ക്ഷത്രിയൻ.
കാരണഭൂതനെ പ്രകീർത്തിച്ച് സെക്രട്ടറിയറ്റ് ജീവനക്കാർ ഇറക്കിയ ഡോക്യുമെൻററിയിൽ അമ്മയുടെ പേര് മാറിപ്പോയത്രെ. പിഴവ് ശ്രദ്ധയിൽപ്പെട്ട കാരണഭൂതൻ അത് തിരുത്താൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.
പിഴവ് അമ്മയുടെ പേരിലായതിനാൽ കുഴപ്പമില്ലാതെ രക്ഷപ്പെട്ടു. അച്ഛൻ്റെ പേരാണ് തെറ്റിയതെങ്കിൽ എന്തൊക്കെ അപവാദം സഹിക്കേണ്ടിവന്നേനെ പാവം കാരണഭൂതൻ. അല്ലെങ്കിൽ തന്നെ അച്ഛൻ്റെ പേരും തൊഴിലുമൊക്കെ പറഞ്ഞ് കാരണഭൂതനെ പരിഹസിക്കുന്ന ചിലരൊക്കെയുണ്ട്.
അത്തരം ഘട്ടങ്ങളിലൊക്കെ അച്ഛൻ്റെ പേരിലും തൊഴിലിലും അഭിമാനം കൊള്ളാൻ ലവലേശം മടിയില്ലാത്തയാളാണ് കാരണഭൂതനെന്നും കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്.
എങ്കിലും 15ലക്ഷം മുടക്കി അനുയായികൾ ഇറക്കിയ ഡോക്യുമെൻററിയിൽ പേരിൽ പിഴവ് പറ്റിയത് അമ്മയ്ക്ക് പകരം അച്ഛൻ്റേതായിരുന്നുവെങ്കിൽ അത് കാരണഭൂതൻ പറഞ്ഞിട്ടാണെന്നുവരെ കുറ്റപ്പെടുത്താൻ ആളുകളുണ്ടായേനെ.
ഏതായാലും പുതിയ ഡോക്യുമെൻററിയിൽ കാരണഭൂതൻ വികാരവിജൃംഭിതനായിട്ടുണ്ടെന്നാ ണ് പ്രകാശന ചടങ്ങ് സംബന്ധിച്ച വാർത്തയിലെ സൂചന.
ചിലർ പഴി പറയുന്നത് പോലെ മറ്റുചിലർ തന്നെ പ്രശംസിക്കുന്നുവെന്ന് കരുതിയാൽ മതിയെന്നാണ് കാരണഭൂതൻ്റെ വാദം. അത്തരം കിറുകൃത്യ പ്രതികരണമാണ് കാരണഭൂതൻ്റെ വിജയരഹസ്യവും.
ഇവിടെ മാറിയത് അമ്മയുടെ പേരാണെങ്കിൽ പത്തുനാൽപത് വർഷം മുൻപ് ഒരച്ഛനെച്ചൊല്ലി വിവാദമുണ്ടായിട്ടുണ്ട് തിരുവനന്തപുരത്ത്. പേരിനോടൊപ്പം ചേർക്കുന്ന ഇനീഷ്യൽ അച്ഛൻ്റെ പേരിലെ ആദ്യാക്ഷരമായിരിക്കും തെക്കൻ കേരളത്തിൽ. മലബാറിലാണെങ്കിൽ അത് തറവാട് പേരിലെ ആദ്യക്ഷരമാകും.
ഇനീഷ്യൽ തെറ്റുക, അല്ലെങ്കിൽ ഇനീഷ്യൽ ഇല്ലാതിരിക്കുക എന്നതൊക്കെ മാനക്കേടുണ്ടാക്കുന്ന ഏർപ്പാടുമാണ് തിരുവിതാംകൂറിൽ. അങ്ങനെയിരിക്കെയാണ് തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യകാല വനിതാമുഖമായിരുന്ന ഡോ.റെയ്ച്ചൽ മത്തായി സ്ഥാനാർഥിയാകുന്നത്. പേരിനോടൊപ്പം അവർ ഇനീഷ്യൽ ചേർക്കാറില്ല.
റെയ്ച്ചൽ മത്തായിക്കെതിരെ പ്രചാരണത്തിനെത്തിയ സിപിഎം നേതാവ് പിരപ്പൻകോട് മുരളി വാചാലനായി. ഇനീഷ്യൽ ഇല്ലാത്ത ഒരാളെ എങ്ങനെ വിജയിപ്പിക്കുമെന്നായിരുന്നു മുരളിയുടെ ചോദ്യം. കേട്ടാൽ നിഷ്കളങ്കമെങ്കിലും ‘തന്തയില്ലാത്ത ഒരാൾ’ എന്നതാണ് അതിൻ്റെ വ്യംഗ്യാർഥമെന്ന് ബിജെപിക്കാർക്ക് പെട്ടെന്ന് പിടികിട്ടി.
ബിജെപി മുഖപ്പത്രത്തിൻ്റെ ലേഖകനായി കെ.കുഞ്ഞിക്കണ്ണൻ കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തെത്തി അധികനാളുകളൊന്നുമായിട്ടില്ല. അക്കാലത്ത് പാർട്ടിയുടെ സ്റ്റാർ പ്രസംഗകരിൽ ഒരാളുമായിരുന്നു യുവമോർച്ചയുടെ സംസ്ഥാന സാരഥ്യം വഹിച്ച കുഞ്ഞിക്കണ്ണൻ.
