കൂടിക്കാഴ്ച കൂടിയേതീരൂവെന്നാണ് ദുരന്തക്കുടി ആഗ്രഹിക്കുന്നതെങ്കിൽ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ജയിക്കണമെന്ന് വല്ലയിടത്തും നേർച്ചയിടുന്നതാകും ബുദ്ധി.

പ്രാർഥന പൂവണിഞ്ഞാൽ സ്വരാജുമായി കൂടിക്കാഴ്ചയ്ക്കെന്നല്ല, ഒപ്പം കൂട്ടി ലോകം ചുറ്റാൻ തന്നെ സമയം ലഭിച്ചേക്കും. വായന ദിനത്തിൽ വായിക്കാൻ ഇനിയുമെന്തൊക്കെയാകും കാത്തിരിക്കുന്നത്. വായന ദിനം വാഴ്ക!!!

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News