ക്ഷത്രിയൻ
ഭാവന പീലി വിടർത്തിയതിൻറെ ഗുലുമാലിൽ പെട്ടിരിക്കയാണ് ആലപ്പുഴയിലെ മഹാകവി. പണ്ടൊരിക്കൽ തിരഞ്ഞെടുപ്പിൽ താൻ നടത്തിയ കൈക്രിയയെക്കുറിച്ച് പ്രസംഗമധ്യെ വാചാലനായതാണ് കവിയെ കുടുക്കിയത്.
ആവേശത്തിന് എന്തും പറയുക പ്രത്യേക സുഖമാണ്. മണിയാശാൻ്റെ ‘വൺ,ടു,ത്രി’യും എം.വി.ജയരാജൻ്റെ ‘ശുംഭനുമൊക്കെ അങ്ങനെ ചരിത്രത്തിൽ സ്ഥാനം പിടിച്ച പ്രയോഗങ്ങളാണ്.
ആലപ്പുഴയിലെ മഹാകവിയുടെ ഭാവന പീലിവിടർത്താൻ തുടങ്ങിയിട്ട് കാലം കുറച്ചായി. കവി എന്തെഴുതിയാലും, എന്ത് പറഞ്ഞാലും അത് തങ്ങളെക്കുറിച്ചാണെന്ന ചിന്ത വിപ്ലവപ്പാർട്ടിയിൽ ഉടലെടുക്കാൻ തുടങ്ങിയിട്ടും അത്രയും കാലമായി. കവിഹൃദയത്തിലെ ഭാവനത്വം കാണാൻ വിപ്ലവപ്പാർട്ടിക്ക് കഴിയാതെ പോകുന്നതിൻറെ കുറ്റമാണ് അത്. അല്ലാതെ കവിയുടെ കുറ്റമേ അല്ല.
ഞാൻ നടന്നുപഠിച്ച വിപ്ലവ കലാസ്ഥാപനം
കുറ്റക്കാരാൽ നിറയാൻ തുടങ്ങുന്നു.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
എന്നിങ്ങനെ നേരായി വായിക്കാൻ ക്ഷമയില്ലാത്തവർ
എന്ന് കവി എഴുതിയപ്പോഴേക്കും അത് എസ്എഫ്ഐക്കാരെക്കുറിച്ചാണെന്ന പരാതിയായി, അതിൻ്റെ പേരിൽ വല്ലാത്ത പുകിലുമായി. അതേ കവിതയിൽതന്നെ പ്രാസമൊപ്പിക്കാൻ ‘കുന്തവും കൊടച്ചക്രവും’ ഉപയോഗിച്ചപ്പോൾ അത് സജി ചെറിയാനെതിരെ കുന്തമെയ്തതാണെന്ന നിവചനവുമായി.
എന്തെഴുതിയാലും അത് വിപ്ലവപ്പാർട്ടിയെക്കുറിച്ചാണെ
ഹൃദ്യം സ്പോഞ്ച് പോലെയാണെന്ന് പുകവലിക്കെതിരായ പരസ്യത്തിൽ കേട്ടുതഴമ്പിച്ച മലയാളി ഹൃദയം കൊഞ്ചുപോലെയാണ്, അതും ഉണക്കക്കൊഞ്ചുപോലെയെന്ന് മനസിലാക്കിയത് സുധാകരൻജിയുടെ കവിത വായിച്ചാണ്.
ഏത് കവിക്കും ഒഴിച്ചുകൂടാനാകത്തതാണ് കവിത. എന്ത് കണ്ടാലും കവിഹൃദയം കാവ്യാതലത്തിൽ വ്യാപരിച്ചിരിക്കണം. അല്ലാത്തപക്ഷം എന്ത് കവി!
മരാമത്ത് മന്ത്രിയായിരിക്കെ ആലപ്പുഴ ജില്ലയിൽ താൻ നിർമിച്ച 5 പാലങ്ങൾ മനോഹരമായ കവിതപോലെയാണെന്ന് മഹാകവി സാക്ഷ്യപ്പെടുത്തിയത് അടുത്തിടെയാണ്.
അങ്ങനെ കവിതയിൽ ജനിച്ച് കവിതയിൽ കുളിച്ച് കവിത ഭുജിച്ച് ജീവിക്കുന്ന കവി ,കാവ്യഭാവനയിൽ പറഞ്ഞ കാര്യത്തിനാണിപ്പോൾ കേസും ഗുലുമാലുമൊക്കെ ആയത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഹൃദയം ഉണക്കക്കൊഞ്ചുപോലെ ആയതിൻ്റെ ദുര്യോഗം എന്നല്ലാതെന്ത് പറയാൻ.