പിരപ്പൻകോടിൻ്റെ ‘ദ്വയാർഥ പ്രയോഗത്തിനെതിരെ’ പ്രസംഗിക്കണമെന്നായിരുന്നു കുഞ്ഞിക്കണ്ണന് പാർട്ടി നൽകിയ നിർദേശം.റെയ്ച്ചൽ മത്തായിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനെത്തിയ കുഞ്ഞിക്കണ്ണൻ രാഷ്ട്രീയമൊക്കെ പറഞ്ഞതിന് ശേഷം പതിഞ്ഞ സ്വരത്തിൽ തുടർന്നു.
‘ഇവിടെ നമ്മുടെ സ്ഥാനാർഥിക്ക് ഇനീഷ്യൽ ഇല്ലെന്നാണ് ഒരാൾ വന്നു പ്രസംഗിച്ചുപോയത്. പ്രസംഗിച്ചയാളുടെ ഇനീഷ്യൽ ആകട്ടെ ഒരു നാടിൻ്റെ പേരുമാണ്. നമ്മുടെ സ്ഥാനാർഥിക്ക് ഇനീഷ്യൽ ഇല്ല എന്നത് കൊണ്ട് സിപിഎം പ്രസംഗകൻ ലക്ഷ്യമിട്ടത് അംഗീകരിച്ചാൽ അത് പ്രസംഗിച്ച വിദ്വാൻ്റെ പിതാവിനെതേടി ഇനീഷ്യലായി കാണുന്ന നാട്ടിലൊട്ടാകെ തപ്പേണ്ടിവരുമല്ലോ സഖാക്കളെ’.
റെയ്ച്ചൽ മത്തായിയുടെ ഇനീഷ്യൽ തേടിയുള്ള സഖാക്കളുടെ നീക്കത്തിന് അതോടെ അന്ത്യമാവുകയും ചെയ്തു.
പിതൃത്വവും മാതൃത്വവും തേടുന്നതും അവകാശപ്പെടുന്നതുമൊക്കെ പതിവ് സംഭവങ്ങളായിട്ടുണ്ട്. കന്നഡ ജനിച്ചത് തമിഴിൽ നിന്നാണെന്നാണ് കമൽ ഹാസൻ പറയുന്നത്. എന്നുവച്ചാൽ കന്നഡയുടെ മാതാവാണ് തമിഴെന്ന്. തന്ത വൈബിനെക്കുറിച്ച് ന്യൂജെൻ വാചാലരാകുന്നതിനിടെയാണിപ്പോൾ തള്ളവൈബുമായി തമിഴ് നടൻ രംഗത്തുവന്നിട്ടുള്ളത്.
ഏതൊക്കെ ഭാഷ ഏതൊക്കെ ഭാഷയിൽ നിന്നാണ് ജനിച്ചതെന്നതിനെക്കുറിച്ച് പരമ്പര ആകാവുന്നതാണ്. ചാനലുകളിൽ അന്തിച്ചർച്ചയ്ക്കും സ്കോപ്പുണ്ട്. തെക്ക് നിന്നുള്ളവരുടെയും വടക്ക് നിന്നുള്ളവരുടെയും സാന്നിധ്യം ചർച്ചയിൽ ഉറപ്പാക്കുകയും വേണം. എങ്കിലേ ഭരണവും ഫരണവും തുടങ്ങി കുറേ വൈജാത്യങ്ങൾ അനുഭവിക്കാൻ അവസരം ലഭിക്കൂ.
ദേശീയ പാതയുടെ പിതൃത്വത്തെച്ചൊല്ലിയാണ് തർക്കം. പാതയുടെ പിതൃത്വം തങ്ങൾക്കാണെന്ന് മരുമകൻ മന്ത്രി റീൽസിലൂടെ മാലോകരെ ഏതാണ്ട് വിശ്വസിപ്പിച്ചതാണ്. അപ്പോഴാണ് മഴപ്പെയ്ത്തും പാത ഒലിച്ചുപോക്കും റോഡിലെ വിള്ളലുമൊക്ക.
മന്ത്രിയുടെ തള്ളലും പാതയിലെ വിള്ളലും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് പാതയുടെ പിതൃത്വം മുഖ്യമന്ത്രിക്കാണെന്ന പ്രകീർത്തനം ഡോക്യുമെൻററിയായി പുറത്തുവന്നിട്ടുള്ളത്.
പൊളിഞ്ഞുവീഴുന്ന പാത കാരണഭൂതൻ്റെ നേട്ടമാണെന്ന ഡോക്യുമെൻററി പ്രയോഗം ആരുടെയെങ്കിലും കുബുദ്ധിയാണോ എന്ന് അന്വേഷിക്കുകതന്നെ വേണം.
കേരളത്തിലെ കമ്യൂണിസ്റ്റുകാരെ വശംകെടുത്താൻ അമേരിക്കൻ സാമ്രാജ്യത്വം ശ്രമിക്കുന്നുണ്ടെന്ന് ചിറ്റപ്പൻ ജയരാജൻ മാസങ്ങൾക്ക് മുൻപെ പ്രസ്താവിച്ചതൊക്കെ കൂട്ടിവായിക്കാവുന്നതാണ്. ഒരു ഡോക്യുമെൻററി കൊണ്ട് എന്തൊക്കെ ഗുലുമാലുകളാണ് തമ്പുരാനേ………..
Post Views: 288