ഭാവന വിടരുന്നത് കവികളിൽ മാത്രമല്ല എന്നതാണ് വർത്തമാനകാല സവിശേഷത. കണ്ണൂരിൽ പുതുതായി ചാർജെടുത്ത വിപ്ലവപ്പാർട്ടി സെക്രട്ടറിയ്ക്കും കാവ്യഹൃദയമാണെന്ന് തോന്നുന്നു. കടുവയെ വറുത്തവരെന്നും സ്രാവിനെ പൊരിച്ചവരുമെന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട വിപ്ലവപ്പാർട്ടി വേണ്ടിവന്നാൽ പുഷ്പചക്രം തയാറാക്കുമെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി ആ ഭാഗം വിഴുങ്ങുന്നതിനും ആലപ്പുഴയിലെ മഹാകവിയ്ക്ക് കാവ്യഭാവന ബോധ്യപ്പെടുന്നതിനും എടുത്ത സമയം വെറും 24മണിക്കൂർ മാത്രം.
ഗാന്ധിജിയെക്കുറിച്ച് ഡോക്യുമെൻററി ആകാമെങ്കിൽ കാരണഭൂതനെക്കുറിച്ചുമാകാമെന്ന് ഇ.പി.ജയരാജനണ്ണൻ അവകാശപ്പെട്ടതിന് ഇത്രമാത്രം അർഥവ്യാപ്തിയുണ്ടെന്ന് ആരും കരുതിക്കാണില്ല. മലപ്പട്ടത്തെ ഗാന്ധിസ്തൂപം തകർത്തത് കണ്ണൂർ ടൗണിൽ കാരണഭൂതൻ്റെ ഫ്ലക്സ് നശിപ്പിച്ചതിൻറെ പ്രതികാരമാണെന്നാണ് വിപ്ലവപ്പാർട്ടിയുടെ വിശദീകരണം.
ഗാന്ധിജി സമം കാരണഭൂതൻ എന്ന് ഇനിയെങ്കിലും മാലോകർ മനസിലാക്കിക്കൊള്ളണമെന്ന് ചുരുക്കം.
കെപിസിസി പ്രസിഡൻറ് പദവി നഷ്ടപ്പെട്ട കെ.സുധാകരനും കാവ്യാത്മകമായാണിപ്പോൾ സംസാരിക്കുന്നത്. പ്രസിഡണ്ട് പദവി നഷ്ടപ്പെട്ടതിൽ പ്രയാസമുണ്ടോ എന്നാണെങ്കിൽ ഉണ്ട്, ഇല്ലേ എന്നാണെങ്കിൽ ഇല്ല എന്നതാണ് കുമ്പക്കുടി ആശാൻ്റെ സ്റ്റൈൽ. ആശാൻ പറയുന്നതിൻറെ മലയാളം മനസിലാകണമെങ്കിൽ ദീപാ ദാസ് മുൻഷിയോട് മലയാളത്തിൽ ചോദിച്ചുനോക്കണം.
കാവ്യശൈലിയുടെ കാര്യത്തിൽ വിപ്ലവക്കുഞ്ഞുങ്ങളും ചില്ലറക്കാരല്ല. കണ്ണൂരിൽ കോൺഗ്രസിനെതിരായ പ്രകടനത്തിൽ കുട്ടിസഖാക്കൾ സന്തത സഹചാരിയുടെ കൊടിമരം പിഴുതെടുത്തുവത്രെ. കണ്ണൂർ കോർപറേഷനിൽ കോൺഗ്രസുമായി പിണങ്ങി സ്വന്തം നിലയിൽ വർത്തിക്കുകയാണ് പി.കെ.രാഗേഷ്. പുള്ളിക്ക് സ്വന്തമായി ചില ഏർപ്പാടും അതിന് കൊടിയും വടിയുമൊക്കെയുണ്ട്.
മൂവർണത്തിൽ നാട്ടിയ കൊടിമരം കഴിഞ്ഞ ദിവസം കെ.കെ.രാഗേഷിൻ്റെ അനുയായികൾ പിഴുത് കൊണ്ടുപോകുന്നത് നോക്കിനിൽക്കേണ്ടിവന്നു പി.കെ.രാഗേഷിന്. അതിനെയൊക്കെയല്ലേ നാം കാവ്യാത്മകമെന്ന് വിളിക്കേണ്ടത്
ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ
പണികളൊക്കെ നടത്തി ഞാനെൻറെയീ
മഹത് ജീവിതം സാമൂഹ്യമായെന്നു
പറയും സ്‌നേഹിതര്‍ സത്യമതെങ്കിലും
വഴുതി മാറും മഹാനിമിഷങ്ങളില്‍
മഹിത സ്വപ്‌നങ്ങള്‍ മാഞ്ഞു മറഞ്ഞുപോയി
അവകളൊന്നുമേ തിരികെ വരാനില്ല
പുതിയ രൂപത്തില്‍ വന്നെന്നുമാം!
( ജി.സുധാകരൻ )